
തീപിടിച്ച ചരക്കുകപ്പലിൽ നിന്നുള്ള ഗ്യാസ് ടാങ്ക് ആലപ്പുഴ തീരത്ത്; തീരത്തു പരിഭ്രാന്തി, ഒടുവിൽ ആശ്വാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ കണ്ണൂരിനു സമീപം അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്കുകപ്പൽ ‘എംവി വാൻ ഹയി 503’ൽ നിന്നുള്ള ഗ്യാസ് ടാങ്ക് അമ്പലപ്പുഴ കാക്കാഴം തീരത്തെ ജനവാസമേഖലയിൽ അടിഞ്ഞു. തിങ്കൾ പുലർച്ചെ അഞ്ചോടെ തീരദേശവാസികളാണു ടാങ്കർ കണ്ടത്. ഇതിൽ ദ്രവീകൃത ഇന്ധനം ഉണ്ടെന്നു കരുതി പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു കനത്ത സുരക്ഷയൊരുക്കിയെങ്കിലും ടാങ്ക് കാലിയാണെന്നു കലക്ടർ അറിയിച്ചതോടെ ആശങ്കയൊഴിഞ്ഞു.
സാൽവേജ് കമ്പനികളുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ടാങ്ക് കടലിൽ നിന്ന് ഉയർത്തി കരയിലെത്തിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതേ ചരക്കുകപ്പലിൽ നിന്നുള്ള രക്ഷാബോട്ട് ഞായറാഴ്ച രാത്രി ആലപ്പുഴ വാടയ്ക്കൽ തീരത്ത് അടിഞ്ഞിരുന്നു. ടാങ്കുംം രക്ഷാബോട്ടും കൊല്ലം പോർട്ടിലേക്കു കൊണ്ടുപോകും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13–ാം വാർഡിൽ കാക്കാഴം തീരത്തു കടലാക്രമണം രൂക്ഷമായ മേഖലയിലാണ് പുലർച്ചെ ടാങ്ക് അടിഞ്ഞത്.
നാട്ടുകാർ അറിയിച്ചതോടെ പൊലീസും അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വടം ഉപയോഗിച്ചു ടാങ്ക് വലിച്ചുകെട്ടി. കപ്പലിൽ ദ്രവീകൃത ഇന്ധനം ഉണ്ടെന്നു പ്രചരിച്ചതോടെ തീരത്തു പരിഭ്രാന്തി പടർന്നു. ടാങ്ക് കാണാൻ ആളുകൾ കൂട്ടമായി എത്തുന്നതു തടയാൻ പൊലീസ് ഈ ഭാഗത്തേക്കുള്ള എല്ലാ വഴികളും അടച്ചു. സമീപവാസികൾ പുറത്തിറങ്ങരുതെന്നു മുന്നറിയിപ്പ് നൽകി. 10.30ന് കലക്ടർ അലക്സ് വർഗീസ് സ്ഥലത്തെത്തി ടാങ്ക് കാലിയാണെന്ന് അറിയിച്ചു. പിന്നാലെ ടാങ്ക് കടലിൽ നിന്ന് ഉയർത്താനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമായി.
അതിനിടെ കാട്ടൂർ ചെറിയ പൊഴി ഭാഗത്ത് ബാരൽ തീരത്ത് അടിഞ്ഞു. കപ്പലിൽ ഡീസൽ നിറക്കാൻ ഉപയോഗിക്കുന്ന ബാരലിന് സമാനമായ വസ്തുവാണ് കരയ്ക്ക് അടിഞ്ഞത്. പൊഴിയിൽ ഒഴിഞ്ഞ കോണിൽ കല്ലുകളിൽ തട്ടാതിരിക്കാൻ കയർ കൊണ്ട് കെട്ടിവച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ അപകടകരമായ വസ്തുവാണെന്ന് തോന്നുന്നില്ല. കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി.