
തൊട്ടു മുന്നിൽ ആനക്കൂട്ടം; ഞെട്ടൽ മാറാതെ ജമാൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാന്തൻപാറ ∙ ‘പെട്ടെന്നാണ് കാട്ടാനക്കൂട്ടം സമീപത്തെ കാപ്പിത്തോട്ടത്തിൽ നിന്നു റോഡിലേക്ക് കയറിയത്. പെട്ടെന്ന് ബ്രേക്കിട്ട് ഓട്ടോറിക്ഷ നിർത്തി. നോക്കുമ്പോൾ തൊട്ടുമുൻപിലായി കാട്ടാനക്കൂട്ടം. ഒരു നിമിഷത്തേക്ക് ശ്വാസം നിലച്ചു പോയി–കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാന്തൻപാറ സ്വദേശിയായ ഓട്ടോഡ്രൈവർ ചീനിക്കാപ്പറമ്പിൽ ജമാലിന് ഇതുവരെ ഞെട്ടൽ മാറിയിട്ടില്ല. ഇന്നലെ രാവിലെ 6ന്, അയൽവാസിയായ വീട്ടമ്മയ്ക്കും മകനുമൊപ്പം കാന്തൻപാറയിൽ നിന്നു ആശുപത്രിയിലേക്ക് ഓട്ടം പോയതായിരുന്നു ജമാൽ. യാത്ര ഒന്നര കിലോമീറ്റർ ദൂരം പിന്നിട്ടപ്പോഴാണു കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ പെട്ടത്.
സംഭവത്തെ കുറിച്ച് ജമാൽ പറയുന്നത് ഇങ്ങനെ; ‘ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാന്തൻപാറ അഞ്ചാം ബ്ലോക്ക് എസ്റ്റേറ്റ് ഗേറ്റിനു മുൻപിലെ വളവിലെത്തിയപ്പോഴാണ് കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ അകപ്പെട്ടത്. ഇവിടെ കൊടുംവളവാണ്. വളവ് തിരിയുന്നതിനിടെ പെട്ടെന്ന് എന്തോ ഒന്ന് റോഡിലേക്ക് കയറി. പെട്ടെന്നു ബ്രേക്കിട്ടു. എന്താ സംഭവിച്ചതെന്ന് നോക്കിയപ്പോൾ തൊട്ടുമുൻപിലായി കാട്ടാനക്കൂട്ടം. കുട്ടിയാന അടക്കം 7 കാട്ടാനകൾ ആസമയം റോഡിലുണ്ടായിരുന്നു. യാത്രക്കാർ പരിഭ്രാന്തരായതോടെ അവരോടു ഒച്ചയുണ്ടാക്കാതെ ഇരിക്കാൻ പറഞ്ഞു. 5 മിനിറ്റോളം അങ്ങനെ വാഹനത്തിൽ ഇരുന്നു. ഇതിനിടെ കുട്ടിയാന സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് കയറി. ഇതോടെ കാട്ടാനകളും റോഡിൽ നിന്നു മാറി.
ഇൗസമയം കൊണ്ടു ഓട്ടോറിക്ഷ പെട്ടെന്ന് വന്ന വഴിയേ തിരിച്ചു. കണ്ണാടിയിലുടെ നോക്കുമ്പോൾ കൂട്ടത്തിലെ കൊമ്പൻ ചിന്നംവിളിച്ചു കൊണ്ടു പാഞ്ഞടുക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു’-. ഇതു 2–ാം തവണയാണു ജമാൽ കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ നിന്നു രക്ഷപ്പെടുന്നത്. 3 മാസം മുൻപ് ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെ കാന്തൻപാറ കക്കുഴി ജംക്ഷനിൽ വച്ച് കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ പെട്ടിരുന്നു. കാട്ടാനക്കൂട്ടം റോഡിൽ നിന്നു മാറുന്നത് വരെ കാത്തുനിന്ന ശേഷം യാത്ര തുടരുകയായിരുന്നു.
കാന്തൻപാറയെ മുൾമുനയിൽനിർത്തി കാട്ടാനക്കൂട്ടം
കാടിറങ്ങിയ കാട്ടാനക്കൂട്ടം മണിക്കൂറുകളോളം കാന്തൻപാറ, ആനടിക്കാപ്പ് മേഖലകളെ ഭീതിയിലാഴ്ത്തി. ജനവാസ മേഖലകളിലൂടെ നീങ്ങിയ കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് സംഘവും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് കാടുകയറ്റിയത്. തിങ്കളാഴ്ച പുലർച്ചെയോടെയാണു കാന്തൻപാറ പുഴ കടന്നു കുട്ടിയാന അടക്കം 9 കാട്ടാനകളിറങ്ങിയത്. ഇൗ മേഖലകളിലായി 250 ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. 9 കാട്ടാനകളിൽ 2 എണ്ണം നേരം പുലർന്നപ്പോഴേക്കും തിരികെ കാടുകയറി.
കുട്ടിയാന അടക്കം 7 എണ്ണം ജനവാസ മേഖലയോടു ചേർന്ന് നിലയുറപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ ആർആർടി സംഘം രാവിലെ ഏഴോടെ കാട്ടാനകളെ തുരത്താനുള്ള ശ്രമം തുടങ്ങി. കനത്ത മഴ പെയ്തത് തുരത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. ഇതിനിടെ രാവിലെ 9 ഓടെ കാട്ടാനക്കൂട്ടം കാന്തൻപാറ പുഴയിലേക്കിറങ്ങി. ആസമയം പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു, ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. ഇതോടെ കാട്ടാനകൾക്കു മറുകര കടക്കാനായില്ല. തുടർന്ന് കാട്ടാനക്കൂട്ടം പുഴയിൽ നിന്നു തിരികെ കയറി. കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ച് ആർആർടി സംഘം സമീപത്തായി നിലയുറപ്പിച്ചു. മണിക്കൂറുകൾക്കു ശേഷം ജലനിരപ്പ് കുറഞ്ഞതോടെ കാന്തൻപാറ പുഴ കടന്ന് കാട്ടാനക്കൂട്ടം തിരികെ കാടുകയറുകയായിരുന്നു. രാവിലെ 7നു തുടങ്ങിയ ദൗത്യം 11 വരെ നീണ്ടു.