
വേലി തന്നെ വിളവ് തിന്നുന്നു; ശംഖുമുഖം ബീച്ച് നാശത്തിന് കാരണം കടൽഭിത്തിയെന്ന് വിദഗ്ധർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ശംഖുമുഖം– വിമാനത്താവളം റോഡ് സംരക്ഷിക്കാൻ നിർമിച്ച കോൺക്രീറ്റ് കടൽഭിത്തി (ഡയഫ്രം വാൾ) ശംഖുമുഖം തീരത്തിന്റെ നാശത്തിന് ആക്കം കൂട്ടുന്നുവെന്ന് വിദഗ്ധർ. പല വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ പടിക്കെട്ടുകളുടെയും ഇരിപ്പിടങ്ങളുടെയും നിർമാണങ്ങൾ കടൽക്ഷോഭത്തിൽ തകർന്ന് ഇപ്പോൾ കടലിനുള്ളിലാണ്. ഇവ തടസ്സമായി കിടക്കുന്നതു കാരണം മണലിന്റെ സ്വാഭാവിക വിന്യാസം തടസ്സപ്പെട്ടതും തീരം ഇല്ലാതാകാൻ കാരണമായെന്ന് വിദഗ്ധർ പറയുന്നു. ഓഖി ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ പ്രളയ സമയത്താണ് ശംഖുമുഖം– എയർപോർട്ട് റോഡ് തകർന്നത്.
മറ്റു സ്ഥലങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് എത്താനും തിരിച്ചു പോകാനും ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിച്ചിരുന്ന റോഡ് പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് 4.39 കോടി മുടക്കി കടലിനുള്ളിൽ കോൺക്രീറ്റ് കടൽഭിത്തി നിർമിച്ചത്. നിലവിൽ കടൽഭിത്തി നിർമിച്ചിട്ടുള്ള ഭാഗവും മുൻപ് തീരം ആയിരുന്നു. ഇവിടെ ഭിത്തി നിർമിച്ച ശേഷം റോഡിനും ഭിത്തിക്കും ഇടയ്ക്കുള്ള സ്ഥലം മണ്ണിട്ട് നികത്തിയാണ് റോഡ് പുനർനിർമിച്ചത്. ഈ ഭിത്തിയാണ് നിലവിലെ ശംഖുമുഖം തീരത്തിന്റെ നാശത്തിന് ആക്കം കൂട്ടുന്നതെന്നാണ് വിദഗ്ധ അഭിപ്രായം.
ഈ മേഖലയിലെ തിരമാലകൾ കൂടുതൽ ശക്തിയോടെ മറു ഭാഗത്തേക്ക് ആഞ്ഞടിക്കുന്നതാണ് തീരശോഷണം വർധിപ്പിച്ചത്.400 മീറ്ററോളമുണ്ടായിരുന്ന തീരത്തെയും പഴയ കോഫി ഹൗസിന് മുന്നിലൂടെയുണ്ടായിരുന്ന റോഡിനെയും വേർതിരിച്ച് നിർമിച്ചിരുന്ന പടിക്കെട്ടുകളും കോൺക്രീറ്റ് ഇരിപ്പിടങ്ങളും പത്തോളം ഹൈമാസ്റ്റ് ലൈറ്റുകളുമെല്ലാം ഇപ്പോൾ കടലിനടിയിലാണ്. കാലവർഷ സമയത്ത് കടലെടുക്കുന്ന മണൽ മാസങ്ങൾക്കകം കടൽ തന്നെ തിരികെ നിക്ഷേപിക്കുന്ന രീതിയായിരുന്നു മുൻപ്. കടലിനടിയിലെ കരിങ്കല്ലുകളും കോൺക്രീറ്റ് നിർമിതികളും മണലിന്റെ വ്യാപനത്തിന് തടസ്സമായി ഇപ്പോഴും നിൽക്കുകയാണെന്നും വിദഗ്ധർ പറയുന്നു.
ആറാട്ട് മണ്ഡപം സംരക്ഷിക്കണം; കത്തു നൽകി ക്ഷേത്രം ഭരണസമിതി
ശംഖുമുഖം തീരത്തെ ആറാട്ട് മണ്ഡപം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി കോർപറേഷന് കത്തു നൽകി. ആചാരപരമായ ചടങ്ങ് നടത്താൻ രാജഭരണ കാലത്ത് നിർമിച്ച മണ്ഡപം ഏതു നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയാണെന്ന് സ്ഥലം സന്ദർശിച്ച ഭരണ സമിതി അംഗം കരമന ജയൻ പറഞ്ഞു. രൂക്ഷമായ കടലാക്രമണത്തിൽ ഇന്നലെ പഴയ കോഫി ഹൗസിന് മുന്നിലായി നിർമിച്ചിരുന്ന നടപ്പാതയുടെ അടിയിലെ മണ്ണ് പൂർണമായി ഒലിച്ചു പോയി. ആറാട്ട് മണ്ഡപത്തിന് തൊട്ടടുത്തു വരെയുള്ള തീരം കടലെടുത്തു. കടൽക്ഷോഭം ഇതേ അവസ്ഥയിൽ തുടർന്നാൽ പൗരാണിക പ്രാധാന്യമുള്ള കെട്ടിടങ്ങൾക്കും വൻ ഭീഷണിയാണ്.