
സൈനികന്റെ വീട്ടിലും ക്ഷേത്രത്തിലും കടകളിലും മോഷണം: എൺപതോളം കേസുകളിലെ പ്രതി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹരിപ്പാട്∙ താമല്ലാക്കലിൽ സൈനികന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും അപഹരിച്ച കേസിലെയും കരുവാറ്റയിലെ ഗുരുക്ഷേത്രത്തിലും സമീപമുള്ള കടകളിലും മോഷണം നടത്തുകയും ചെയ്ത കേസുകളിലെയും പ്രതി അറസ്റ്റിൽ. എൺപതോളം മോഷണക്കേസുകളിൽ പ്രതിയായ കൊട്ടാരക്കര ചെമ്മങ്ങനാട് ഷെറീഖ് മൻസിലിൽ റഫീഖാണ് (സതീഷ്– 45) അറസ്റ്റിലായത്. സൈനികനായ കുമാരപുരം താമല്ലാക്കൽ വടക്ക് കാർത്തികയിൽ ബിജുവിന്റെ വീടിന്റെ അടുക്കള വാതിൽ തകർത്ത് 16 പവന്റെ ആഭരണങ്ങളും 2000 രൂപയുമാണ് അപഹരിച്ചത്. കഴിഞ്ഞ ആറിന് പുലർച്ചെയാണ് മോഷണം നടന്നത്. സൈനിക ഉദ്യോഗസ്ഥനായ ബിജു അവധിക്ക് നാട്ടിലെത്തിയ ശേഷം കുടുംബവുമായി മുതുകുളത്തെ ഭാര്യവീട്ടിലേക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.ഇവിടെ മോഷണം നടത്തുന്നതിന് മുൻപ് പ്രതി കരുവാറ്റയിലെ ഒരു വീട്ടിലെ കുളിമുറിയിൽ കയറി അവിടെയുണ്ടായിരുന്ന തോർത്തും തൂവാലയും എടുത്ത് വേഷം മാറി.
തുടർന്ന് ഈ വീടിന്റെ മുൻവശമുള്ള ബേക്കറിയുടെ പൂട്ട് കുത്തിത്തുറന്നു. ബേക്കറിയിൽ നിന്നും ബിസ്കറ്റും സോഡയും എടുത്ത് രണ്ട് കിലോമീറ്റർ നടന്നാണ് സൈനികന്റെ വീടിനു സമീപം എത്തിയത്. സമീപത്തെ വീടുകളിൽ നിന്ന് കമ്പിപ്പാര, വെട്ടുകത്തി എന്നിവ എടുത്ത് കവർച്ചയ്ക്കായി ഉപയോഗിച്ചു.ജില്ലാ പൊലീസ് മേധാവി മോഹന ചന്ദ്രന്റെ നിർദേശാനുസരണം കായംകുളം ഡിവൈഎസ്പി: ബാബുക്കുട്ടൻ, നർകോട്ടിക് ഡിവൈഎസ്പി: പങ്കജാക്ഷൻ എന്നിവരുടെ ചുമതലയിൽ ഹരിപ്പാട് എസ്എച്ച്ഒ: മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ വലയിലാക്കിയത്. റഫീഖിനെ തിരുവനന്തപുരം ബീമാപള്ളിക്കു സമീപത്തു നിന്നാണു പിടികൂടിയത്. മേയ് 5നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. എസ്ഐമാരായ ശ്രീകുമാർ, ഷൈജ, ആദർശ്, സുജിത്ത്, എഎസ്ഐ: സംഗീത, സിപിഒമാരായ രേഖ, എ. നിഷാദ്, സജാദ്, നർകോട്ടിക് സെല്ലിലെ ഡാൻസാഫ് അംഗങ്ങളായ മണിക്കുട്ടൻ, ഷാജഹാൻ, ഇയാസ്, ദീപക് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
മോഷ്ടാവ് കൊണ്ടുനടന്ന ബാഗ് നിർണായക തെളിവായി
ഹരിപ്പാട് ∙ പ്രതി കൊണ്ടുനടന്ന ബാഗും സൈബർ സെല്ലിന്റെ സഹായവും സിസിടിവി ദൃശ്യങ്ങളുമാണ് മോഷ്ടാവിനെ പിടികൂടാൻ സഹായിച്ചത്. മുഖം മറയ്ക്കുകയും മോഷണം നടത്തുന്നിടത്തെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് എടുത്തു കൊണ്ടു പോകുകയും ചെയ്യുന്നത് പ്രതിയെ പിടികൂടുന്നതിന് പൊലീസിന് ബുദ്ധിമുട്ട് ഉണ്ടാക്കി. സൈനികന്റെ വീടിനു സമീപവും ദേശീയപാതയിലുമുള്ള 30 സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷമാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. ബേക്കറി കുത്തിത്തുറന്ന ശേഷം അവിടത്തെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കൊണ്ടു പോയിരുന്നതിനാൽ പൊലീസിന് ദൃശ്യങ്ങൾ ലഭിച്ചില്ല.
അന്വേഷണം നടക്കുന്നതിനിടെ വീണ്ടും മോഷണം
ഹരിപ്പാട് ∙ മോഷ്ടാവിനെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ നടത്തുന്നതിനിടെ വീണ്ടും റഫീഖ് മോഷണം നടത്തി മടങ്ങി. കരുവാറ്റയിലെ ഗുരുദേവ ക്ഷേത്രത്തിലും സമീപമുള്ള കടകളിലും മോഷണം നടത്തിയാണ് റഫീഖ് പൊലീസിനെ ഞെട്ടിച്ചത്. 11ന് പുലർച്ചെയായിരുന്നു മോഷണം. കരുവാറ്റ ശ്രീനാരായണ ധർമ സേവാ സംഘം ഗുരുദേവ ക്ഷേത്രത്തിന്റെ തൂണും സമീപമുള്ള ശാരദാ ദേവി ക്ഷേത്രത്തിന്റെ തൂണും ചേർത്ത് ചങ്ങലയിട്ടു വച്ചിരുന്ന കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. തുടർന്ന് തിടപ്പള്ളിയും സ്റ്റോർ മുറിയും കുത്തിത്തുറന്നു. സ്റ്റോർ മുറിയിലുണ്ടായിരുന്ന 2 കാണിക്ക വഞ്ചികൾ കുത്തിപ്പൊളിച്ച് പണവും അതിലുണ്ടായിരുന്ന സ്വർണത്തകിടും സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന 9000 രൂപയും കവർന്നു.
സ്വർണപ്പണിയിലെ അനുഭവസമ്പത്ത്
സ്വർണാഭരണങ്ങളുടെ കൂടെ മുക്കുപണ്ടം വച്ചാൽ റഫീഖ് സ്വർണം മാത്രമേ മോഷ്ടിക്കൂ. സ്വർണപ്പണി ചെയ്യുന്നവരുടെ കൂടെ റഫീഖ് വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. അതിൽ നിന്ന് ലഭിച്ച അറിവ് മോഷണത്തിന് ഉപയോഗിക്കുകയായിരുന്നു. സൈനികന്റെ വീട്ടിൽ സ്വർണാഭരണങ്ങൾക്കൊപ്പം മുക്കുപണ്ടങ്ങളും ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്ന് സ്വർണം മാത്രമാണ് റഫീഖ് മോഷ്ടിച്ചത്. ഇത് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അദ്ഭുതപ്പെടുത്തി. പിടിയിലായ ശേഷം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സ്വർണം തിരിച്ചറിയാനുള്ള കഴിവ് റഫീഖ് വെളിപ്പെടുത്തിയത്.