
വൈദ്യുതക്കെണി നേരത്തെയും അറിയിച്ചു, നടപടിയെടുത്തില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
∙മൃഗവേട്ടയ്ക്കായി സ്ഥാപിച്ച വൈദ്യുതക്കെണിയിൽ നിന്നു ഷോക്കേറ്റ് 15 വയസ്സുകാരൻ മരിച്ച സംഭവത്തിൽ സർക്കാരിനു വീഴ്ച സംഭവിച്ചില്ലെന്ന വാദം പൊളിയുന്നു. അനന്തുവിന് ഷോക്കേറ്റ പ്രദേശത്തുനേരത്തെയും വൈദ്യുതക്കെണി ഒരുക്കിയിരുന്നെന്നും ഇതു കെഎസ്ഇബി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പ്രദേശവാസിയായ രജനി വെളിപ്പെടുത്തി. അനന്തുവിനൊപ്പം ഷോക്കേറ്റു ചികിത്സയിൽ കഴിയുന്ന ഷാനുവിന്റെ അമ്മയാണു രജനി.അധികൃതർ കൃത്യമായ നടപടിയെടുത്തിരുന്നെങ്കിൽ ഇങ്ങനെ ഒരു അപകടം സംഭവിക്കില്ലായിരുന്നുവെന്നും രജനി പറഞ്ഞു.ഇതിനുമുൻപും പന്നിക്കെണികൾ ഇവിടെയുണ്ടായിരുന്നു. ഒറ്റപ്പെട്ട വീടിന്റെ പരിസരത്ത് ഇത്തരത്തിൽ കമ്പി ഇട്ടതുകണ്ട് വിവരം കെഎസ്ഇബിക്കാരോടു പറഞ്ഞിരുന്നു. തോടിന്റെ കരയിലൂടെയാണ് കമ്പി ഇട്ടിരുന്നത്. അത് അറിയാതെ അനന്തു ചവിട്ടിപ്പോയതാണ്. ഒരാൾ വീണതോടെ മറ്റു രണ്ടുപേർ രക്ഷിക്കാൻവേണ്ടി പിടിക്കാൻ ശ്രമിച്ചതാണെന്നും അവർ പറഞ്ഞു.വൈദ്യുതി മോഷ്ടിച്ച് കെണിയൊരുക്കുന്നതു തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി അധികൃതർ അനാസ്ഥ പുലർത്തിയെന്നു നാട്ടുകാർ ആരോപിക്കുന്നു. വെള്ളക്കട്ട, കാരക്കോട്, പുത്തരിപ്പാടം തുടങ്ങി വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഇത്തരത്തിൽ മൃഗവേട്ട വ്യാപകമാണ്. 4 മാസം മുൻപാണു വെള്ളക്കട്ടയ്ക്കു സമീപം പുത്തരിപ്പാടത്തു തെങ്ങുകയറ്റത്തൊഴിലാളി ഷോക്കേറ്റു മരിച്ചത്.രാവിലെ കൃഷിയിടത്തിൽ പണിക്കെത്തിയതായിരുന്നു. അനന്തു ഷോക്കേറ്റു മരിച്ച സ്ഥലത്ത് 300 മീറ്റർ ദൂരം ഒഴികെ ഇരുവശവും കേബിൾ ലൈനിലൂടെയാണു വൈദ്യുതി കടന്നുപോകുന്നത്.കേബിൾ ലൈനില്ലാത്ത ഭാഗത്തു നിന്നാണ് വയർ ഉപയോഗിച്ചു വൈദ്യുതി മോഷ്ടിച്ചത്.
വൈദ്യുതി മോഷണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം∙ സംഭവത്തിൽ വൈദ്യുതി മോഷണമാണുണ്ടായെതെന്നു കെഎസ്ഇബി. കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽനിന്നു തോട്ടി ഉപയോഗിച്ചു നേരിട്ടു വൈദ്യുതി മോഷ്ടിച്ചെടുത്തു വയർ ഉപയോഗിച്ചും ചിലയിടത്ത് ഇൻസുലേഷൻ ഇല്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു. മീൻ പിടിക്കുന്നതിനിടയിൽ, തോട്ടിലൂടെ വലിച്ച വയറിൽനിന്നാണു കുട്ടികൾക്ക് അപകടം സംഭവിച്ചതെന്നും കെഎസ്ഇബി അറിയിച്ചു. കൃഷിവിളകളുടെ സംരക്ഷണത്തിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷ നൽകി അനുമതിയോടെ മാത്രമേ വൈദ്യുതവേലി സ്ഥാപിക്കാവൂ. ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഗുണനിലവാര മാനദണ്ഡങ്ങൾ പ്രകാരം ഉള്ളവയായിരിക്കണം. ചില വ്യക്തികൾ നടത്തിയ നിയമലംഘനത്തിന് കെഎസ്ഇബിയെ ചിലർ പ്രതിസ്ഥാനത്തു നിർത്തുന്നതു വസ്തുതാവിരുദ്ധമാണെന്നും കെഎസ്ഇബി അറിയിച്ചു.