
അനുകൂലഘടകങ്ങളുടെ പെരുമഴപ്പെയ്താണ് ഇന്ത്യൻ ഓഹരികളുടെ (Stock market) മുന്നിൽ. അത് അവസരമാക്കിയെടുത്ത് കുതിച്ചുമുന്നേറാൻ ഓഹരികൾക്ക് കഴിയുമോ? ഗിഫ്റ്റ് നിഫ്റ്റി (GIFT Nifty) പോസിറ്റീവ് സൂചന നൽകിക്കഴിഞ്ഞു. ഇനി ഊഴം സെൻസെക്സിന്റെയും (Sensex) നിഫ്റ്റിയുടെയും (Nifty). പ്രതീക്ഷിക്കാമോ വമ്പനൊരു നേട്ടക്കൊയ്ത്ത്?
റിസർവ് ബാങ്ക് (RBI) റീപ്പോനിരക്കിൽ (Repo rate) ബമ്പർ ഇളവ് (ഒറ്റയടിക്ക് 0.50%) വരുത്തിയ വെള്ളിയാഴ്ച (ജൂൺ 6) നിഫ്റ്റി 252 പോയിന്റും (+1.02%) സെൻസെക്സ് 747 പോയിന്റും (+0.92%) ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ (Market Cap/ നിക്ഷേപക സമ്പത്ത്) അന്ന് ഒറ്റദിവസം 3.62 ലക്ഷം കോടി രൂപയുടെ വർധനയുമുണ്ടായി.
ഗോൾഡ് ലോൺ (Gold loan) ചട്ടങ്ങൾ ആകർഷകമാക്കിയത് മുത്തൂറ്റ് ഫിനാൻസ് (Muthoot Finance), മണപ്പുറം ഫിനാൻസ് (Manappuram Finance) പോലുള്ള സ്വർണപ്പണയ വായ്പാ വിതരണ സ്ഥാപനങ്ങളുടെ ഓഹരികൾക്കും നേട്ടമാണ്. മുത്തൂറ്റിന്റെ വിപണിമൂല്യം ഇന്ന് ‘ലക്ഷം കോടി’ രൂപയെന്ന നാഴികക്കല്ല് ഭേദിക്കുമോ എന്നാണ് നിക്ഷേപകരുടെ ഉറ്റുനോട്ടം.
ഗിഫ്റ്റ് നിഫ്റ്റി 71 പോയിന്റ് (+0.29%) ഉയർന്നാണ് ഇന്നു രാവിലെ വ്യാപാരം ചെയ്തതെന്നത് സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെ വ്യാപാരത്തിന് തുടക്കമിടും എന്ന സൂചന നൽകുന്നു. യുഎസിൽ എസ് ആൻഡ് പി500 സൂചിക 1.03%, ഡൗ ജോൺസ് 1.05%, നാസ്ഡാക് 1.20% എന്നിങ്ങനെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസും ചൈനയും തമ്മിൽ ഇന്ന് ലണ്ടനിൽ വ്യാപാരക്കരാർ സംബന്ധിച്ച ചർച്ച നടത്തുന്നതിനെ പോസിറ്റീവായാണ് വിപണി കാണുന്നതും.
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.98%, ഹോങ്കോങ് 1.25%, ഷാങ്ഹായ് 0.35% എന്നിങ്ങനെ നേട്ടത്തിലേറി. ഓസ്ട്രേലിയയുടെ എഎസ്എക്സ് 0.27% നഷ്ടത്തിലാണുള്ളത്. യുഎസ്-ചൈന ചർച്ചകളുടെ പശ്ചാത്തലത്തിൽ ക്രൂഡ് വില താഴ്ന്നുനിൽക്കുന്നതും ഇന്ത്യൻ വിപണികൾക്ക് അനുകൂലമാണ്. റിസർവ് ബാങ്ക് റീപ്പോനിരക്ക് വെട്ടിക്കുറച്ചത് ബാങ്കിങ് സ്റ്റോക്കുകൾക്ക് പുറമെ വാഹന, റിയൽറ്റി, എഫ്എംസിജി, അടിസ്ഥാനസൗകര്യം എന്നീ മേഖലകൾക്ക് വലിയ നേട്ടമാകും. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞത് രൂപയുടെ മൂല്യം കുറയാൻ വഴിയൊരുക്കുമെന്നത് ഐടി കമ്പനികൾക്കും കയറ്റുമതി അധിഷ്ഠിത രംഗത്തെ മറ്റ് കമ്പനികൾക്കും ഗുണം ചെയ്യും.
അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FII) വിറ്റൊഴിയൽ മനോഭാവത്തിലേക്ക് മാറിയെന്ന തിരിച്ചടിയുണ്ട്. മേയിൽ 19,860 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശ നിക്ഷേപകർ, ജൂണിൽ പക്ഷേ ഇതിനകം 3,565 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. യുഎസിൽ ഗവൺമെന്റ് കടപ്പത്ര ആദായനിരക്ക് (ബോണ്ട് യീൽഡ്) ഇന്ത്യയിലെ ബോണ്ടുകളെ അപേക്ഷിച്ച് ഉയർന്നനിരക്കിൽ തുടരുന്നത് വിദേശ നിക്ഷേപത്തിന് കൊഴിഞ്ഞുപോക്കിന് ഒരു പ്രധാന കാരണമാണ്.
ഇന്ത്യയും ചൈനയുമടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിലേക്ക് കടന്നിട്ടും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാൻ തയാറായിട്ടില്ല. ഇതാണ് യുഎസ് കടപ്പത്ര ആദായനിരക്ക് ഉയർന്നതലത്തിൽ തുടരാനിടയാക്കുന്നത്. പ്രസിഡന്റ് ട്രംപ് പലിശനിരക്ക് ഒരു ശതമാനം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫെഡറൽ റിസർവ് കടുംപിടിത്തം ഉപേക്ഷിച്ചിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)