
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) വീണ്ടും താരിഫ് (Teriff Tensions) യുദ്ധത്തിന് തിരികൊളുത്തിയതോടെ, കത്തിക്കയറി സ്വർണവില (Gold price). താരിഫ് ആശങ്ക വർധിച്ചതും ചൈനയും യുഎസും തമ്മിലെ വ്യാപാരബന്ധം (US-China Trade Deals) കൂടുതൽ വഷളാവുകയും ചെയ്തതിന് പിന്നാലെ യുഎസ് ഡോളർ ഇൻഡക്സ് (US Dollar Index) ദുർബലമായതിന്റെ ചുവടുപിടിച്ചാണ് സ്വർണക്കുതിപ്പ്.
കേരളത്തിൽ (Kerala Gold Price) ഇന്ന് ഉച്ചയോടെ വില വീണ്ടും കുതിച്ചുയർന്നു. സംസ്ഥാനത്ത് ഗ്രാമിന് ഉച്ചയ്ക്ക് 110 രൂപ വർധിച്ച് 9,060 രൂപയും പവന് 880 രൂപ ഉയർന്ന് 72,480 രൂപയുമായി. ഏറെ ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഗ്രാം വില 9,000 രൂപയും പവൻവില 72,000 രൂപയും കടക്കുന്നത്. ഇന്ന് രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഇതോടെ ഇന്നത്തെ ആകെ വിലക്കുതിപ്പ് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമായി. ഉച്ചയ്ക്ക് ശേഷം വില കൂടുതൽ വർധിച്ചത്, രാവിലെ സ്വർണം വാങ്ങിയവർക്ക് ആശ്വാസമായി.
18 കാരറ്റ് സ്വർണവിലയും ഉച്ചയ്ക്ക് വൻതോതിൽ കൂടി. ചില കടകളിൽ ഗ്രാമിന് 90 രൂപ വർധിച്ച് 7,460 രൂപയായപ്പോൾ മറ്റു ചില ജ്വല്ലറികളിൽ വില 90 രൂപ തന്നെ വർധിച്ചെങ്കിലും 7,430 രൂപയാണ്. വെള്ളിവിലയിൽ മാറ്റമില്ല. ചിലകടകളിൽ ഗ്രാമിന് 109 രൂപ, മറ്റ് കടകളിൽ 110 രൂപ. അസോസിയേഷനുകൾക്കിടയിൽ വിലനിർണയത്തിലുള്ള ഭിന്നതയാണ് ഈ വേറിട്ട വിലകൾക്ക് കാരണം.
സ്വർണത്തിനു വീണ്ടും ‘നട്ടുച്ച’ കുതിപ്പ്
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100 നിലവാരത്തിൽ നിന്ന് 98ലേക്ക് ഇടിഞ്ഞതാണ് സ്വർണത്തിന് കരുത്തായത്. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിൽ ആണെന്നിരിക്കേ, ഡോളർ ദുർബലമാകുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞചെലവിൽ കൂടുതൽ സ്വർണം വാങ്ങാൻ കഴിയും. ഇത്തരത്തിൽ ഡിമാൻഡ് കൂടുമ്പോൾ വിലയും കൂടും. അതാണ് നിലവിൽ സംഭവിക്കുന്നത്.
സ്റ്റീൽ, അലൂമിനിയം എന്നിവയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഈടാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനവും വ്യാപാരക്കരാർ ലംഘിച്ചെന്ന് കാട്ടി യുഎസും ചൈനയും പരസ്പരം പഴിചാരുന്നതും ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിലെ ചർച്ചയുടെ സാധ്യത മങ്ങിയതുമാണ് സ്വർണത്തിന് കുതിപ്പേകുന്നതും ഡോളറിന് തിരിച്ചടിയാകുന്നതും.
രാവിലെ ഔൺസിന് 3,289 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില നിലവിൽ 3,357 ഡോളറിലേക്ക് കുതിച്ചുകയറിയതോടെ കേരളത്തിലും വില കൂടുകയായിരുന്നു. സ്വർണവില മുന്നേറുന്നതിന്റെ കൂടുതൽ വിശദാംശങ്ങൾ വായിക്കാം. രാവിലെ കേരളത്തിൽ സ്വർണവില നിർണയിക്കുമ്പോൾ ബോംബെ റേറ്റ് ഗ്രാമിന് 9,812 രൂപയും ബാങ്ക് റേറ്റ് 9,890 രൂപയുമായിരുന്നു.
ഉച്ചയ്ക്ക് ബോംബെ റേറ്റ് 9,933 രൂപയും ബാങ്ക് റേറ്റ് 10,025 രൂപയുമായി. ഇതോടെ വ്യാപാരികൾ കേരളത്തിലും വില കൂട്ടുകയായിരുന്നു. രാജ്യാന്തരവില നിലവിലെ ട്രെൻഡ് തുടർന്നാൽ 3,440 ഡോളർ വരെ എത്തിയേക്കാമെന്ന വിലയിരുത്തലുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലും വില കുതിച്ചുകയറും. ഇക്കഴിഞ്ഞ ഏപ്രിൽ 22ലെ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: