
അഫാന് വിഷാദരോഗം, ഒപ്പം ആത്മഹത്യാ പ്രവണതയും; സദാസമയവും നിരീക്ഷണത്തിലായിരുന്നെന്ന് അധികൃതർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ പൂജപ്പുര സെൻട്രൽ ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ ഏകപ്രതി അഫാൻ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നെന്ന് ജയിൽ അധികൃതർ. വിഷാദരോഗത്തിനു ഡോക്ടർമാരെയും കണ്ടിരുന്നു. ആത്മഹത്യാ പ്രവണതയും കാട്ടിയിരുന്നു. അതിനാൽ സദാസമയവും ജയിൽ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു അഫാൻ. സെൻട്രൽ ജയിലിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്ന അഫാന്റെ നില അതീവഗുരുതരമാണെന്നാണു ഡോക്ടർമാരുടെ വിലയിരുത്തൽ. തൂങ്ങിമരിക്കാനുള്ള ശ്രമത്തിൽ അഫാന്റെ കഴുത്തിലെ ഞരമ്പുകൾക്കു മാരകമായ പരുക്കേറ്റിറ്റുണ്ട്. ഇപ്പോൾ അബോധാവസ്ഥയിലാണ്. സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ഡോക്ടർമാർ തീവ്രശ്രമം നടത്തുന്നുണ്ട്. ഓർമശക്തി തിരികെലഭിക്കാൻ ചികിത്സ തുടരേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ശാരീരികമായ മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകും.
വെന്റിലേറ്ററിൽനിന്നു മാറ്റിയാലും മൂന്നോ നാലോ മാസം ചികിത്സ വേണ്ടിവരും. 48 മണിക്കൂർ വെന്റിലേറ്റർ നിരീക്ഷണത്തിനു ശേഷമാകും അടുത്ത നടപടികളിലേക്ക് ആശുപത്രി അധികൃതർ കടക്കുക. അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജയിൽ അധികൃതർ അഫാന്റെ പിതാവ് റഹിമിനെ വിവരം അറിയിച്ചിരുന്നു. അഫാൻ കൊലപാതകങ്ങൾക്കു ശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. അന്നും മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ.
അഫാന്റെ ആരോഗ്യനില കേസുകളെ ബാധിക്കും
കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാൻ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. ഓർമശക്തി നഷ്ടമായാൽ വിചാരണയെയും മറ്റും ബാധിക്കും.
ജയിലിൽ ആത്മഹത്യാശ്രമം: അഫാൻ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ(23) ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായിരുന്ന അഫാന് ആശുപത്രിയിലെത്തിച്ചപ്പോൾ മൂന്നുതവണ അപസ്മാരമുണ്ടായി. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.സഹോദരൻ അഹ്സാൻ, സുഹൃത്തായ ഫർസാന, പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സൽമാ ബീവി എന്നിവരെ അഫാൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.കേരളം നടുങ്ങിയ ആ കൂട്ടക്കൊല നടന്ന് 91ാം ദിവസമാണ് അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഒരു കേസിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു.
ആത്മഹത്യാപ്രവണതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം വേണ്ടവരെ പാർപ്പിക്കുന്ന ബ്ലോക്കിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്. അഫാനടക്കം രണ്ടുപേർ മാത്രം ഒരു സെല്ലിൽ. സഹതടവുകാരനോട് അഫാനെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ചയായതിനാൽ രാവിലെ 11ന് ബ്ലോക്കിൽ തന്നെയുള്ള പ്രത്യേക മുറിയിൽ ടിവി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അഫാനെ നിരീക്ഷിക്കുന്ന സഹതടവുകാരൻ ഫോൺ ചെയ്യാൻ പോയപ്പോഴാണ് അലക്കി ഉണങ്ങാനിട്ട മുണ്ടെടുത്ത് ശുചിമുറിയിൽ കയറി അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ജയിൽ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.പിതാവ് വിദേശത്ത് കുടുങ്ങിയപ്പോൾ അഫാനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിന് 48 ലക്ഷം രൂപയോളം കടംപെരുകി. ഇതിൽ വഴക്കുപറഞ്ഞതിന്റെയും കടംവീട്ടാൻ സഹായിക്കാത്തതിന്റെയും വൈരാഗ്യത്തിലാണ് ഉറ്റവരെ അഫാൻ കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊലപാതകങ്ങൾക്കുശേഷം വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാൻ പൊലീസ് കസ്റ്റഡിയിലും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.