
വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ: ഇരിട്ടി ബ്ലോക്കിലെ 116 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താൻ മേഖലയിലെ 116 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഇരിട്ടി ആരോഗ്യ ബ്ലോക്ക് പരിധിയിലെ 64 സ്കൂളുകൾ, 2 കോളജുകൾ, 2 പോളിടെക്നിക്കുകൾ, 3 ഹോസ്റ്റലുകൾ, 43 അങ്കണവാടികൾ, ഒന്ന് വീതം മദ്രസ, ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിലാണ് ഇരിട്ടി ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് രാജേഷ്.വി.ജയിംസിന്റെ നേതൃത്വത്തിൽ ഹെൽത്തി കേരളയുടെ ഭാഗമായി പരിശോധന നടത്തിയത്.
മിക്ക സ്ഥാപനങ്ങളിലും കിണറുകളുടെ ശുദ്ധജല പരിശോധന, പാചകത്തൊഴിലാളികളുടെ ആരോഗ്യ പരിശോധന എന്നിവ നടത്തിയിട്ടില്ലെന്നു കണ്ടെത്തി. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവ പടരാനുള്ള സാധ്യത പ്രതിരോധിക്കുന്നതിനായി കോളജുകളിലും ഹോസ്റ്റലുകളിലും അങ്കണവാടികളിലും പരിശോധന നടത്തണമെന്നു സർക്കാർ നിർദേശമുണ്ട്.
ഒരാഴ്ചയ്ക്കകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കിണറുകളിലെ വെള്ളം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. പാചകത്തൊഴിലാളികൾ ഹെൽത്ത് കാർഡ് പുതുക്കണം. പരിസര ശുചീകരണം നടത്തണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. ജെഎച്ച്ഐമാരായ പി.ടി.നസ്രി, പി.ശാലിനി എന്നിവരും പരിശോധനകൾക്ക് നേതൃത്വം നൽകി.