
ഹൈബ്രിഡ് കഞ്ചാവ് കേസ്: റിയാലിറ്റി ഷോ താരത്തിന് ലഹരി ഇടപാടിൽ ബന്ധമില്ലെന്ന് എക്സൈസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഇന്നലെ എക്സൈസ് ചോദ്യം ചെയ്ത റിയാലിറ്റി ഷോ താരം ജിന്റോ, ചലച്ചിത്ര നിർമാതാവിന്റെ സഹായി ജോഷി എന്നിവർക്കു ലഹരി ഇടപാടുമായി ബന്ധമില്ലെന്ന് എക്സൈസ്. ഇവർ കഞ്ചാവോ മറ്റു രാസലഹരികളോ ഉപയോഗിക്കുന്നതായി വ്യക്തമായിട്ടില്ല. എന്നാൽ കേസിലെ ഒന്നാംപ്രതി തസ്ലിമയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുള്ളതായി ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്ത മോഡൽ കെ.സൗമ്യയെ സമൂഹമാധ്യമം വഴിയാണു പരിചയപ്പെട്ടതെന്നു ജിന്റോ എക്സൈസിനോടു പറഞ്ഞു. മോഡലിങ് വഴിയാണു തസ്ലിമയെ പരിചയപ്പെട്ടത്. പിതാവു മരിച്ചെന്നു പറഞ്ഞതിനാലാണു രണ്ടുതവണ പണം അയച്ചു കൊടുത്തതെന്നും ജിന്റോ ഉദ്യോഗസ്ഥരോടു പറഞ്ഞു.
ചലച്ചിത്ര നിർമാതാക്കൾ ഉൾപ്പെടെയുള്ളവർക്കു മോഡലുകളുടെ ചിത്രങ്ങളും വിവരങ്ങളും എത്തിച്ചു നൽകിയിരുന്നയാളാണു ജോഷിയെന്ന് അന്വേഷണ സംഘം പറഞ്ഞു. എന്നാൽ ഇയാളുമായും ലഹരി ഇടപാടില്ലെന്നു സ്ഥിരീകരിച്ചു.ഒരു മാസമായി എക്സൈസ് നടത്തിയ അന്വേഷണത്തിൽ നടൻമാർ ഉൾപ്പെടെ ഒട്ടേറെപ്പേരെ ചോദ്യം ചെയ്തിട്ടും പ്രതികളുമായി ലഹരി ഇടപാട് നടത്തിയതായി തെളിവു ലഭിച്ചിട്ടില്ല. ഇതോടെ കേസിൽ അറസ്റ്റിലായ മൂന്നു പേർക്കു പുറമേ, കൂടുതൽ പ്രതികളുണ്ടാകാനുള്ള സാധ്യത കുറഞ്ഞു.കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43), ഭർത്താവ് സുൽത്താൻ അക്ബർ അലി (43), കഞ്ചാവ് ആലപ്പുഴയിലെത്തിക്കാൻ തസ്ലിമയ്ക്ക് ഒപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26) എന്നിവരാണു ഇതുവരെ അറസ്റ്റിലായത്.