
ന്യൂഡൽഹി ∙ ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന തുണിത്തരങ്ങൾക്ക് ഒക്ടോബർ 1 മുതൽ ഗുണനിലവാര മാനദണ്ഡം (ക്യുസിഒ– ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധമാക്കി. ആശുപത്രികളിലുപയോഗിക്കുന്ന ഗൗണുകൾ, തുണിത്തരങ്ങൾ എന്നിവയ്ക്ക് പുറമേ സാനിറ്ററി നാപ്കിനുകൾ, ബേബി ഡയപ്പറുകൾ, പുനരുപയോഗിക്കാവുന്ന സാനിറ്ററി പാഡുകൾ, ഡെന്റൽ ബിബുകൾ(ഡെന്റൽ നാപ്കിൻ) എന്നിവയുൾപ്പെടെയുള്ള നിർണായക മെഡിക്കൽ ടെക്സ്റ്റൈൽ ഉൽപന്നങ്ങൾക്കും കർശന ഗുണനിലവാര മാനദണ്ഡങ്ങൾ ബാധകമാകും. ടെക്സ്റ്റൈൽസ് മന്ത്രാലയം 2023ൽ പുറത്തിറക്കിയ ഗുണനിലവാര മാനദണ്ഡങ്ങളാണ് അടുത്ത ആഴ്ച മുതൽ നടപ്പാക്കുന്നത്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഉൽപാദനം. ഗുണനിലവാര മാർക്കും ഉൽപന്നത്തിലുണ്ടാകും. കുട്ടികൾ ഉപയോഗിക്കുന്ന ഡയപ്പറുകളിലെ ഫത്താലേറ്റ് എന്ന രാസവസ്തുവിന്റെ അളവ് പരിശോധിച്ച് പാക്കറ്റിൽ രേഖപ്പെടുത്തണമെന്നും നിബന്ധനയുണ്ട്. കമ്പനികളിലെ പഴയ സ്റ്റോക്കുകളും ഗുണനിലവാര പരിശോധനയ്ക്ക് അയയ്ക്കേണ്ടി വരും.
മാനദണ്ഡം ലംഘിച്ചാൽ നിർമാതാക്കൾക്ക് 2 വർഷം വരെ തടവോ 2 ലക്ഷം രൂപ പിഴയോ ലഭിക്കാം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ക്യുസിഒ ബാധകമല്ല. ചെറുകിട സംരംഭങ്ങളെ ഗുണനിലവാര മാനദണ്ഡ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]