വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക ധാരണയുടെ അന്തിമരൂപം തയ്യാറാക്കുന്നതിന്റെ ഭാഗമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നതതല യോഗം വിളിച്ചുചേർക്കുന്നു. മേഖലയിലെ സംഘർഷങ്ങൾക്ക് അയവുവരുത്താൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് യാതൊരു തടസ്സവുമില്ലാതെ തുറന്നുപ്രവർത്തിക്കണമെന്നും, അതുവഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ടോൾ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ഇതിനുപുറമെ, ആണവായുധ നിർമ്മാണത്തിൽ നിന്ന് ഇറാൻ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന കർശന വ്യവസ്ഥയും കരാറിലുണ്ട്.
ആണവ നിർവ്യാപനത്തിന്റെ ഭാഗമായി, ഇറാൻ കൈവശം വെച്ചിരിക്കുന്ന യുറേനിയം ശേഖരം ഇരുരാജ്യങ്ങളും സംയുക്തമായി വീണ്ടെടുത്ത് നശിപ്പിക്കണമെന്ന നിർദ്ദേശം ചർച്ചകളിലുണ്ട്. പകരമായി, നിലവിൽ ഇറാന് മേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധങ്ങൾ ഘട്ടംഘട്ടമായി നീക്കാൻ അമേരിക്ക തയ്യാറായേക്കും.
എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇറാന് സാമ്പത്തിക സഹായങ്ങളോ ഫണ്ടുകളോ കൈമാറാൻ അമേരിക്ക താല്പര്യപ്പെടുന്നില്ലെന്നാണ് ലഭ്യമായ വിവരം. അയൽരാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും, ചർച്ചകളോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതി ദൃശ്യമാണെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് സ്ഥിരീകരിച്ചു. ഇടയ്ക്കിടെയുണ്ടാകുന്ന വാഗ്വാദങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും ഒരു കരാറിലേക്ക് അടുക്കുകയാണെന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര നിരീക്ഷകർ.
അതേസമയം, സൈനിക തലത്തിൽ ചില അസ്വാരസ്യങ്ങളും നിലനിൽക്കുന്നുണ്ട്. ബുഷഹർ മേഖലയിൽ അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടപ്പോൾ, തങ്ങളുടെ വിമാനങ്ങൾക്കൊന്നും നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
കൂടാതെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണ വിഷയത്തിൽ ഇറാനുമായി സഹകരിക്കരുതെന്ന് ഒമാന് അമേരിക്ക കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു എസ് ട്രഷറി സെക്രട്ടറിയാണ് ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തിയത്.
ഗൾഫ് രാജ്യങ്ങളുടെ പൊതുനിലപാടിൽ നിന്ന് വ്യത്യസ്തമായി ഇറാനുമായി അടുപ്പം പുലർത്തുന്ന ഒമാന്റെ നിലപാടാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഈ കരാർ സംബന്ധിച്ച അന്തിമ രേഖ ഇപ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിഗണനയിലാണ്.
ഇതിൽ തീരുമാനമെടുക്കുന്നതിനായുള്ള ഉന്നതതല യോഗം ഉടൻ ചേരുമെന്ന് ട്രംപ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

