മുംബൈ: രാജ്യത്തെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ റേമണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വിജയ്പത് സിംഘാനിയ (87) അന്തരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ മുംബൈയിലായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മകനും റേമണ്ട് ഗ്രൂപ്പിന്റെ നിലവിലെ ചെയർമാനുമായ ഗൗതം സിംഘാനിയയാണ് മരണ വിവരം പുറത്തുവിട്ടത്. 1980 മുതൽ 2015 വരെ റേമണ്ട് ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.
ചെറുകിട തുണിമില്ലായിരുന്ന റേമണ്ടിനെ ലോകനിലവാരമുള്ള വസ്ത്ര ബ്രാൻഡായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ബിസിനസ് രംഗത്തെ അതികായനായിരുന്നു. വ്യവസായത്തിന് പുറമെ വിമാനയാത്രകളോടും സാഹസികതയോടും വലിയ താൽപ്പര്യമുണ്ടായിരുന്ന സിംഘാനിയ, 67-ാം വയസ്സിൽ ഹോട്ട് എയർ ബലൂണിൽ ഏറ്റവും ഉയർന്ന ഉയരത്തിൽ പറന്നതിന്റെ ലോക റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.
രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സ് ഹോണററി എയർ കൊമ്മഡോർ പദവിയും നൽകിയിരുന്നു.
2006-ൽ മുംബൈ ഷെരീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് മകൻ ഗൗതം സിംഘാനിയയുമായുണ്ടായ സ്വത്തുതർക്കവും കുടുംബപ്രശ്നങ്ങളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
തന്റെ സമ്പാദ്യമെല്ലാം മകന് നൽകിയ ശേഷം വാടകവീട്ടിലേക്ക് മാറിയ അദ്ദേഹത്തിന്റെ ജീവിതകഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദീർഘദർശിയായ നേതാവിനെയും തലമുറകളെ സ്വന്തം ജീവിതം കൊണ്ട് പ്രചോദിപ്പിച്ച വ്യക്തിത്വത്തെയുമാണ് നഷ്ടമായതെന്ന് ഗൗതം സിംഘാനിയ പുറത്തുവിട്ട, റേമണ്ട് ഗ്രൂപ്പിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

