
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഒരുകാര്യത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാം. ടീമിന്റെ ബൗളിംഗും ബാറ്റിംഗും ഒരേ നിലവാരത്തില്‍ ഉയര്‍ന്ന ലോകകപ്പായിരുന്നു അവസാനിച്ചത്. ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് ഇന്ത്യ ലോകകപ്പ് അവസാനിപ്പിക്കുന്നത്. അതും ഓസ്ട്രേലിയ കൈവശം വച്ചിരുന്ന ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ടീമായിരിക്കുകയാണ് ഇന്ത്യ. ഈ ലോകകപ്പില്‍ 99 വിക്കറ്റാണ് ഇന്ത്യ വീഴ്ത്തിയത്. 2007ല്‍ ഓസ്്ട്രേലിയ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. അന്ന് കരീബിയന്‍ ദീപുകളില്‍ നടന്ന ലോകകപ്പില്‍ 97 വിക്കറ്റായിരുന്നു ഓസീസ് വീഴ്ത്തിയിരുന്നത്. 2003 ലോകകപ്പില്‍ ഓസീസ് 96 വിക്കറ്റ് നേടിയിരുന്നു. അതിപ്പോള്‍ മൂന്നാം സ്ഥാനത്തായി. 2019ല്‍ ഇംഗ്ലണ്ട് വീഴ്ത്തിയ 90 വിക്കറ്റ് നാലാമതായി. ഈ ലോകകപ്പില്‍ 88 വിക്കറ്റ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക അഞ്ചാമതുണ്ട്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം മുഹമ്മദ് ഷമിയാണ്. ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഷമിക്ക് 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. 10.12 ശരാശരിയിലാണ് ഷമിയുടെ നേട്ടം. മൂന്ന് തവണ അഞ്ച് വിക്കറ്റും ഒരു നാല് വിക്കറ്റ് നേട്ടവും ഷമി സ്വന്തമാക്കിയിരുന്നു. 57 റണ്‍സിന് ഏഴ് വിക്കറ്റ് നേടിയതാണ് ഷമിയുടെ മികച്ച പ്രകടനം. ഫൈനലില്‍ ഇതുവരെ രണ്ട് പേരെ വീഴ്ത്തിയ ജസ്പ്രിത് ബുമ്ര 20 വിക്കറ്റുമായി നാലാമതാണ്.
ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന് (58) നിര്‍ണായക പിന്തുണ നല്കി.
Last Updated Nov 19, 2023, 10:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]