പാലക്കാട് ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) മകന്റെ മർദനമേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഈ മാസം 13-ാം തീയതി രാവിലെ പതിനൊന്നുമണിയോടെയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്.
പിതാവ് സഹോദരിയെ വഴക്കുപറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ മകൻ സുനിൽ (35) കൈക്കോട്ട് ഉപയോഗിച്ച് മുത്തുവിനെ വെട്ടുകയായിരുന്നുവെന്ന് ആലത്തൂർ പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ വധശ്രമത്തിന് കേസെടുത്ത് സുനിലിനെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പെയിന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ദൈവാനിയാണ് മരിച്ച മുത്തുവിന്റെ ഭാര്യ. സുമിത, സുനിൽ, സുചിത്ര എന്നിവർ മക്കളും, സുരേഷ്, പാർഥിപൻ എന്നിവർ മരുമക്കളുമാണ്.
മാണി, ചെല്ല, കല്യാണി എന്നിവരും പരേതരായ കണ്ടൻ, മണിയൻ എന്നിവരും മുത്തുവിന്റെ സഹോദരങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

