യുപിഐ (UPI) ഇടപാടുകൾക്ക് ഫീസ് ഈടാക്കാനൊരുങ്ങുന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കേന്ദ്രത്തിലെ ബിജെപി സർക്കാർ അമേരിക്കൻ പേയ്മെന്റ് കോർപ്പറേഷനുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുപിഐ വഴി 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികളുടെ ഇടപാടുകൾക്ക് എംഡിആർ (MDR) ഈടാക്കാനാണ് തീരുമാനം. ഇത്തരം ഇടപാടുകൾ മൊത്തം ഇടപാടുകളുടെ 5 ശതമാനം മാത്രമാണെങ്കിലും, മൂല്യത്തിന്റെ കാര്യത്തിൽ ഇത് 65 ശതമാനത്തോളം വരും.
ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഫീസ് ഈടാക്കില്ലെന്നാണ് സർക്കാർ പറയുന്നതെങ്കിലും, വ്യാപാരികളിൽ നിന്ന് പിരിക്കുന്ന ഈ തുക ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ഒടുവിൽ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നുതന്നെയായിരിക്കും ഈടാക്കുകയെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ‘സീറോ-എംഡിആർ’ നയത്തെ അമേരിക്കൻ പേയ്മെന്റ് കമ്പനികൾ കാലങ്ങളായി എതിർത്തു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎസ് വ്യാപാര കരാറിന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ, ഇവിടെയും നയം മാറ്റാൻ വഴിയൊരുക്കിക്കൊണ്ട് പ്രധാനമന്ത്രി അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങുകയാണെന്ന് എക്സിലെ കുറിപ്പിലൂടെ അദ്ദേഹം ആരോപിച്ചു. അതേസമയം, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ സഹായിക്കുന്നതിന് പകരം അവരുടെ പോക്കറ്റടിക്കാൻ ദിവസവും പുതിയ വഴികൾ കണ്ടെത്തുകയാണ് കേന്ദ്ര സർക്കാരെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിമർശിച്ചു.
‘യുപിഐ സൗജന്യമാണ്’ എന്നതിൽ നിന്ന് 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് മാത്രം സൗജന്യം എന്ന നിലയിലേക്ക് സർക്കാർ മാറ്റം വരുത്തുകയാണെന്നും, ജനങ്ങളുടെ ചെറിയ സമ്പാദ്യം പോലും നശിപ്പിക്കാനായി ‘ഡിജിറ്റൽ പേയ്മെന്റ് ടാക്സ്’ ഏർപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

