ചാരുംമൂട് മേഖലയിലെ താമരക്കുളം വേടരപ്ലാവ് ഭാഗത്ത് ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടന്നു. ഗൾഫിൽ ജോലി ചെയ്യുന്ന രാജീവ് നായരുടെ ഉടമസ്ഥതയിലുള്ള ശ്രീനന്ദനം എന്ന വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ അക്രമികൾ എത്തിയത്.
വീട്ടുടമസ്ഥനും ഭാര്യയും വിദേശത്തായതിനാൽ വീട് നിലവിൽ അടഞ്ഞുകിടക്കുകയായിരുന്നു. രാജീവ് നായരുടെ മക്കളും മകളും നാട്ടിൽ ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നത്.
ഇവർ ചൊവ്വാഴ്ച രാവിലെ വീട് പരിശോധിക്കാനെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിലും, മുകളിലത്തെ നില ഉൾപ്പെടെയുള്ള മുറികളിലെ അലമാരകളും മേശകളും കുത്തിതുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട
നിലയിലുമാണ് കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം വീട്ടിൽ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നില്ല.
വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും സൂചനയുണ്ട്. വീടിന്റെ മതിൽ ചാടിക്കടന്നെത്തിയ മുഖംമൂടി ധരിച്ച രണ്ട് പേരാണ് മോഷണത്തിന് ശ്രമിച്ചത്.
ഇവർ കതക് കുത്തിത്തുറക്കുന്നതും, സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അത് തിരിച്ചുവെക്കുന്നതും, പുറത്തെ ബൾബ് ഊരി മാറ്റുന്നതുമായ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് നൂറനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികളെ പിടികൂടുന്നതിനായി സമീപത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

