‘ഇന്ത്യ രാജ്യാന്തര അതിർത്തിയോ നിയന്ത്രണ രേഖയോ മറികടന്നിട്ടില്ല’; ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. സൈനികർക്കൊപ്പം നിരായുധരായ സാധാരണക്കാരെയും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു ഓപ്പറേഷൻ സിന്ദൂറെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
കൃത്യവും തന്ത്രപരവുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ രാജ്യാന്തര അതിർത്തിയോ നിയന്ത്രണ രേഖയോ മറികടന്നിട്ടില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം പറഞ്ഞു.
Also Read
‘‘ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത്. സൈനികബുദ്ധിക്കു പുറമെ തദ്ദേശീയമായി നിർമിച്ച പ്രതിരോധ സംവിധാനങ്ങൾ സമഗ്രമായി ഉപയോഗിച്ചതാണ് എടുത്തുപറയേണ്ടത്.
ഡ്രോൺ ഏറ്റുമുട്ടലുകളിലായാലും വ്യോമ പ്രതിരോധത്തിലായാലും ഇലക്ട്രോണിക് യുദ്ധരംഗത്തായാലും പ്രതിരോധ രംഗത്തെ സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത വെളിപ്പെടുത്തുന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാക്ക് ആക്രമണശ്രമങ്ങൾ പ്രതിരോധിക്കാൻ പെച്ചോറ, ഒഎസ്എ–എകെ, എൽലാഡ് തോക്കുകൾ എന്നീ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചു.
തദ്ദേശീയമായ വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം എടുത്തുപറയേണ്ടതാണ്.’’ – കേന്ദ്ര സർക്കാർ അറിയിച്ചു.
Also Read
‘‘പാക്കിസ്ഥാനിലെ നൂർ ഖാൻ, റഹിംയാർ ഖാൻ വ്യോമതാവളങ്ങളെയാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിട്ടത്. ശത്രുവിന്റെ റഡാറുകളും മിസൈൽ സംവിധാനവുമുൾപ്പെടെ തന്ത്രപ്രധാന ഭാഗങ്ങൾ തകർക്കാനായി.
ചൈനീസ് നിർമിത പാക്ക് വ്യോമ പ്രതിരോധ സംവിധാനത്തെ ഇന്ത്യ 23 മിനിറ്റിനുള്ളിൽ തകർത്തു. ചൈനീസ് നിർമിത പിഎൽ–15 മിസൈൽ, തുർക്കി നിർമിത ആളില്ലാ വിമാനങ്ങളായ യിഹ, ദീർഘദൂര റോക്കറ്റുകൾ, ക്വാഡ്കോപ്റ്ററുകൾ, ഡ്രോണുകൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ഇതിനു തെളിവായുണ്ട്.
പാക്കിസ്ഥാന്റെ വിദേശനിർമിത ആയുധങ്ങളേക്കാൾ ഇന്ത്യയുടെ തദ്ദേശ നിർമിത വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും ഇലക്ട്രോണിക് ശൃംഖലയ്ക്കും കരുത്തുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്’’– പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

