ഏകദേശം കാൽ നൂറ്റാണ്ടിന് ശേഷം തായ്വാൻ തങ്ങളുടെ ബിരുദ ക്ലാസുകളിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങളും ദേശസ്നേഹ പാഠങ്ങളും പുനരാരംഭിക്കുന്നു. അയൽരാജ്യമായ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തരമായ സൈനിക ഭീഷണികളും കടൽമേഖലയിലെ ഇടപെടലുകളും കണക്കിലെടുത്താണ് പ്രതിരോധ മന്ത്രാലയം ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്.
2002-ൽ നിർത്തലാക്കിയ ഈ പഠനപദ്ധതിയാണ് ഇപ്പോൾ പുതിയ രീതിയിൽ തിരികെ കൊണ്ടുവരുന്നത്. “ദേശസ്നേഹ വിദ്യാഭ്യാസം” എന്ന് പേരിട്ടിരിക്കുന്ന ഈ ക്ലാസുകളിലൂടെ പുതുതലമുറയ്ക്ക് സുരക്ഷാ വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാട് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
റോയിറ്റേഴ്സ് റിപ്പോർട്ട് പ്രകാരം, മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “ദേശീയ സുരക്ഷാ ഭീഷണികളെ വ്യക്തമായി മനസ്സിലാക്കുകയും ‘എന്തുകൊണ്ട് നമ്മൾ പോരാടുന്നു, ആർക്ക് വേണ്ടി പോരാടുന്നു’ എന്ന സൈനിക ദൗത്യം പുതിയ തലമുറ തിരിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.” കൂടാതെ, മന്ത്രാലയത്തിന്റെ ഔദ്യോഗിക കുറിപ്പിൽ, “ബിരുദധാരികളിൽ മിത്രത്തെയും ശത്രുവിനെയും കുറിച്ചുള്ള വ്യക്തമായ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം” എന്ന് പ്രത്യേകം എടുത്തു പറയുന്നു. നാഷണൽ സെക്യൂരിറ്റി കൗൺസിൽ, മെയിൻലാൻഡ് അഫയേഴ്സ് കൗൺസിൽ, നീതിന്യായ മന്ത്രാലയം, അക്കാദമിയ സിനിക്ക എന്നീ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്നായിരിക്കും സൈനിക അക്കാദമിയിലെ ബിരുദധാരികൾക്ക് ക്ലാസുകൾ നയിക്കുക.
തായ്വാന് ചുറ്റുമുള്ള കടൽമേഖലയിൽ ചൈനീസ് നാവിക പ്രവർത്തനങ്ങൾ അപകടകരമാംവിധം വർദ്ധിച്ചതിനെത്തുടർന്നാണ് ഈ നീക്കം. തായ്വാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി ജനറൽ ജോസഫ് വു എക്സിലൂടെ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ഫസ്റ്റ് ഐലൻഡ് ശൃംഖലയിലുടനീളം ഏകദേശം 110-ലധികം ചൈനീസ് സൈനിക, തീരസംരക്ഷണ കപ്പലുകൾ നിലയുറപ്പിച്ചിട്ടുണ്ട്.
ജപ്പാൻ മുതൽ തായ്വാൻ, ഫിലിപ്പീൻസ് വഴി ബോർണിയോ വരെയുള്ള പ്രദേശങ്ങൾ അധീനതയിലാക്കാൻ ചൈന ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതൽ തായ്വാന്റെ കിഴക്കൻ തീരത്ത് ചൈനീസ് കോസ്റ്റ് ഗാർഡ് പുതിയ പട്രോളിംഗ് ആരംഭിച്ചത് തായ്വാൻ ഭരണകൂടം ഗൗരവമായാണ് കാണുന്നത്.
ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തായ്വാൻ രേഖപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

