ദേശീയപാത 66-ന്റെ ഭാഗമായി പാരിപ്പള്ളിയിൽ നിർമ്മിച്ച മേൽപാതയുടെ സുരക്ഷയെ ചൊല്ലി നാട്ടുകാർ ആശങ്കയിൽ. മേൽപാതയുടെ വശങ്ങളിലെ ആർഇ വോൾ (RE Wall) പുറത്തേക്ക് തള്ളിയ നിലയിൽ കണ്ടെത്തിയതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.
തിരുവനന്തപുരം ഭാഗത്തു നിന്ന് കൊല്ലം ഭാഗത്തേക്കുള്ള പാതയിൽ, അമൃത സ്കൂളിനും പാരിപ്പള്ളി ജംക്ഷനും ഇടയിലുള്ള ഭാഗത്താണ് നിർമ്മാണത്തിലെ അശാസ്ത്രീയത പ്രകടമായിരിക്കുന്നത്. മേൽപാതയിലെ വെള്ളം ഒഴുക്കിക്കളയാനായി മുപ്പതടിയോളം ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ വളഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്.
മറ്റ് മേഖലകളിൽ പൈപ്പുകൾ നേർരേഖയിൽ സ്ഥാപിക്കുമ്പോൾ, ഇവിടെ അവ അസ്വാഭാവികമായ രീതിയിൽ വളഞ്ഞിരിക്കുന്നു. സുരക്ഷാ ഭീഷണിയെത്തുടർന്ന് ഈ ഭാഗത്തെ പൈപ്പ് സ്ഥാപിക്കൽ നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.
നിർമ്മാണത്തിലെ പിഴവുകൾ മറയ്ക്കാൻ ആർഇ വോളിൽ ആപ്പ് കണക്കെ ഇരുമ്പു കമ്പികൾ അടിച്ചുകയറ്റിയിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. മേൽപാതയുടെ ബലക്ഷയം പരിഹരിക്കാനാണ് കോൺക്രീറ്റ് സ്ലാബുകളുടെ നാല് മൂലകളിലും കമ്പികൾ തറച്ചിരിക്കുന്നതെന്നാണ് പ്രദേശവാസികളുടെ വാദം.
ഇത്തരത്തിലുള്ള നിർമ്മാണ രീതി മറ്റ് മേൽപാതകളിൽ കാണാറില്ലെന്നും, ഈ പ്രദേശം മണ്ണു ബലമില്ലാത്തതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ശക്തമായ മഴ പെയ്യുമ്പോൾ സ്ലാബുകൾക്കിടയിലൂടെ വെള്ളം ചോർന്നൊലിക്കുന്ന സ്ഥിതിയുണ്ട്.
മഴവെള്ളം സർവീസ് റോഡിലേക്ക് ഒഴുക്കുന്നതിനായി പൈപ്പുകൾ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട ശാസ്ത്രീയമായ അകലം ഇവിടെ പാലിച്ചിട്ടില്ലെന്നും, അടുത്തടുത്തായി പൈപ്പുകൾ സ്ഥാപിച്ചത് ബലക്ഷയത്തിന് കാരണമാകുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
സ്കൂളിന് സമീപമുള്ള ഈ ഭാഗം ഏതു നിമിഷവും അപകടാവസ്ഥയിലേക്ക് നീങ്ങാമെന്ന ഭയത്തിലാണ് ഇപ്പോൾ നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

