വയനാടൻ വനമേഖലയിൽ വലിയ ഭീഷണിയായി മാറിയ സെന്ന സ്പെക്ടാബിലസ് എന്ന മഞ്ഞക്കൊന്നയെ നിർമാർജനം ചെയ്ത് വനംവകുപ്പിന്റെ ശ്രദ്ധേയമായ ഇടപെടൽ. കാടിന്റെ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്ന ഈ അധിനിവേശ സസ്യത്തെ നീക്കം ചെയ്തതിലൂടെ മുത്തങ്ങയിലെ 80 ഹെക്ടർ വനഭൂമി വീണ്ടെടുക്കാൻ അധികൃതർക്ക് സാധിച്ചു.
ഒരു കാലത്ത് വനസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വനംവകുപ്പ് തന്നെ നട്ടുപിടിപ്പിച്ച മരങ്ങളാണ് പിന്നീട് കാടിന് തന്നെ വിനയായി മാറിയത്. ഈ സസ്യം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ് എന്ന സ്ഥാപനവുമായി വനംവകുപ്പ് ധാരണയിലെത്തിയിരുന്നു.
സെന്ന മരങ്ങൾ വെട്ടിമാറ്റി കടലാസ് നിർമാണത്തിനായി കൈമാറാനായിരുന്നു തീരുമാനം. ടണ്ണിന് 350 രൂപ നിരക്കിൽ മരങ്ങൾ മുറിച്ചു കൊണ്ടുപോകാനും, തുടർന്ന് ആറ് മാസത്തോളം പ്രദേശത്ത് സെന്നയുടെ വളർച്ച തടയാനും കരാറിലൂടെ വ്യവസ്ഥ ചെയ്തു.
ഇതുവഴി 5000 മെട്രിക് ടൺ സെന്ന നീക്കം ചെയ്യാനും 150 ഹെക്ടർ വനപ്രദേശത്ത് നിന്ന് ഇവയെ വേരോടെ നശിപ്പിക്കാനും സാധിച്ചു. മുത്തങ്ങ മുതൽ സംസ്ഥാന അതിർത്തി വരെയുള്ള 80 ഹെക്ടർ മേഖലയിൽ വനപാലകരും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമമാണ് വലിയ വിജയമായത്.
വേരറുത്ത് ഉണക്കിയതിന് പുറമെ, മണ്ണിനടിയിൽ നിന്ന് കിളിർത്തുവന്ന സസ്യങ്ങളെയും കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്തു. ഇതിന്റെ ഫലമായി വനഭൂമിയിൽ കാട്ടുചെടികളും മരത്തൈകളും തിരികെ വളർന്നു തുടങ്ങി.
മണ്ണിന്റെ ഘടനയിലും ഗുണകരമായ മാറ്റങ്ങൾ പ്രകടമാണ്. നിലവിൽ ഈ മേഖലയിൽ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിച്ചത് വനംവകുപ്പിന്റെ പ്രവർത്തനങ്ങളുടെ വിജയമായി കണക്കാക്കപ്പെടുന്നു.
1980-കളിൽ സാമൂഹിക വനവൽക്കരണ വിഭാഗമാണ് തെക്കേ അമേരിക്കൻ സ്വദേശിയായ ഈ സസ്യത്തെ ഇവിടെ നട്ടുപിടിപ്പിച്ചത്. എന്നാൽ, ഇത് വന്യജീവികളുടെ സ്വാഭാവിക ഭക്ഷ്യലഭ്യതയെ ബാധിക്കുകയും കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നതിന് കാരണമാവുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

