തൃശൂർ: ഈർക്കിലിയിൽ തീർത്ത ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃക ഇനി ഭക്തർക്ക് കൗതുകക്കാഴ്ചയാകും. കോട്ടപ്പടി സ്വദേശിയായ മാറോക്കി ബിജു നിർമ്മിച്ച് സമർപ്പിച്ച ഈ ക്ഷേത്രമാതൃക, ഭക്തർക്കായി പ്രദർശിപ്പിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു.
ആറടി നീളത്തിലും നാലടി വീതിയിലുമുള്ള ഈ രൂപം പൂർണ്ണമായും ഈർക്കിലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഒരിക്കൽ പോലും ക്ഷേത്രത്തിനകത്ത് പ്രവേശിച്ചിട്ടില്ലാത്ത ബിജു, കേട്ടറിവുകളെ മാത്രം ആശ്രയിച്ചാണ് അകത്തളങ്ങൾ ഒരുക്കിയത് എന്നത് ഈ നിർമ്മിതിയുടെ മാറ്റ് കൂട്ടുന്നു.
സിമൻറ് തൊഴിലാളിയായ ബിജു, ഓരോ ദിവസവും ജോലിക്ക് ശേഷം ഒരു മണിക്കൂർ സമയം കണ്ടെത്തിയാണ് ഈ അപൂർവ്വ ശില്പം പൂർത്തിയാക്കിയത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ക്ഷേത്രമാതൃക ഗുരുവായൂർ നടയിലെത്തിച്ചത്.
ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് മുന്നിൽ വെച്ച് നടന്ന സമർപ്പണ ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.
വിജയൻ, ഭരണസമിതി അംഗം സി. മനോജ്, ക്ഷേത്രം മാനേജർ സി.ആർ.
ലെജുമോൾ എന്നിവർ ചേർന്നാണ് മാതൃക ഏറ്റുവാങ്ങിയത്. ഈ ക്ഷേത്രമാതൃക ചില്ലുകൂട്ടിലാക്കി ക്ഷേത്രത്തിനുള്ളിൽ പ്രദർശിപ്പിക്കുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

