ടെഹ്റാൻ: ആണവ നയങ്ങളിൽ അമേരിക്ക ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഇറാന്റെ രൂക്ഷ വിമർശനം. ലോകത്തെ ഏറ്റവും വലിയ ആണവായുധ വ്യാപനം നടത്തുന്നത് അമേരിക്കയാണെന്നും ഇറാനെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇറാന്റെ യു എൻ മിഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഭരണകൂടത്തിന്റെയും നയങ്ങളെ കടന്നാക്രമിച്ചുകൊണ്ടാണ് ഇറാന്റെ പുതിയ നീക്കം. പശ്ചിമേഷ്യൻ യുദ്ധത്തിലെ സമാധാന ചർച്ചകൾ യുറേനിയം സമ്പൂഷ്ടീകരണത്തിലും ആണവ നിർവ്യാപന കരാറിലും തട്ടി നിൽക്കവെയാണ് ട്രംപിനെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളുമായി ഇറാൻ രംഗത്തെത്തിയത്.
ആണവ നിർവ്യാപന ഏജൻസി (ഐ എ ഇ എ) കൃത്യമായ മേൽനോട്ടം ഉള്ള കാലത്തോളം യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധിയില്ലെന്നും ഇറാൻ ചൂണ്ടിക്കാട്ടി. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും രാജ്യാന്തര ഏജൻസികളുടെ നിരീക്ഷണത്തിലാണ് ഇതെന്നും ഇറാൻ ആവർത്തിച്ചു.
എന്നാൽ സ്വന്തം ആണവായുധ ശേഖരം വർധിപ്പിക്കുന്ന അമേരിക്ക മറ്റുള്ളവർക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഇറാന്റെ പുതിയ പ്രസ്താവന അതീവ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ അമേരിക്കയെ പ്രതിക്കൂട്ടിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
സമാധാനത്തിന് റഷ്യൻ നീക്കം പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ ആയിരിക്കവെ സുപ്രധാന നീക്കവുമായി റഷ്യ രംഗത്തെത്തി. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന റഷ്യ, ഇറാൻ – അമേരിക്ക ചർച്ചകളിലെ സ്തംഭനത്തിനിടെ ഇറാനുമായി ചർച്ച നടത്തി.
ആണവ വിഷയത്തിലെ പരിഹാരവും ഹോർമുസ് പ്രതിസന്ധിയും ഇറാനും റഷ്യയും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലാണ് സംസാരിച്ചത്.
പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ നീക്കത്തെ ലോകം അതീവ പ്രധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രശ്ന പരിഹാരത്തിന് റഷ്യൻ മധ്യസ്ഥതക്ക് ഇറാൻ നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ അമേരിക്ക ഇതുവരെയും ഈ നീക്കത്തെ അനുകൂലിച്ചിട്ടില്ല. പാകിസ്ഥാന്റെ മധ്യസ്ഥതയിലെ ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ റഷ്യൻ നീക്കത്തിന് അമേരിക്ക പച്ചക്കൊടി കാട്ടുമോ എന്നത് കണ്ടറിയണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

