മാനന്തവാടി ∙ ഏറെ നാൾ നീണ്ട ആശങ്കകൾക്ക് വിരാമമിട്ട് വയനാട് ഗവ.
മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് ക്ലാസുകൾക്കു തുടക്കം കുറിച്ചു. ആദ്യ ബാച്ചിൽ തന്നെ 3 വയനാട്ടുകാർക്ക് പ്രവേശനം ലഭിച്ചത് ജില്ലയ്ക്ക് ഇരട്ടി മധുരമായി.
ഇതിൽ ഒരാൾ പട്ടികവർഗവിഭാഗത്തിൽ പെട്ട വിദ്യാർഥിയാണ്.
മാനന്തവാടിയിലെ അഖില വിനോദ്, ബത്തേരിയിലെ നിദ ഫാത്തിമ, മീനങ്ങാടിയിലെ നന്ദ കിഷോർ എന്നിവരാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയ വയനാട്ടുകാർ.
17 ആൺകുട്ടികളും 22 പെൺകുട്ടികളും ആദ്യദിനം ക്ലാസിലെത്തി. രക്ഷിതാക്കളുടെ ഒപ്പമെത്തിയ വിദ്യാർഥികൾക്ക് അധ്യാപകരും ജീവനക്കാരും ചേർന്ന് ഉൗഷ്മള സ്വീകരണമാണ് നൽകിയത്.
പ്രഥമ എംബിബിഎസ് ബാച്ചിൽ 41 വിദ്യാർഥികൾ ഇതുവരെ അഡ്മിഷൻ എടുത്തു. വരും ദിവസങ്ങളിലും പ്രവേശന നടപടികൾ തുടരും.
ഒക്ടോബർ 3ന് തന്നെ ഓൺലൈനായി ക്ലാസുകൾ തുടങ്ങിയിരുന്നു. ദേശീയ മെഡിക്കൽ കമ്മിഷന്റെയും കേരള ആരോഗ്യ സർവകലാശാലയുടെയും നിർദേശപ്രകാരം വിദ്യാർഥികൾക്ക് 14 വരെ ഫൗണ്ടേഷൻ കോഴ്സ് നൽകും.
വിദ്യാർഥികളെ മെഡിക്കൽ പാഠ്യപദ്ധതിയെയും ആരോഗ്യ പരിപാലന സംവിധാനത്തെയും കുറിച്ച് ബോധവാന്മാരാക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ ആരംഭിച്ച ഫൗണ്ടേഷൻ കോഴ്സ്. ഫൗണ്ടേഷൻ കോഴ്സിന് ശേഷം തിയറി, പ്രാക്ടിക്കൽ ക്ലാസുകളും തുടങ്ങും.
17 ആൺകുട്ടികളും 21 പെൺകുട്ടികളുമാണ് ആദ്യ ദിനം കോളജിലെത്തിയത്. വിദ്യാർഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കൾക്കായും പ്രത്യേക ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
അഖിലേന്ത്യ ക്വാട്ടയിൽ നിന്നുള്ള 4 പേരും സംസ്ഥാന ക്വാട്ടയിൽ നിന്നുള്ള 36 പേരുമാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയത്.
കഴിഞ്ഞ മാസമാണ് വയനാട് മെഡിക്കൽ കോളജിന് നാഷനൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചത്. തുടക്കത്തിൽ 50 എംബിബിഎസ് സീറ്റുകൾക്കാണ് അനുമതി.
ഇതിൽ 7 സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയിൽ നിന്നുള്ള വിദ്യാർഥികൾക്കും 43 സീറ്റുകൾ കേരള ലിസ്റ്റിൽ നിന്നുള്ള വിദ്യാർഥികൾക്കുമാണ്. മൾട്ടി പർപ്പസ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ക്ലാസുകൾ ആരംഭിച്ചത്.
ഒന്ന്, 4,6 നിലകളും കോളജിനായി പ്രയോജനപ്പെടുത്തും. ലാബ് അടക്കമുള്ള സൗകര്യങ്ങൾ നിലവിൽ നാലാം നിലയിൽ ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ കോളജിന്റെ ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകൾ സൃഷ്ടിച്ചിരുന്നു.
ഓഫിസ് ജീവനക്കാരെ അടക്കം ഇനിയും നിയമിക്കേണ്ടതുണ്ട്. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആൺകുട്ടികളുടെ ഹോസ്റ്റലിനായി കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കേണ്ടതായുണ്ട്.
പ്രവേശനോത്സവം ഗംഭീരമായി നടത്താൻ മന്ത്രി ഒ.ആർ.കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിപുലമായ സംഘാടക സമിതി രൂപീകരിച്ചിരുന്നു. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മന്ത്രിമാർക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രവേശനോത്സവ ചടങ്ങുകൾ ഒഴിവാക്കുകയായിരുന്നു.
ക്ലാസിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇതിനകം ഒരുക്കിയതായി പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.വി.പി.അഷറഫ് പറഞ്ഞു.
സ്വന്തം നാട്ടിൽ മെഡിക്കൽ പഠനം;അഖിലയ്ക്ക് അഭിമാന നിമിഷം
ജില്ലയിലെ ആദ്യ ഗവ.
മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിൽ തന്നെ പ്രവേശനം നേടിയിതിന്റെ സന്തോഷത്തിലാണ് അഖില വിനോദ്. സ്വന്തം നാട്ടിലെ മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിൽ തന്നെ പ്രവേശനം ലഭിച്ചതിൽ ഏറെ ആഹ്ലാദവും അഭിമാനവും ഉണ്ടെന്ന് ആദ്യദിനം ക്ലാസിലെത്തിയ അഖില വിനോദ് പറഞ്ഞു. പട്ടികവർഗ വിഭാഗത്തിൽപെട്ട അഖില മെഡിക്കൽ കോളജിൽ ആദ്യബാച്ചിൽ പ്രവേശനം നേടിയ 3 വയനാട്ടുകാരിൽ ഒരാൾ കൂടിയാണ്.
മാനന്തവാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കണിയാരം സ്വദേശി വിനോദിന്റെയും മാജിതയുടെയും മകളാണ് അഖില. സഹോദരൻ അഖിൽ വിനോദ് ആലപ്പുഴ ഗവ.
മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

