തൃശൂർ ∙ ‘ഒരു പാട്ടു പാടാൻ വന്നവൾ നീ സഖീ ഒരായിരം പാട്ടുപാടിയാലോ…!’ 1978ൽ തൃശൂരിൽനിന്ന് കേരളക്കരയാകെ കേട്ടത് വെറുമൊരു പാട്ടായിരുന്നില്ല; ചിറകടിച്ചുയരുന്ന ഒരു വാനമ്പാടിയുടെ ശബ്ദമാധുര്യമായിരുന്നു. കെ.എസ്.ചിത്ര കലോത്സവത്തിൽ ആദ്യമായി ലളിതഗാനത്തിൽ ഒന്നാം സ്ഥാനം നേടുന്നത് തൃശൂരിൽ വച്ചാണ്.
മറ്റൊരു കലോത്സവക്കാലത്ത്, അന്നത്തെ മത്സര ഓർമകളും തയാറെടുപ്പുകളും പങ്കുവയ്ക്കുകയാണ് ഗായിക. ചേച്ചി (കെ.എസ്.ബീന) പാടുന്നതു കേട്ടിട്ടാണ് ഞാനും കലോത്സവത്തിനു പേരു കൊടുക്കുന്നത്. യൂത്ത് ഫെസ്റ്റിവൽ ആയാൽ അച്ഛനുമമ്മയും ഒട്ടേറെ പാട്ടുകൾ പഠിപ്പിക്കും. റേഡിയോ കേട്ടാണ് അച്ഛൻ ലളിതഗാനങ്ങൾ എഴുതിയെടുത്തിരുന്നത്.
ശബ്ദത്തിനു യോജിച്ച ഭക്ഷണമാണ് മത്സരത്തിനു പോകുമ്പോൾ തന്നു വിടുക. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും അമിത സന്തോഷമോ വഴക്കോ ഒന്നുമില്ല.
78ലെ കലോത്സവത്തിൽ, ഒഎൻവി സാർ എഴുതി, എം.ജി.രാധാകൃഷ്ണൻ ചേട്ടൻ സംഗീതം ചെയ്ത ‘ഓടക്കുഴലേ, ഓടക്കുഴലേ…’ എന്നു തുടങ്ങുന്ന ലളിതഗാനമാണ് പാടിയത്.
ഒരു പാട്ടുകൂടി പാടാൻ ആവശ്യപ്പെട്ടപ്പോൾ ഓർമയിൽ വന്നത്, ‘ഒരു പാട്ടുപാടുവാൻ വന്നവൾ നീ സഖീ…’ എന്ന ഗാനമാണ്. പാടിക്കഴിഞ്ഞ് ഞാൻ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയി.
ഒന്നാം സ്ഥാനമാണെന്ന് അറിഞ്ഞപ്പോൾ ടീച്ചർമാർ വന്ന് തേടിപ്പിടിച്ച് ഒരു ചിത്രം എടുപ്പിച്ചു. വിയർത്തുകുളിച്ച് ഒരു രൂപം (ചിരിക്കുന്നു).
അതാണ് പിറ്റേന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചുവന്നതും. കുട്ടികൾക്കു സമ്മർദം നൽകാതെ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
സംഗീത പഠനം കാര്യസാധ്യത്തിനു വേണ്ടിയുള്ള പഠിക്കൽ ആയിരിക്കരുതെന്നാണ് എന്റെ അഭിപ്രായം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

