തിരുവനന്തപുരം ∙ ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി പൂർത്തീകരിക്കാനുള്ള ഉപകരണങ്ങൾ നൽകാൻ കരാറുണ്ടായിരുന്ന ഹുനാൻ ഷാവോയാങ് എന്ന ചൈനീസ് കമ്പനി പാപ്പരായി.
ഇതെത്തുടർന്ന്, കെഎസ്ഇബിക്ക് തമിഴ്നാട്ടിലെ ശ്രീശരവണ എൻജിനീയറിങ് ഭവാനി (എസ്എസ്ഇബി) കമ്പനി മുഖേന എത്തിക്കേണ്ട ഉപകരണങ്ങൾ മറ്റൊരു ചൈനീസ് കമ്പനിയായ ചാങ്ഷ സിൻഗ്യുവിന് വിറ്റു. ഉപകരണങ്ങൾ നൽകാമെന്ന് പുതിയ കമ്പനി അറിയിച്ചെങ്കിലും കരാറിലുള്ളതിനെക്കാൾ വലിയ വിലയാണ് ആവശ്യപ്പെടുന്നത്.
ഉപകരണങ്ങൾ പരിശോധിക്കാൻ കെഎസ്ഇബി ഡയറക്ടർ ജി.സജീവ്, ഡപ്യൂട്ടി ചീഫ് എൻജിനീയർ എ.ജാസ്മിൻ ബാനു, എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ.ജയശങ്കർ, സ്വതന്ത്ര സാങ്കേതിക വിദഗ്ധൻ പ്രഭാത് കുറീൽ എന്നിവരുടെ സംഘത്തെ ചൈനയിൽ അയയ്ക്കാനും ഉപകരണങ്ങൾക്കു തകരാറില്ലെന്ന് ഉറപ്പു ലഭിച്ചാൽ മാത്രം തുക സംബന്ധിച്ച വ്യവസ്ഥകൾ പരിശോധിക്കാനും കെഎസ്ഇബി തീരുമാനിച്ചു.എസ്എസ്ഇബിയും ഹുനാൻ കമ്പനിയും പലവട്ടം കരാർലംഘനം നടത്തിയതിനെ തുടർന്ന് കരാർ റദ്ദാക്കാൻ കെഎസ്ഇബി തീരുമാനിച്ചെങ്കിലും എസ്എസ്ഇബിയുടെ അഭ്യർഥന പരിഗണിച്ച് ഭേദഗതി വരുത്തി.
എന്നാൽ, കഴിഞ്ഞ ജൂലൈ 18ന് ഹുനാൻ കമ്പനി 28.60 ലക്ഷം ഡോളറും (ഏകദേശം 25.18 കോടി രൂപ) ഓഗസ്റ്റ് 6 മുതൽ തുകയിൽ 20% വർധനയും നേരത്തേ 2 തവണ ഉപകരണങ്ങൾ അയച്ചതുമായി ബന്ധപ്പെട്ട് എസ്എസ്ഇബി കുടിശികയാക്കിയ 2.96 ലക്ഷം ഡോളറും 12.11 ലക്ഷം ഡോളർ മുൻകൂറായും ആവശ്യപ്പെട്ടു കത്തുനൽകി.ഇതോടെ കരാർ റദ്ദാക്കാൻ കെഎസ്ഇബി തീരുമാനിച്ചു.
അതിനെതിരെ എസ്എസ്ഇബി നൽകി ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് പാപ്പരായ വിവരം ഹുനാൻ കമ്പനി കോടതിയെ അറിയിച്ചത്.
കെഎസ്ഇബിക്കു നൽകേണ്ട ഉപകരണം ചാങ്ഷ സിൻഗ്യു എന്ന കമ്പനിക്കു വിറ്റെന്നും ഈ കമ്പനിയും ഹുനാൻ കമ്പനിയും എസ്എസ്ഇബിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചെന്നും അറിയിച്ചു. കെഎസ്ഇബി സംഘത്തിന് ചൈനയിലെത്തി ഉപകരണങ്ങൾ പരിശോധിക്കാൻ സൗകര്യങ്ങളൊരുക്കുമെന്നും ധാരാണാപത്രത്തിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

