പാലക്കാട് ∙ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത പാലക്കാട് നഗരസഭയിൽ യുഡിഎഫ്, എൽഡിഎഫ് പിന്തുണയോടെ പൊതു സ്വതന്ത്രനെ അധ്യക്ഷനാക്കാനുള്ള സാധ്യതയ്ക്കു മങ്ങൽ. ഇരു മുന്നണികളും ഇക്കാര്യത്തിൽ താൽപര്യക്കുറവിലാണ്.
സംസ്ഥാന നേതൃത്വവും ഏറെക്കുറെ ഇതേ നിലപാടിലാണ്. ഇതോടെ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി അധികാരത്തിലെത്താൻ സാധ്യതയേറി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ സഖ്യസാധ്യത യുഡിഎഫും എൽഡിഎഫും തള്ളുന്നു.
ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റണമെങ്കിൽ യുഡിഎഫ് നിർത്തുന്ന സ്വതന്ത്രനെ എൽഡിഎഫ് പിന്തുണയ്ക്കട്ടെ എന്ന നിലപാടിലാണു ജില്ലയിലെ കോൺഗ്രസ് നേതൃത്വം.
ഇതിനിടെ നഗരസഭയിലെ 48ാം വാർഡ് പള്ളിപ്പുറത്തു നിന്നു വിജയിച്ച സ്വതന്ത്രനെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾക്കിടയിൽ ഒപ്പു ശേഖരണവും തുടങ്ങിയിട്ടുണ്ട്. ഡിസിസി നേതൃത്വം ഇതിന് അനുകൂല നിലപാടിലല്ല.
53 അംഗ നഗരസഭയിൽ ബിജെപി 25, യുഡിഎഫ് 18, എൽഡിഎഫ് 9, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണു കക്ഷിനില.
21നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. അധ്യക്ഷൻ, ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 26നാണ്.
അധ്യക്ഷൻ, ഉപാധ്യക്ഷ: ബിജെപിയിൽ തർക്കം
നഗരസഭ അധ്യക്ഷൻ, ഉപാധ്യക്ഷ സ്ഥാനത്തേക്കായി ഇതുവരെ ഏകാഭിപ്രായത്തിലെത്താൻ ബിജെപിക്കു കഴിഞ്ഞിട്ടില്ല.
നിലവിലെ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ്, സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ്, 46ാം വാർഡ് ശ്രീരാംപാളയത്തു നിന്നു ജയിച്ച എം.സുനിൽ എന്നിവരുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്കും, നിലവിലെ സ്ഥിരം സമിതി അധ്യക്ഷമാരായ മിനി കൃഷ്ണകുമാർ, ടി.ബേബി എന്നിവരുടെ പേര് ഉപാധ്യക്ഷ സ്ഥാനത്തേക്കും പാർട്ടിക്കുള്ളിൽ പറഞ്ഞുകേൾക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ഇക്കാര്യത്തിൽ നിർണായകമാവുക.
വ്യക്തമായ ഭൂരിപക്ഷമില്ലാത്തതു മുന്നോട്ടുള്ള ഭരണത്തെ ബാധിക്കും. ഭരണകക്ഷിക്ക് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാനാകില്ല.
നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ സ്ഥിതിഗതികൾ മാറാനും സാധ്യത ഏറെയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

