
രാത്രി വീശിയടിച്ച് കാറ്റ്; വ്യാപക നാശനഷ്ടം; കോട്ടയത്ത് കാറ്റിന് വേഗം 61 കിലോമീറ്റർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ രാത്രി മഴയ്ക്കൊപ്പം വീശിയടിച്ച കനത്ത കാറ്റിൽ വ്യാപക നാശനഷ്ടം. കോട്ടയത്ത് മണിക്കൂറിൽ 61 കിലോമീറ്റർ വേഗത്തിലും കുമരകത്ത് 52 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശി. വൈദ്യുത ലൈനിലേക്ക് മരം വീണ് പല പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.അതിരമ്പുഴ കുറ്റിയക്കവല ഭാഗത്ത് മരം വീണ് 10 വീടുകളുടെ മേൽക്കൂര തകർന്നു. നീണ്ടൂർ–കല്ലറ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിജയപുരം ആനത്താനത്ത് ചൂരവേലിക്കുന്നേൽ സുജയുടെ വീടിന്റെ മുകളിലെ ഷീറ്റുകൾ ഇരുമ്പ് ഫ്രെയിമോടെ 2 വീടിന്റെ മുകളിലൂടെ പറന്ന് വൈദ്യുതത്തൂണിൽ തട്ടിനിന്നു.
മക്രോണി ജംക്ഷനിൽ മരം ഒടിഞ്ഞു റോഡിലേക്ക് വീണു. മാധവൻപടി തലപ്പാടി ഭാഗത്ത് മാത്യു ജോർജ് വടക്കുംതല താമസിക്കുന്ന വീടിന്റെ മുകളിലാണ് തേക്ക് മരം വീണു. മേൽക്കൂരയ്ക്ക് നാശമുണ്ടായി. സമീപത്തെ മറ്റൊരു വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കും മരം വീണു.മാധവൻപടി–റബർബോർഡ് റോഡിൽ നവോദയ സ്കൂൾ വളപ്പിൽനിന്ന മരം ഒടിഞ്ഞു റോഡിലേക്ക് വീണു. വൈദ്യുതി കമ്പി പൊട്ടി. കൈതമറ്റംഭാഗത്ത് പുരയിടത്തിലെ മരം കടപുഴകി റോഡിലേക്ക് വീണു. മരംവീണ് കഞ്ഞിക്കുഴിയിൽ കൗൺസിലർ ജിബി ജോണിന്റെ വീടിനു കേടുപറ്റി.
സെൻട്രൽ സെക്ഷൻ പരിധിയിൽ 2 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. അണ്ണാൻകുന്ന് മുതൽ പനയക്കഴിപ്പ് വരെയുള്ള ഭാഗങ്ങളിലും തിരുവാതുക്കൽ, താഴത്തങ്ങാടി ഭാഗങ്ങളിലും വൈദ്യുത ലൈനിലേക്ക് മരം വീണു. നീണ്ടൂർ പഞ്ചായത്തിലെ 9, 10, 13 വാർഡുകളിൽ വ്യാപക നാശനഷ്ടം. 12 വീടുകൾക്കു മുകളിൽ മരം വീണു. കൃഷി നാശമുണ്ടായി.
മുഹമ്മ- കുമരകം ജലപാതയില്ദിശതെറ്റി ബോട്ടുകൾ
മുഹമ്മ- കുമരകം ജലപാതയിലെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ കാറ്റിലും മഴയിലുംപെട്ടു വേമ്പനാട്ടു കായലിൽ ദിശതെറ്റി ഓടി. രാത്രി വൈകിയും ബോട്ടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുമരകത്തുനിന്നു ഇന്നലെ രാത്രി 7.45നു മുഹമ്മയ്ക്ക് പോയ ബോട്ടാണ് ദിശമാറി ഓടി കരയ്ക്ക് അടുക്കാൻ കഴിയാതെ വന്നത്. ബോട്ടിൽ 10 യാത്രക്കാരുണ്ടായിരുന്നു. ബോട്ട് മുഹമ്മ ബോട്ട് ജെട്ടിയിൽ എത്താതെ വന്നപ്പോൾ ഈ ബോട്ട് അന്വേഷിച്ചുപോയ ബോട്ടും ദിശതെറ്റി യാത്ര ചെയ്തു.
മുഹമ്മ ഭാഗത്ത് വൈദ്യുതി ഇല്ലാതെ വന്നതു ദിശമാറി പോകാൻ കാരണമായി. 2 ബോട്ടും ദിശമാറി ഓടി കായലിൽ കാണാതായതോടെ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിർദേശത്തെത്തുടർന്നു റെസ്ക്യൂ ബോട്ട് രാത്രി തിരച്ചിലിറങ്ങി. സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ രാത്രി 11 മുതലാണ് തിരച്ചിൽ തുടങ്ങിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ ജോൺ വി.സാമുവൽ അവധി പ്രഖ്യാപിച്ചു.