കോട്ടയം ∙ ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘങ്ങൾക്കു അക്കൗണ്ട് വാടകയ്ക്ക് നൽകിയ കോട്ടയം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം. അക്കൗണ്ട് വാടകയ്ക്ക് നൽകിയ പാലാ സ്വദേശിനിയെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ അക്കൗണ്ടിലൂടെ മാത്രം 2 കോടി രൂപയുടെ ഇടപാട് നടന്നതായി തെലങ്കാന പൊലീസ് സംസ്ഥാന പൊലീസിനെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് ജില്ലയിലുള്ളവരുടെ അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്തത്.
സൈബർ തട്ടിപ്പിലൂടെ സമാഹരിക്കുന്ന പണം ഈ അക്കൗണ്ടുകളിലേക്കാണ് എത്തുന്നത്. ജില്ലയിൽ തട്ടിപ്പ് സംഘം വാടകയ്ക്ക് എടുത്ത അക്കൗണ്ടുകൾ വഴി 5 കോടി രൂപയുടെ ഇടപാടു നടന്നെന്നാണ് പൊലീസ് കണ്ടെത്തൽ. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.
വാടക അക്കൗണ്ട് തുറക്കുന്നതിങ്ങനെ
അതിഥിത്തൊഴിലാളികളിൽ സൈബർ തട്ടിപ്പ് സംഘങ്ങളുടെ സാന്നിധ്യമുണ്ട്.
ഒരാളുടെ അക്കൗണ്ട് വാടകയ്ക്ക് ലഭിച്ചാൽ ഇവർ മുഖേനെ അടുത്തയാളെ സമീപിക്കും. തൊഴിൽരഹിതരാണ് വലയിൽ വീഴുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 3,000 മുതൽ 4,000 രൂപ വരെയാണ് പ്രതിഫലം.
ബാങ്ക് അക്കൗണ്ട് തുറന്ന ശേഷം ചെക്ക്, എടിഎം കാർഡ് എന്നിവ സൈബർ തട്ടിപ്പ് സംഘത്തിനു കൈമാറണം. തട്ടിപ്പ് സംഘം നൽകുന്ന സിം കാർഡുകളാണ് അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നത്.
സംഘത്തിലെ പ്രധാനി
ജില്ലയിൽ സമീപകാലത്ത് സൈബർ തട്ടിപ്പുകേസുകളിൽ അറസ്റ്റിലായവരിൽനിന്ന് ആരംഭിച്ച അന്വേഷണം ചെന്നെത്തിയതു മലപ്പുറം സ്വദേശിയെ കേന്ദ്രീകരിച്ചാണ്.
ഇയാൾക്കു തൊഴിലൊന്നുമില്ല. അതേസമയം 1.5 കോടി മുടക്കി നിർമിച്ച വീടും ആഡംബര വാഹനങ്ങളുമുണ്ട്. ഇടനിലക്കാരാണ് ഇയാൾക്കായി അക്കൗണ്ട് തുറന്നത്. ഇടനിലക്കാരുടെ ചെക്ക് ഉപയോഗിച്ചാണ് ഇയാൾ പണം പിൻവലിക്കുന്നത്.
ഇടനിലക്കാർക്ക് ഉയർന്ന കമ്മിഷൻ നൽകും. കേസ് വന്നാൽ ജാമ്യം എടുത്തുകൊടുക്കും.
അക്കൗണ്ടുകൾ മരവിപ്പിക്കും
തട്ടിപ്പുസംഘം തുറക്കുന്ന അക്കൗണ്ടുകളിൽനിന്നു പണം കൈമാറ്റം ചെയ്യുന്ന അക്കൗണ്ടുകൾ പൊലീസ് മരവിപ്പിക്കും.
ഇതോടെ പലപ്പോഴും നിരപരാധികളുടെ അക്കൗണ്ട് നിശ്ചലമാകും. കോടതിയെ സമീപിച്ച് നിരപരാധിത്വം തെളിയിച്ചാലേ അക്കൗണ്ട് വീണ്ടെടുക്കാനാകൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

