
വേമ്പനാട്ടുകായലിന്റെ ജലസംഭരണശേഷി 15% മാത്രം; ശേഷി കുറഞ്ഞത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ വേമ്പനാട്ടുകായലിന്റെ ജലസംഭരണശേഷി തീരെക്കുറഞ്ഞ് ഇപ്പോൾ 15% മാത്രം. മൺസൂണിന്റെ ആരംഭത്തിൽത്തന്നെ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിലാകുന്നതിനു പ്രധാന കാരണം ഇതാണ്. കായലിൽ 30 വർഷം മുൻപ് 3060 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഉണ്ടായിരുന്നത് ഇപ്പോൾ 360 ദശലക്ഷം ക്യുബിക് മീറ്ററായി. ശരാശരി 8 മീറ്റർ ആഴം ഉണ്ടായിരുന്നത് 1.8 മീറ്ററായി കുറഞ്ഞു. 360ൽ അധികം ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടായിരുന്നത് 126 ചതുരശ്ര കിലോമീറ്റർ ആയി. ഇതാണു സംഭരണശേഷി കുറയാൻ കാരണം. കായലിൽനിന്നു വെള്ളം പുറന്തള്ളാനുള്ള പൊഴികളും കാനകളും അടഞ്ഞുകിടക്കുന്നതും പ്രശ്നമാകുന്നു.
വേമ്പനാട്ടുകായലിന്റെ അടിത്തട്ടിൽ ഏകദേശം 399 ദശലക്ഷം ക്യുബിക് മീറ്റർ ചെളി അടിഞ്ഞിട്ടുണ്ട്. കായൽക്കയ്യേറ്റവും ചെളിയും കാരണം ജലസംഭരണശേഷി 85% നഷ്ടമായതായി കുഫോസിന്റെ (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്) പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ സമയത്തു കൂടുതൽ ശക്തമായി മഴ പെയ്യുന്ന ഇപ്പോഴത്തെ കാലാവസ്ഥാവ്യതിയാനവും വെള്ളപ്പൊക്കഭീഷണി ഒഴിയാതിരിക്കാൻ പ്രശ്നമാകുന്നു. മണ്ണിലേക്കു വലിഞ്ഞുപോകാതെ കിടക്കുന്ന വെള്ളത്തിലേക്കു കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതു മൂലമുണ്ടാകുന്ന തള്ളലാണു (കാസ്കേഡിങ് ഇഫക്ട്) കിഴക്കൻ പ്രദേശത്തെ വെള്ളക്കെട്ടിനു കാരണം. പണ്ടത്തെ ചെളിബണ്ടുകൾക്കു പകരമുള്ള കോൺക്രീറ്റ് ഭിത്തികൾ പാടശേഖരങ്ങളിലെ ജലസംഭരണശേഷി തീരെ കുറച്ചിട്ടുണ്ട്.
വേലിയിറക്ക സമയത്തു മാത്രമാണു കടലിലേക്കു വെള്ളം ഒഴുകിപ്പോകുന്നത്. ദിവസം രണ്ടു പ്രാവശ്യം ഇങ്ങനെ ഒഴുകാം. തോട്ടപ്പള്ളി സ്പിൽവേ, അന്ധകാരനഴി, കൊച്ചി ബാർമൗത്ത് എന്നിവ വഴിയാണു വെള്ളം കടലിലേക്ക് ഒഴുകുന്നത്. ഇതിൽ കൊച്ചി ബാർമൗത്ത് മാത്രമാണു പൂർണമായും പ്രവർത്തനക്ഷമമായുള്ളത്. 1430 ക്യുബിക് മീറ്റർ വെള്ളം ഇതുവഴി കടലിലേക്ക് ഒഴുകും. എന്നാൽ 1815 ക്യുബിക് മീറ്റർ വെള്ളം ഒഴുകാനുള്ള ശേഷിയിൽ നിർമിച്ച തോട്ടപ്പള്ളി സ്പിൽവേയിൽ 630 ക്യുബിക് മീറ്റർ മാത്രമാണ് ഒഴുകുന്നത്. ഇവിടെ റഗുലേറ്റർ ഇരിക്കുന്ന കട്ടിളയുടെ മുകളിൽ 2.3 മീറ്റർ ഉയരത്തിലേ വെള്ളം ഒഴുകൂ. അന്ധകാരനഴി പൂർണമായും അടഞ്ഞുകിടക്കുകയാണ്. കടലിലേക്കു വെള്ളം ഒഴുകാൻ വിവിധയിടങ്ങളിൽ ഉണ്ടായിരുന്ന 18 ചെറിയ കാനകൾ പൂർണമായും അടഞ്ഞിരിക്കുന്നതും വെള്ളപ്പൊക്കത്തിനു കാരണമാകുന്നുണ്ട്.