ചാല∙ ഗതാഗതക്കുരുക്കിനു പുറമേ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിർത്തുന്നില്ലെന്ന് പരാതി. താഴെചൊവ്വ–ചാല ബൈപാസിൽ യാത്രാക്ലേശം രൂക്ഷം.
ദേശീയപാത നവീകരണത്തോടനുബന്ധിച്ച് ചാലക്കുന്നിൽനിന്ന് ബസ് കയറുന്നവരോട് തൊട്ടടുത്തുള്ള ചാല സ്റ്റേഷൻ സ്റ്റോപ്പിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് ബസ് കയറാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
തോട്ടട പോളി, ഐടിഐ, ചാലക്കുന്ന് ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ചാല സ്റ്റേഷൻ സ്റ്റോപ്പിൽ എത്തി ബസ് കാത്തു നിൽക്കുന്നുണ്ടെങ്കിലും ബസുകൾ ഇവിടെ നിർത്തുന്നില്ലെന്നാണ് പരാതി.
കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാന പാതയിലുടെ ഓടുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകൾക്ക് ചാലക്കുന്നിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ചാലക്കുന്നിലെ സ്റ്റോപ് താൽക്കാലികമായി ചാല സ്റ്റേഷൻ ഭാഗത്തേക്ക് മാറ്റിയെങ്കിലും ഇവിടെ ലിമിറ്റഡ് സ്റ്റോപ് ബസുകളും നിർത്തുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
കിഴുത്തള്ളി ഭാഗത്ത് നിന്ന് ചാലക്കുന്ന്–ചാല ഭാഗത്തേക്ക് വരുന്ന സർവീസ് റോഡിലെ കയറ്റത്തിൽ ഭാരവാഹനങ്ങൾ നിന്ന് പോകുന്നതും മണിക്കൂറുകളോളമുള്ള ഗതാഗത തടസ്സവും പതിവായതിനെ തുടർന്ന് സർവീസ് റോഡിലെ കയറ്റം കുറയ്ക്കാനുള്ള പ്രവൃത്തികൾ ഇന്നലെ ഉച്ചയോടെ തുടങ്ങി.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് റോഡിന്റെ കയറ്റം കുറയ്ക്കാനുള്ള പ്രവൃത്തികൾ നടത്തിയത്. കഴിഞ്ഞദിവസം ടാങ്കർ ലോറി റോഡിലെ കയറ്റത്തിൽ നിന്നുപോയതിനെ തുടർന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

