കണ്ണൂർ ∙ കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിക്കാൻ പെട്ടെന്നുണ്ടായ കാരണം ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. അധ്യാപകനായ ഡോ.എം.കെ.റാമിൽനിന്നുള്ള ജാതി അധിക്ഷേപം ധൈര്യപൂർവം നേരിട്ട
നിതിൻ, കോളജിൽ തന്നെ ഏറെ സഹായിച്ചിരുന്ന അസി. പ്രഫസർ ലത ശശിധരനെ ഓൺലൈൻ വായ്പാസംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിൽ മനോവിഷമത്തിലായെന്നാണ് പൊലീസ് കണ്ടെത്തൽ.
പ്രിൻസിപ്പലിന്റെ മുറിയിലെയും കോളജിലെയും സിസിടിവി ദൃശ്യങ്ങൾ, ഏപ്രിൽ 9, 10 ദിവസങ്ങളിലെ ഫോൺ കോൾ ഡീറ്റെയ്ൽസ് റെക്കോർഡ് (സിഡിആർ) എന്നിവ പരിശോധിച്ചാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്.
ഏപ്രിൽ 10ന് ആണ് നിതിൻ ജീവനൊടുക്കിയത്. 9ന് ഇൻസ്റ്റ പേ എന്ന ലോൺ ആപ്പിൽനിന്ന് നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്സാപ് മെസേജുകളും വന്നു.
ലത ശശിധരന് 26 ഫോൺ കോളുകളും 9 മെസേജുകളും വന്നു. നിതിന്റെ ഫോൺ കോൺടാക്ട് കൈവശപ്പെടുത്തിയ വായ്പാ ഏജൻസി കോൺടാക്ട് ലിസ്റ്റിലുള്ള പലരെയും വിളിച്ചിരുന്നു.
വായ്പയെടുക്കാൻ അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ നമ്പരാണു റഫറൻസ് ആയി നൽകിയതെന്നും അധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്നുമാണ് നിതിൻ പറഞ്ഞത്. നിതിന്റെ അമ്മയുടെ പേരും ലത എന്നാണ്.
കോൺടാക്ട് ലിസ്റ്റിൽ അധ്യാപികയുടെ നമ്പർ ‘ലത മാം’ എന്ന പേരിലായിരുന്നു.
തന്നെ ഒഴിവാക്കണമെന്ന് അധ്യാപിക പലതവണ ആവശ്യപ്പെട്ടിട്ടും 9355679185 എന്ന നമ്പറിൽനിന്ന് ലോൺ അടയ്ക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് 10ന് പ്രിൻസിപ്പൽ വിനോദ് മോനിക്കു ലത പരാതി നൽകി.
അന്ന് പ്രിൻസിപ്പൽ നിതിനെ ചേംബറിലേക്കു വിളിപ്പിച്ചു. ലതയും അനാട്ടമിയിലെ അധ്യാപികയും ചേംബറിൽ ഉണ്ടായിരുന്നു.
പ്രിൻസിപ്പലിനു മുന്നിൽവച്ച് ലോൺ ആപ് നമ്പരിലേക്കു വിളിച്ചപ്പോൾ അസഭ്യവർഷത്തോടെ ഭീഷണിപ്പെടുത്തിയായിരുന്നു സംസാരം. സൈബർ സെല്ലിൽ പരാതി നൽകണമെന്നും അതിനായി ഫോൺ നൽകാനും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.
വായ്പയടയ്ക്കാൻ പണം കണ്ടെത്താമെന്നു പറഞ്ഞാണ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നിറങ്ങിയത്. കുറച്ചു സമയത്തിനു ശേഷം നിതിനെ കെട്ടിടത്തിൽനിന്നു ചാടി മരിച്ച നിലയിലാണു കാണുന്നത്.
ഫോൺ ഓഫിസിൽ പിടിച്ചുവച്ചതല്ലെന്നും നിതിൻ ഫോൺ എടുക്കാതെ പോവുകയായിരുന്നു എന്നുമാണ് അധികൃതരുടെ വാദം.
കോളജിൽ ഡോ.എം.കെ. റാമിനെപോലെയുള്ളവർ മാനസികമായി പീഡിപ്പിച്ചപ്പോൾ നിതിനോട് അനുഭാവപൂർവം പെരുമാറിയിരുന്നതു ലതയാണ്.
പല കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നത് ഇവരോടായിരുന്നു. താൻ കാരണം അധ്യാപിക വായ്പാസംഘത്തിന്റെ ഭീഷണി നേരിടേണ്ടി വന്നത് നിതിനെ മാനസിക പ്രയാസത്തിലാക്കിയെന്നും ഇതുകാരണമുള്ള സംഘർഷമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.
നിതിന്റെ മരണശേഷം ഈ മാസം 12നാണ് ലത സൈബർ പൊലീസിൽ പരാതി നൽകിയത്.
വായ്പയ്ക്ക് 500% പലിശ!
അമ്മയുടെ ചികിത്സയ്ക്കായി 13,500 രൂപയാണ് ഇൻസ്റ്റ പേ എന്ന ലോൺ ആപ്പിൽനിന്നു നിതൻ രാജിനു ലഭിച്ചത്.
ഒരുമാസത്തിനകം ബാധ്യത 20,000 രൂപയായി. അതായത്, ഒരു മാസം 40 ശതമാനത്തിലേറെ പലിശ.
വാർഷിക പലിശ കണക്കാക്കിയാൽ 500 ശതമാനത്തിനു മുകളിലെത്തും. 1000 രൂപ നിതിൻ തിരിച്ചടച്ചു.
പിന്നീട് തിരിച്ചടവ് മുടങ്ങിയപ്പോഴാണ് ഭീഷണി ആരംഭിച്ചത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനധികൃത ലോൺ ആപ്പ് ആണ് ഇതെന്നാണു പൊലീസിനു ലഭിച്ച വിവരം.
വാട്സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് ഇത് പ്രചരിപ്പിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

