ഇന്തൊനീഷ്യയുമായി യുഎസ് പ്രഖ്യാപിച്ചതിനു . ഇന്തൊനീഷ്യയ്ക്കെതിരെ 19% തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇന്തൊനീഷ്യയിലുടനീളം ഏതാണ്ടെല്ലാ വിപണിവിഭാഗത്തിലും യുഎസിന് പ്രവേശനവും ലഭിക്കും. അതേസമയം, യുഎസിൽ നിന്ന് ഇന്തൊനീഷ്യയിലെത്തുന്ന ഉൽപന്നങ്ങൾക്ക് തീരുവ ഇല്ലെന്ന (പൂജ്യം ശതമാനം) പ്രത്യേകതയുമുണ്ട്.
ഇതിനു സമാനമായ ഡീലാണ് ഇന്ത്യയുമായും വൈകാതെ പ്രഖ്യാപിക്കുകയെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇനിയും പ്രതികരിച്ചിട്ടില്ല. ‘ഇന്തൊനീഷ്യ ഡീൽ’ ആണ് ബാധകമാക്കുന്നതെങ്കിൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.
രാജ്യത്ത് കർഷക പ്രതിഷേധങ്ങൾക്കും വഴിവയ്ക്കും. അതേസമയം, 19% തീരുവയാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ബാധകമെന്നത് ആശ്വാസമാകും.
ട്രംപ് നേരത്തേ പ്രഖ്യാപിച്ച 26-27 ശതമാനത്തേക്കാൾ കുറവാണിത്. എന്നാൽ, അതുകൊണ്ടുമാത്രം പ്രതിഷേധങ്ങളെ ചെറുക്കാൻ കേന്ദ്രത്തിന് കഴിയില്ല.
ട്രംപിന്റെ കൗശലം, യുഎസിന് നേട്ടം
യുഎസിന് വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളുമായി തന്ത്രപൂർവമായ വ്യാപാരക്കരാർ നേടിയെടുക്കാനുള്ള കൗശലമാണ് താരിഫ് യുദ്ധത്തിലൂടെ ട്രംപ് പയറ്റുന്നത്.
ഇന്തൊനീഷ്യയുമായി യുഎസിന് 18 ബില്യൻ ഡോളറിന്റെ വ്യാപാരക്കമ്മിയുണ്ട്. യുഎസിൽ നിന്ന് ഇന്തൊനീഷ്യയിലേക്ക് തീരുവയില്ലാതെ ഉൽപന്നങ്ങളെത്തുകയും ഇന്തൊനീഷ്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 19% തീരുവ ഈടാക്കുകയും ചെയ്യുന്നതിലൂടെ വ്യാപാരക്കമ്മി കുത്തനെ കുറയ്ക്കാൻ യുഎസിന് കഴിയും.
മാത്രമല്ല, യുഎസിൽ നിന്ന് 15 ബില്യൻ ഡോളറിന്റെ ഊർജോൽപന്നങ്ങളും 4.5 ബില്യന്റെ കാർഷികോൽപന്നങ്ങളും 50 ബോയിങ് വിമാനങ്ങളും വാങ്ങാൻ ഇന്തൊനീഷ്യ ‘സമ്മതം’ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇതെല്ലാം വ്യാപാരക്കമ്മി വൻതോതിൽ കുറയ്ക്കാൻ യുഎസിനെ സഹായിക്കും.
ഇന്ത്യയിലേക്കും ട്രംപിന്റെ കണ്ണ്
ഇന്ത്യയുടെ കാർഷിക, ക്ഷീരോൽപന്ന വിപണിയിലേക്ക് കുറഞ്ഞ തീരുവയുടെ പിൻബലത്തിൽ നുഴഞ്ഞുകയറാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. ഇതിനായി ഇന്ത്യയെ സമ്മർദത്തിലാക്കാനും ശ്രമിക്കുന്നു.
ഇന്ത്യ ഇനിയും വഴങ്ങിയിട്ടില്ല. ഡീൽ സംബന്ധിച്ച ചർച്ച നീളുകയുമാണ്.
കഴിഞ്ഞവർഷം 8.2 ബില്യൻ ഡോളറിന്റെ ക്ഷീരോൽപന്ന കയറ്റുമതി വരുമാനം നേടിയ രാജ്യമാണ് യുഎസ്.
ഇക്കാര്യത്തിൽ യുഎസിന് ഇപ്പോഴും പിടിച്ചെടുക്കാനാവാത്ത വിപണിയാണ് ഇന്ത്യ. യുഎസിന്റെ പാൽക്കട്ടിക്ക് (ചീസ്) 30%, വെണ്ണയ്ക്ക് 40%, പാൽപ്പൊടിക്ക് 60% എന്നിങ്ങനെ കനത്ത തീരുവ ഇന്ത്യ നിലവിൽ ഈടാക്കുന്നുണ്ട്.
ഇത് പൂജ്യം ആക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
140 കോടി ഇന്ത്യക്കാരിൽ ഒട്ടുമിക്കവരും പാലുൽപന്നങ്ങൾ ഉപയോഗിക്കുന്നവരാണെന്ന അനുകൂലഘടകമാണ് യുഎസ് മുതലെടുക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയിലേക്ക് കൂടി വിപണി കിട്ടിയാൽ യുഎസിന്റെ ക്ഷീരോൽപന്ന കയറ്റുമതി വരുമാനം കുതിച്ചുകയറും.
എന്നാൽ, ഇന്ത്യ അതിനുവഴങ്ങിയാൽ കാത്തിരിക്കുന്നത് വൻ തിരിച്ചടിയാണെന്ന വിലയിരുത്തലുകൾ ശക്തം.
യുഎസിൽ നിന്നുള്ള ഇറക്കുമതി നടന്നാൽ ഇന്ത്യൻ ക്ഷീരോൽപന്ന വിപണി 1.03 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിടുമെന്ന് എസ്ബിഐയുടെ റിപ്പോർട്ട് വ്യക്തമാക്കി. 8 കോടിയിലേറെ പേർക്ക് തൊഴിൽ നൽകുന്ന മേഖല കൂടിയാണ് ഇതെന്നത് പ്രതിസന്ധിയുടെ ആക്കവും കൂട്ടുന്നു.
യുഎസ്-ഇന്ത്യ വ്യാപാരം
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യുഎസ്.
2024-25ൽ മൊത്തം 131.84 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ഇരു രാജ്യങ്ങളും തമ്മിൽ നടന്നു. യുഎസിന് ഇന്ത്യയുമായുമുള്ളത് 41.18 ബില്യന്റെ വ്യാപാരക്കമ്മിയാണ്.
ഇതു കുറയ്ക്കുക കൂടി ഉന്നമിട്ടാണ് അനുകൂലമായ കരാറിനായുള്ള ട്രംപിന്റെ സമ്മർദ തന്ത്രം.
ഇന്ത്യയുടെ കാർഷിക, ക്ഷീരോൽപന്ന വിപണി തുറന്നു കിട്ടണമെന്നാണ് ട്രംപിന്റെ പ്രധാന ആവശ്യം. വാഹന, വ്യാവസായിക ഉൽപന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവുമുണ്ട്.
കാർഷിക, ക്ഷീര മേഖലകളിലേക്കുള്ള പ്രവേശനം ഇന്ത്യ അനുവദിച്ചേക്കില്ല. അതിന്മേൽ ചർച്ച നീട്ടിവച്ചേക്കാം.
വസ്ത്രം, ജെം ആൻഡ് ജ്വല്ലറി, ലെതർ, പ്ലാസ്റ്റിക്, കെമിക്കലുകൾ, ചെമ്മീൻ എന്നിവയുടെ തീരുവ കുറയ്ക്കണമെന്നാണ് യുഎസിനോട് ഇന്ത്യയുടെ ആവശ്യം.
തിരിച്ചടിക്കാൻ യൂറോപ്യൻ യൂണിയൻ
യൂറോപ്യൻ യൂണിയനുമേൽ ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിൽ വരുംവിധം 30% ഇറക്കുമതി തീരുവ ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു തിരിച്ചടി ഉറപ്പെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മൊത്തം 84.1 ബില്യൻ മതിക്കുന്ന വിസ്കി മുതൽ വിമാനം വരെയുള്ള ഉൽപന്നങ്ങൾക്കുമേൽ സമാന തീരുവ യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ചേക്കും.
എന്നാൽ, യുഎസുമായി ചർച്ച തുടരുകയാണെന്നും പ്രതീക്ഷിച്ച ഫലമുണ്ടായില്ലെങ്കിൽ തിരിച്ചടിക്കുമെന്നുമാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്. ട്രംപ് പ്രഖ്യാപിച്ച 30% തീരുവയും അതിനു പുറമെയുള്ള 10% അടിസ്ഥാന ഇറക്കുമതി തീരുവയും അസഹനീയമാണെന്നും കുറയ്ക്കണമെന്നുമാണ് യൂറോപ്യൻ യൂണിയന്റെ ആവശ്യം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല.
ഇത് X/Taranjith Singh Sandhuൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

