സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ട ഓണാഘോഷത്തിന് വിരാമമായി.
തലസ്ഥാന നഗരിയിൽ കാഴ്ചയുടെ വിരുന്നൊരുക്കിയ വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് സമാപനം കുറിച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ വൈകിട്ട് അഞ്ചിന് ലോക്ഭവന് സമീപത്തു നിന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്ക് സമീപത്തെ വിവിഐപി പവലിയനിൽ മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ചാണ്ടി ഉമ്മൻ എംഎൽഎ, സിനിമാ നടൻ ആസിഫ് അലി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദേശ വിനോദസഞ്ചാരികൾ തുടങ്ങിയവർ സമാപനഘോഷയാത്ര ആസ്വദിക്കാനെത്തി. ഘോഷയാത്രയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും അണിനിരന്നു.
കേരളത്തിന്റെ പൈതൃകം, സംസ്കാരം, വികസനം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, ശാസ്ത്രീയ പുരോഗതി തുടങ്ങി വിവിധ വിഷയങ്ങൾ ഫ്ലോട്ടുകളിൽ അവതരിപ്പിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
ജമ്മു കശ്മീർ, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും പ്രാദേശിക കലാസംഘങ്ങളുടെ പ്രകടനങ്ങളും അരങ്ങേറി. സ്കേറ്റിങ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും തെയ്യം, കളരിപ്പയറ്റ്, ചെണ്ടമേളം, ബാന്റ് മേളം, അശ്വാരൂഡ സേനാ മാർച്ച്, റോളർ സ്കേറ്റിങ് തുടങ്ങിയ പ്രകടനങ്ങളും ജനശ്രദ്ധ നേടി.
പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പരിസ്ഥിതി സൗഹൃദമായാണ് സമാപനഘോഷയാത്ര നടന്നത്. അതേസമയം, സമാപനച്ചടങ്ങിന്റെ ഉദ്ഘാടനവേളയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു.
ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോട്ടോക്കോൾ പ്രകാരം വന്ദേമാതരം പൂർണമായി ആലപിക്കാതിരിക്കാൻ കഴിയില്ലെന്ന് സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്നതാണ് സംസ്ഥാന സർക്കാരിന്റെ പൊതുനിലപാട്.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലും വന്ദേമാതരം ആലപിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

