കോട്ടയം ജില്ലയിലെ അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കനത്ത നാശനഷ്ടങ്ങൾ നേരിട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നാട്ടകം സുരേഷ് എംഎൽഎ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. മട
വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങൾ ജില്ലാ കലക്ടർ ചേതൻകുമാർ മീണയ്ക്കൊപ്പം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരം സമയബന്ധിതമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേഖലയിലെ ദുരിതം ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരം വേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എംഎൽഎ വ്യക്തമാക്കി.
കുമരകം ചീപ്പുങ്കൽ നിന്ന് ശിക്കാര വള്ളത്തിൽ ജനപ്രതിനിധികൾക്കും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾക്കുമൊപ്പം യാത്ര തിരിച്ച എംഎൽഎ, പുഴകളിൽ നിന്നുള്ള ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തിൽ എക്കലടിഞ്ഞിരിക്കുന്ന വേമ്പനാട്ടുകായലിലെ മേഖലകളാണ് ആദ്യം സന്ദർശിച്ചത്. കുമരകം, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കുന്നതിന് ജലനിരപ്പിനു മുകളിൽ വരെ അടിഞ്ഞു കൂടിയ മൺതിട്ട
നീക്കേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും എക്കൽ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണം വേണ്ടതുണ്ടെന്നും എംഎൽഎ അറിയിച്ചു.
തുടർന്ന് അയ്മനം ഗ്രാമ പഞ്ചായത്ത് പരിധിയിലെ നെൽകൃഷി നശിച്ച പാടശേഖരങ്ങൾ സംഘം നേരിട്ടുകണ്ടു. ചീപ്പുങ്കൽ- കല്ലുങ്കത്ര തോടിന്റെയും മണിയാപറമ്പ് തോടിന്റെയും ഇരുകരകളിലും കഴിയുന്ന ജനങ്ങളുടെ ദുരവസ്ഥ അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാറും ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരനും എംഎൽഎയെയും ജില്ലാ കലക്ടറെയും ധരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

