തിരുവനന്തപുരം: യുഡിഎഫ് മുന്നണി യോഗം കഴിഞ്ഞ രണ്ടു മാസമായി ചേരാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികൾ. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മേയ് മാസത്തിലാണ് ടീം യുഡിഎഫ് ഒടുവിൽ ഒന്നിച്ചിരുന്നത്.
മുന്നണിയുടെ സംസ്ഥാന സമിതി യോഗമാകട്ടെ അതിനും വളരെ മുൻപാണ് നടന്നത്. പുതുക്കിയ ബജറ്റിനു ശേഷം യോഗം വിളിക്കാമെന്ന് നേതാക്കൾക്കിടയിൽ ആലോചനയുണ്ടായെങ്കിലും തീരുമാനമായില്ല.
ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി ഓരോ തിരക്കുകൾ പറഞ്ഞ് മുന്നണി യോഗം ബോധപൂർവ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കക്ഷി നേതാക്കളുടെ പ്രധാന പരാതി. ഇനി യോഗം വിളിക്കുന്നത് നീട്ടാനാകില്ലെന്ന കർശന നിലപാടിലാണ് ഘടകകക്ഷികൾ.
കൃത്യമായ ഇടവേളകളിൽ മുന്നണി യോഗം ചേരുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് മുസ്ലീം ലീഗിനുള്ളത്. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട
തീരുമാനം, പിഎം ശ്രീ വിഷയത്തിലെ മുന്നണി നിലപാട്, സർക്കാർ നിയമന വിവാദങ്ങൾ തുടങ്ങി പ്രധാനപ്പെട്ട പല വിഷയങ്ങളിലും മുന്നണിയിൽ കൃത്യമായ കൂടിയാലോചനകൾ അനിവാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതോടൊപ്പം ബോർഡ് കോർപ്പറേഷൻ വിഭജനം, ക്യാബിനറ്റ് പദവികൾ ഉൾപ്പെടെയുള്ള സ്ഥാനമാനങ്ങളുടെ നിർണ്ണയം എന്നിവ പൂർത്തിയാക്കാനും യുഡിഎഫ് യോഗം ചേരേണ്ടതുണ്ട്. പുതിയ കെപിസിസി പ്രസിഡന്റ് വന്ന ശേഷം യോഗം ചേരാം എന്ന് കരുതുന്നത് കൂടുതൽ വൈകലിന് ഇടയാക്കുമെന്ന ആശങ്കയും ഘടകകക്ഷികൾക്കുണ്ട്.
കഴിഞ്ഞ ദിവസം ദില്ലിയിൽ വെച്ച് മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനറും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും മുന്നണി യോഗം വിളിക്കുന്നത് സംബന്ധിച്ച് യാതൊരുവിധ ചർച്ചകളും നടന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

