പാറശാല∙ ആധുനിക തിരുവിതാംകൂറിന്റെ ചരിത്രത്തോടൊപ്പം ഒഴുകിയ എവിഎം കനാൽ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. ഒരു കാലത്ത് തിരുവിതാംകൂറിന്റെ വാണിജ്യാവശ്യങ്ങൾക്കും ഗതാഗതത്തിനുമുളള പ്രധാന മാർഗമായിരുന്ന കനാലാണ് ഒഴുക്ക് നഷ്ടപ്പെട്ട് നിശ്ചലാവസ്ഥയിലായത്.
മാലിന്യവാഹിനിയായ കനാൽ നാട്ടുകാർക്കു ബാധ്യതയായി മാറിയിരിക്കുകയാണ്.
സംസ്ഥാന അതിർത്തിയിലെ കൊല്ലങ്കോട് നിന്ന് തമിഴ്നാട്ടിലേക്ക് പോകുമ്പോൾ വെളളത്തിന് ഒഴുക്കില്ലാതായതോടെ വെളളം കെട്ടിക്കിടക്കുന്നതാണ് കനാൽ മലിനമായതിന്റെ പ്രധാന കാരണം. പൂവാർ മുതൽ പൊഴിയൂർ വരെയുളള ഭാഗത്ത് ആഡംബര റിസോർട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും കല്യാണ മണ്ഡപങ്ങളും വന്നതോടെ കനാലിന്റെ തകർച്ചയുടെ ആക്കം കൂടി.
പല സ്ഥാപനങ്ങളുടെയും ശുചിമുറി മാലിന്യക്കുഴലുകൾ തുറക്കുന്നത് കനാലിലേക്കാണ്.
പലരും മാലിന്യം തളളാനുളള എളുപ്പ മാർഗമായി കനാലിനെ കണ്ടു. ഇതിൽ അറവു മാലിന്യവുമുണ്ട്.ചാക്കുകളിൽ കെട്ടിയാണ് മാലിന്യം കൊണ്ടെറിയുന്നത്.
ഒരു ദശകം മുൻപു വരെ നാട്ടുകാർ കുളിക്കാനും മറ്റും കനാലിലെ വെളളം ഉപയോഗിച്ചിരുന്നു. ഇപ്പോൾ കാലികളെപ്പോലും കുളിപ്പിക്കാറില്ല.
ആഫ്രിക്കൻ പായലും പോളയും നിറഞ്ഞതോടെ കൊതുകു ശല്യവും വർധിച്ചു.
കനാലിനെ നവീകരിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുളള അടിസ്ഥാന സൗകര്യങ്ങൾ ചെയ്യണമെന്ന് ആവശ്യം ഏറെക്കാലമായുളളതാണ്. മൂന്നു വർഷം മുൻപ് പാറശാല ബ്ലോക്ക് പഞ്ചായത്ത് അര കോടി ചെലവിട്ട് ആഫ്രിക്കൻ പോളയും പായലും നീക്കം ചെയ്യാൻ തുടങ്ങിയെങ്കിലും പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
കുളത്തൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് കനാലിന്റെ വലിയൊരു ഭാഗം. കനാൽ ശുദ്ധീകരിച്ച് സഞ്ചാരികൾക്കുളള നടപ്പാതകളും ബോട്ടിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയാൽ നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും പ്രയോജനപ്പെടും.
വിസ്മൃതിയിലാകുന്നത് ചരിത്രം
വിശാഖം തിരുനാൾ മഹാരാജാവിന്റെ കാലത്ത് 1860–ലാണ് കനാലിന്റെ നിർമാണം പൂർത്തിയായത്.
തിരുവിതാംകൂറിന്റെ നെല്ലറയായിരുന്ന നാഞ്ചിനാട്ടിൽ ( കന്യാകുമാരി) നിന്ന് നെല്ലും മറ്റു സാധനങ്ങളും ആലപ്പുഴ വരെയുളള പ്രദേശങ്ങളിൽ എത്തിക്കുന്നതിനായാണ് കനാൽ നിർമിച്ചത്. ‘അനന്തൻ വിക്ടോറിയ മാർത്താണ്ഡൻ കനാൽ’ ആണ് ‘എവിഎം കനാൽ’ എന്നറിയപ്പെടുന്നത്.
കന്യാകുമാരിയിൽ നിന്ന് കുളച്ചൽ, തേങ്ങാപ്പട്ടണം, പൂവാർ, വിഴിഞ്ഞം, പാർവതിപുത്തനാർ വഴി കാസർകോട് വരെ നീളുന്ന ജലപാതയാണിത്. എന്നാൽ കോവളം മുതൽ കുളച്ചൽ വരെ മിക്കയിടത്തും കനാൽ അപ്രത്യക്ഷമായി.
പൂവാർ മുതൽ കൊല്ലങ്കോടുവരെയുള്ള ഭാഗത്താണ് കനാൽ കുറെയെങ്കിലും അവശേഷിക്കുന്നത്. കനാൽ കടന്നുപോയ ഭാഗം ഇന്ന് നികന്ന് അവിടെ കൂറ്റൻ കെട്ടിടങ്ങളോ, വീടുകളോ ഒക്കെയായി.
പിൽക്കാലത്ത് റോഡ്, റെയിൽ ഗതാഗതം വർധിച്ചതോടെയാണ് എവിഎം കനാലിന്റെ ഉപയോഗം കുറഞ്ഞത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

