അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ 2018ലെ പ്രളയത്തിനു മുൻപു തന്നെ തുറന്നിരുന്നുവെന്ന മുൻമന്ത്രി മാത്യു ടി.തോമസിന്റെ വാദം തെറ്റ്. 2018 ഓഗസ്റ്റ് 15നാണ് മഹാപ്രളയം ഉണ്ടായത്.
ജൂലൈ 16ന് തന്നെ ഷട്ടറുകൾ തുറന്നിരുന്നുവെന്നാണ് മാത്യു ടി.തോമസ് ഇന്നലെ പറഞ്ഞത്. എന്നാൽ തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 20 എണ്ണം മാത്രമാണ് ജൂലൈയിൽ തുറന്നത്.
ബാക്കിയുള്ള 20 ഷട്ടറുകൾ തുറന്നത് പ്രളയം സർവനാശം വിതച്ചതിനു ശേഷം ഓഗസ്റ്റ് 17നാണ്. ഓഗസ്റ്റ് 18ന് ഇതു സംബന്ധിച്ച വാർത്തയും ഉണ്ടായിരുന്നു.
2018 ഓഗസ്റ്റ് 14 മുതൽ ആരംഭിച്ച അതിശക്തമായ മഴയിൽ പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽക്കൂടി വെള്ളം കുതിച്ചൊഴുകി.
തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ പൂർണമായും തുറക്കാത്തതിനാൽ പ്രളയജലത്തിന്റെ കടലിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടു. കുട്ടനാടും ആലപ്പുഴ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളും പത്തനംതിട്ട
ജില്ലയും പ്രളയത്തിൽ മുങ്ങി. ബാക്കിയുള്ള 20 ഷട്ടറുകൾ കൂടി തുറക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഫലമുണ്ടായില്ല.
പ്രളയജലം വീടുകൾക്ക് മുകളിലൂടെ ഒഴുകിയിട്ടും ബാക്കി ഷട്ടറുകൾ ഉയർത്താൻ ജലസേചന വകുപ്പിന്റെ മെക്കാനിക്കൽ വിഭാഗത്തിന് അനുമതി ലഭിച്ചില്ല.
ഒടുവിൽ പത്തനംതിട്ട ജില്ലയിൽ നിന്നുൾപ്പെടെയുള്ള ജനപ്രതിനിധികൾ ശക്തമായ സമ്മർദം ചെലുത്തിയതോടെയാണ് ഓഗസ്റ്റ് 17ന് 20 ഷട്ടറുകൾ തുറന്നത്.
അപ്പോഴേക്കും പ്രളയജലം കയറി വീടും വസ്തുക്കളും ഉപകരണങ്ങളും കച്ചവട സ്ഥാപനങ്ങളും നശിച്ചു കഴിഞ്ഞിരുന്നു.
ഷട്ടർ ഉയർത്തിയിട്ടും വെള്ളം കടലിലേക്ക് ഒഴുകിയുമില്ല. ഷട്ടറുകളുടെ സമീപത്തെ മണൽത്തിട്ടകളായിരുന്നു കാരണം.
രാത്രി വൈകി മണ്ണുമാന്ത്രി യന്ത്രങ്ങൾ എത്തിച്ചു മണൽ വാരി മാറ്റിയ ശേഷമാണ് പ്രളയജലം കടലിലേക്ക് ഒഴുകിയത്. ഈ മണൽ വാരുന്നതിനു വേണ്ടിയാണ് ഷട്ടറുകൾ തുറക്കാൻ വൈകിയതെന്ന് അന്നു തന്നെ ആരോപണമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

