കൊല്ലം ∙ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന വിദ്യാർഥിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിനു സമീപം സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് ചികിത്സയിലുള്ളത്.
അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്.
ഹരികൃഷ്ണനെ ക്രൂരമായി ആക്രമിച്ചു മൃതപ്രായനാക്കിയ സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരുത്തടി കന്നിമേൽച്ചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെയാണു ശക്തികുളങ്ങര പൊലീസ് പിടികൂടിയത്.
മറ്റു പ്രതികൾ ഒളിവിലാണ്. ഇവരിൽ ചിലർക്കു രാഷ്ട്രീയ ബന്ധമുണ്ടെന്നാണു സൂചന.
കഴിഞ്ഞ തിങ്കൾ പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണു സംഭവം.
മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പ് നേർച്ചയിൽ പങ്കെടുക്കാൻ വേണ്ടിയാണു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയിലെത്തിയത്. ഓട്ടോറിക്ഷയിൽ ക്ഷേത്രത്തിലെത്തിയ ഇവർ അമ്മുവിന്റെ കുഞ്ഞിനുള്ള ആഹാരം വാഹനത്തിൽ മറന്നു വച്ചതിനാൽ ഇതെടുക്കാനായി തിരിച്ചു ഓട്ടോറിക്ഷയുടെ അടുത്തേക്കു പോയി.
ഭക്ഷണമെടുത്ത ശേഷം തിരികെ ക്ഷേത്രത്തിലേക്കെത്തിയപ്പോഴേക്കും ഘോഷയാത്ര ആരംഭിച്ചിരുന്നു. തിരക്കിൽപെട്ടതോടെ സഹോദരന്മാർ 2 ഭാഗത്തായിപ്പോയി.
തിരക്കിനിടയിലൂടെ വന്ന ഹരികൃഷ്ണനെ കമ്മിറ്റി അംഗങ്ങളിൽ ചിലർ ചോദ്യം ചെയ്തു. തുടർന്നു വാക്കേറ്റമുണ്ടായി.
ബഹളം കേട്ടെത്തിയ ജയകൃഷ്ണൻ പ്രശ്നം ഒതുക്കിത്തീർത്തു ഹരികൃഷ്ണനെയും കൂട്ടി ബന്ധുക്കളുടെ സമീപത്തേക്കു പോയി.
പിന്നാലെ വന്ന അക്രമി സംഘത്തിലെ ചിലർ സഹോദരന്മാരുടെ തോളിൽ കയ്യിട്ടു ആഹാരം കഴിച്ചു വരാമെന്നു പറഞ്ഞു ക്ഷേത്രത്തിലെ സദ്യാലയത്തിനു സമീപത്തേക്കു കൊണ്ടു പോയി മർദിക്കുകയായിരുന്നു. ജയകൃഷ്ണനെ സദ്യാലയത്തിനകത്തേക്കു കൊണ്ടുപോയ ശേഷം ഹരികൃഷ്ണനെ പുറത്തു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു.
ചോദ്യം ചെയ്തതോടെ ജയകൃഷ്ണനെയും മർദിച്ചു. സംഭവമറിഞ്ഞു ബന്ധുക്കളെത്തിയെങ്കിലും അപ്പോഴേക്കും ഹരികൃഷ്ണൻ അടി കൊണ്ടു നിലത്തു വീണിരുന്നു.
അക്രമികളിൽ ഒരാൾ ‘അവന്മാരെ അടിച്ചു കൊല്ലെടാ’ എന്ന് ആക്രോശിച്ചു കൊണ്ടു തടിക്കഷ്ണം കൊണ്ടു തലയ്ക്കടിച്ചതോടെ ഹരികൃഷ്ണന്റെ ബോധം നഷ്ടപ്പെട്ടു. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.
ജയകൃഷ്ണനും മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥികളാണ്.
‘കൊല്ലെടാ അവനെ’ എന്ന് ആക്രോശിച്ച് മർദനം
കൊല്ലം ∙ ക്ഷേത്രോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ കൊല്ലം കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിനു സമീപം സോപാനം വീട്ടിൽ ഹരികൃഷ്ണനെ (18) ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആക്രമണത്തിന്റെ വ്യാപ്തി പുറം ലോകം അറിയുന്നത്.
18 വയസ്സുകാരനായ വിദ്യാർഥിയെ ഒരു സംഘം ആളുകൾ ചുറ്റും കൂടി നിന്നു ക്രൂരമായി മർദിക്കുന്നതും ഇതിനിടെ പ്രതികളിൽ ഒരാൾ വലിയ തടിക്കഷ്ണവുമായി എത്തി ഹരികൃഷ്ണന്റെ തലയിൽ ആഞ്ഞടിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ആ അടിയുടെ ശബ്ദവും വിഡിയോയിൽ വ്യക്തമായി കേൾക്കാം.
ഇതിനിടെ സഹോദരി അമ്മു തന്റെ കൈക്കുഞ്ഞുമായി എത്തി കരഞ്ഞു കൊണ്ടു ബോധം നഷ്ടപ്പെട്ടു കിടക്കുന്ന ഹരികൃഷ്ണനെ പിടിച്ച് എഴുന്നേൽപിക്കാനും ശ്രമിക്കുന്നുണ്ട്.
സഹോദരിയുടെ ഭർത്താവ് രാജേഷ് അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെയും സംഘം ക്രൂരമായി മർദിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ഒരാൾ ‘കൊല്ലടാ… അവനെ, കൊല്ലടാ..
അവനെ’ എന്ന ഉറക്കെ വിളിച്ചു പറയുന്നതും കേൾക്കാം.
അമ്മുവിന്റെ ഭർത്താവ് രാജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇദ്ദേഹത്തിന്റെ ഓട്ടോറിക്ഷയിലാണ് ഇവർ ക്ഷേത്രത്തിൽ എത്തിയത്.
മർദനം തടയാൻ ശ്രമിക്കവേ രാജേഷിനും മർദനമേറ്റു. അടിയേറ്റ് ബോധം നഷ്ടപ്പെട്ടു വീണ ഹരികൃഷ്ണനെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
അഴിഞ്ഞാടി അക്രമികൾ; വാൻ ഡ്രൈവർക്കും മർദനം
കൊല്ലം∙ ക്ഷേത്രോത്സവത്തിനിടെ വാഹനത്തിൽ പോയവരും ആൾക്കൂട്ട
ആക്രമണത്തിന് ഇരകളായി. പരുക്കേറ്റവർ ശക്തികുളങ്ങര പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം നടന്നതിന്റെ 4–ാം ദിവസമാണ് കേസെടുത്തതെന്ന് ആക്ഷേപം.
ഞായറാഴ്ചയാണ് മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ആക്രമണം ഉണ്ടായത്. അക്രമി സംഘം പിക് അപ് വാനിന്റെ ചില്ല് അടിച്ചു തകർക്കുകയും ഡ്രൈവറെ ഒാട്ടോറിക്ഷയിൽ കയറ്റി കൊണ്ടു പോയി മർദിച്ച് അവശനാക്കുകയും ചെയ്തു.
കൊട്ടിയം മാഞ്ഞാലിമുക്ക് കുറ്റിവിള വീട്ടിൽ എസ്.സുനീർ(27), ഡീസന്റ്മുക്ക് സ്വദേശി രാജേഷ്(27), പേരയം കമ്പിവിള സ്വദേശി സുഹൈൽ(25), ഇയാളുടെ സഹോദരൻ സുൽഫി(27) എന്നിവർക്കാണ് സംഘർഷത്തിൽ പരുക്കേറ്റത്.
കൊട്ടിയത്തെ ഒരു പുഷ്പവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരും പിക് അപ് വാഹന ഡ്രൈവറുമാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരകളായത്.
കടയിലെ മാലിന്യം മരുത്തടി ഭാഗത്തുള്ള പൂക്കട ഉടമയുടെ വീടിനോടു ചേർന്ന പറമ്പിൽ തള്ളിയ ശേഷം തിരികെ കൊട്ടിയത്തേക്ക് പോകവെയാണ് രാത്രി 11.30ന് ഇവർ ആക്രമിക്കപ്പെട്ടത്.
കാവനാട് ഭാഗത്തേക്ക് പോകവെ റോഡിൽ നിൽക്കുകയായിരുന്ന ഒരു സംഘം വാഹനം തടഞ്ഞു നിർത്തി.
ഇതുവഴി പോകാൻ ആരു പറഞ്ഞടാ…. എന്ന് ആക്രോശിച്ച് വാഹനം തടഞ്ഞു.
ഇതോടെ വാഹനം റോഡരികിലേക്കു മാറ്റി നിർത്തി. തങ്ങൾക്ക് കാവനാട്ടേക്ക് പോകാൻ മറ്റ് വഴി അറിയില്ലെന്നു ഡ്രൈവർ രാജേഷ് പറഞ്ഞു.
ഇത് ഇഷ്ടപ്പെടാതിരുന്ന അക്രമി സംഘത്തിലെ ഒരാൾ രാജേഷിന്റെ മുഖത്തടിച്ചുവെന്നാണു പരാതി.
തുടർന്ന് കൂടെ നിന്ന മറ്റൊരാളും കൈയ്യേറ്റം ചെയ്തു. വാഹനത്തിന്റെ മുൻവശത്തെ ചില്ലുകളും ഇടിച്ചു പൊട്ടിച്ചു.
താക്കോൽ ഊരിയെടുക്കുകയും ചെയ്തു. തുടർന്ന് രാജേഷിനെയും മറ്റുള്ളവരെയും വാഹനത്തിൽ നിന്നു വലിച്ച് പുറത്തിട്ട് പൊതിരെ തല്ലി.
പിന്നീട് രാജേഷിനെ ചിലർ ഒാട്ടോറിക്ഷയിൽ കൊണ്ടു പോയി തല്ലി അവശനാക്കി ശേഷം പിക് അപ് വാഹനത്തിന് അരികിൽ ഇറക്കി വിട്ടു. മർദനമേറ്റ യുവാക്കൾ പിന്നീട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
യുവാക്കൾ അന്നു തന്നെ ശക്തികുളങ്ങര പൊലീസിൽ പരാതി നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുന്നത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണനും അന്ന് രാത്രിയാണ് മർദനമേറ്റത്. ഹരികൃഷ്ണനെയും ആദ്യം ജില്ലാ ആശുപത്രിയിലാണ് കൊണ്ട് വന്നത്.
കൊട്ടിയം സ്വദേശിയായ യുവാക്കളെ മർദിച്ച സംഘത്തിലെ ചിലർ ഹരികൃഷ്ണനെ മർദിച്ച സംഘത്തിലും ഉണ്ടായിരുന്നു എന്ന് സംശയമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

