കഷ്ടപ്പെട്ട് വളർത്തിയെടുത്ത ബിസിനസ് സംരംഭം അടച്ചു പൂട്ടേണ്ടി വരുമ്പോൾ ഒരു സംരംഭകൻ അനുഭവിക്കുന്ന മാനസിക സംഘർഷം എന്തായിരിക്കും? വലിയ ഹൃദയ വേദനയോടെയാകും ഒരാൾ അതിനു മുതിരുന്നത്. തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നതെങ്കിലോ? മാനസിക സംഘർഷം ഇരട്ടിക്കുമെന്നാണ് അനുഭവസാക്ഷ്യം.
അത്തരമൊരു കഥയാണ് ലണ്ടനിലെ പ്രശസ്തമായ ഇന്ത്യൻ റസ്റ്ററന്റ് ‘റംഗ്രേസ്’-ന്റെ ഉടമയായ ഹർമൻ സിങ് കപുറിനും പറയാനുള്ളത്.
പാക്കിസ്ഥാൻ വംശജരുടെ നിരന്തരമായ ഉപദ്രവം സഹിക്കാതെയാണ് താൻ കടുത്ത തീരുമാനത്തിലെത്തിയതെന്ന് ഇദ്ദേഹം പറയുന്നു.
ലണ്ടനിലെ ഹാമർസ്മിത്തിൽ 16 വർഷമായി റംഗ്രേസ് എന്ന പേരില്‍ ഇന്ത്യൻ റസ്റ്ററന്റ് നടത്തുകയാണ് ഹർമൻ. അടുത്ത മാസം മുതല്‍ റസ്റ്ററന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഇദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.
സാമ്പത്തിക പ്രതിസന്ധിയും സുരക്ഷ ആശങ്കകളുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ‘‘മറക്കാനാവാത്ത 16 വർഷത്തിന് ശേഷം റംഗ്രേസ് അടച്ചു പൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്.
ചെലവ് കൂടുന്നു, ഓൺലൈനിലൂടെയുള്ള ഉപദ്രവവും സഹിക്കുന്നില്ല. പാക്ക് വംശജരുടെ ഭാഗത്തു നിന്ന് നിരന്തര ആക്രമണങ്ങളും ഉപദ്രവവും ഉണ്ടാകുന്നു.
പൊലീസ് മതിയായ പിന്തുണ തന്നില്ല. തീവ്ര ചിന്താഗതിക്കാർ ഒന്നു മനസ്സിലാക്കണം.
നിങ്ങൾക്കെന്റെ ബിസിനസിനെ ഇല്ലാതാക്കാനാകും. പക്ഷേ നിശ്ചയദാര്‍ഢ്യത്തെ തകർക്കാൻ കഴിയില്ല’’ – അദ്ദേഹം കുറിച്ചു.
ലണ്ടനിലെ പ്രമുഖ സിഖ് ആക്ടിവിസ്റ്റുകൂടിയായ ഹർമന്റെ തീരുമാനത്തിന് പിന്നാലെ നിരവധി പ്രതികരണങ്ങളും പുറത്തു വരുന്നുണ്ട്.
ഇദ്ദേഹത്തിന്റെ റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ച അനുഭവമൊക്കെ ചിലർ പങ്കുവെക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികളിൽ തളരരുതെന്നും ധൈര്യമായി മുന്നോട്ടു പോകണമെന്നും ഉപദേശിക്കുന്നവരും കൂടുതലാണ്.
എന്നാൽ റസ്റ്ററന്റിലെ ഭക്ഷണം മോശമായതു കൊണ്ടാണ് അടച്ചു പൂട്ടേണ്ടി വന്നതെന്ന ചില കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.
ഉയര്‍ന്ന തുക നൽകിയിട്ടും മോശം ഭക്ഷണമാണ് ലഭിച്ചതെന്നും ഒരു കമന്റ് പറയുന്നു. എന്നാൽ ഇത്തരം കമന്റുകളെല്ലാം തന്റെ എതിരാളികളുടെ വകയാണെന്നാണ് ഹർമൻ പറയുന്നത്.
ഹർമന്റെ റസ്റ്ററന്റിന് നേരെ മുൻപും സമാനമായ ഭീഷണികൾ നിലനിന്നിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 2023ല്‍ ഖലിസ്ഥാൻ വാദികൾക്കെതിരെ വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലായിരുന്നു ഹർമന് നേരെ ഭീഷണി ഉണ്ടായത്.
ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മിഷൻ ഓഫീസിലുണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ ഇത് വർധിച്ചതായും ഹർമൻ പറയുന്നു.
അതേസമയം, ഹര്‍മനും അദ്ദേഹത്തിന്റെ റസ്റ്ററന്റിനും ആവശ്യമായ സംരക്ഷണം ഒരുക്കിയിരുന്നു എന്നാണ് യുകെ അധികൃതർ പറയുന്നത്. എന്നാൽ ഇതൊന്നും തനിക്കും കുടുംബത്തിനും സുരക്ഷിതരാണെന്ന തോന്നൽ ഉണ്ടാക്കുന്ന വിധത്തിലായിരുന്നില്ല എന്നാണ് ഹർമന്റെ വാദം.
കഴിഞ്ഞ മാസവും തന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. സഹായം അഭ്യര്‍ത്ഥിച്ച് പൊലീസിനെ വിളിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

