ഇറാനും യുഎസും തമ്മിലുള്ള സംഘർഷം ആസന്നമായി നിൽക്കേ, വ്യോമാക്രമണത്തിന് ബ്രിട്ടീഷ് നാവികത്താവളം ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കം പാളുന്നു. ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ഷാഗോസ് ദ്വീപിലെ ‘ഡീഗോ ഗാർഷ്യ’യിലുള്ള ബ്രിട്ടന്റെ റോയൽ എയർ ഫോഴ്സ് (ആർഎഎഫ്) വ്യോമതാവളം ഉപയോഗിക്കാനായിരുന്നു ട്രംപിന്റെ പ്ലാൻ.
ഇതിനാണ് യുകെ പ്രധാനമന്ത്രി കിയാ സ്റ്റാർമർ തടയിട്ടത്.
ആണവ വിഷയത്തിൽ ഇറാനും യുഎസും തമ്മിൽ ജനീവയിൽ നടന്ന ചർച്ച പൊളിഞ്ഞിരുന്നു. ഇറാനെതിരെ ആക്രമണ ഭീഷണി ട്രംപ് മുഴക്കിയിട്ടുണ്ട്.
തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിക്കഴിഞ്ഞു. 2003ലെ ഇറാഖ് യുദ്ധത്തിന് ശേഷം മധ്യേഷ്യയിൽ ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് ഇറാനെതിരെ യുഎസ് ഒരുങ്ങുന്നത്.
അതേസമയം, ഷാഗോസ് ദ്വീപ് മൊറീഷ്യസിന് കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചിട്ടുണ്ട്.
ദ്വീപിലെ ബ്രിട്ടന്റെയും അമേരിക്കയുടെയും സംയുക്ത മിലിട്ടറി ബേസായ ഡീഗോ ഗാർഷ്യയുടെ നിയന്ത്രണം നിലനിർത്തിക്കൊണ്ടാണ് കൈമാറ്റ ഉടമ്പടി. ഡീഗോ ഗാർഷ്യയിലെ നാവികസേനാ താവളം മൊറീഷ്യസിന്റെ അനുമതിയില്ലാതെ യുഎസിന് ഉപയോഗിക്കാം.
എന്നാൽ, ബ്രിട്ടൻ സമ്മതിക്കണം. ഇതുപക്ഷേ സ്റ്റാർമർ തടഞ്ഞു.
ദ്വീപ് മൊറീഷ്യസിന് കൈമാറുന്നതിനെതിരെയും ട്രംപ് രംഗത്തുവന്നിരുന്നു.
ബ്രിട്ടനും യുഎസും തമ്മിൽ നിലവിൽ ഭിന്നത നിലനിൽക്കുന്ന ‘ഡീഗോ ഗാർഷ്യയ്ക്ക്’ കേരളവുമായി ഏറെ ‘അടുത്ത ബന്ധമുണ്ട്’; പ്രത്യേകിച്ച് തിരുവനന്തപുരത്തിനും കൊച്ചിയിലെ തോപ്പുംപടിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ഒരു പവിഴപ്പുറ്റു ദ്വീപാണ് ഡീഗോ ഗാർഷ്യ.
ഒട്ടേറെ ചെറുദ്വീപുകൾ ഉൾക്കൊള്ളുന്ന ഷാഗോസ് ആർച്ചിപെലാഗോ മേഖലയിലെ ഏറ്റവും വലുത്. 44 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലുപ്പം.
1790കളിൽ ഫ്രഞ്ച് ആധിപത്യത്തിനു കീഴിലായിരുന്നു ഈ സ്ഥലം. നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങൾക്കൊടുവിൽ ഇതു ബ്രിട്ടന്റെ കീഴിലായി.
ആദ്യകാലത്തു മൊറീഷ്യസിലെ ബ്രിട്ടിഷ് കോളനികളുടെ ഭാഗമായിരുന്നു ഡീഗോ ഗാർഷ്യയും.
1965ലാണ് ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിറ്ററി (ബിഐഒടി) രൂപീകരിച്ചത്. 1968 മുതലുള്ള കാലത്ത് ഈ ദ്വീപുകളിലെ ആളുകളെ മൊറീഷ്യസ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്കു മാറ്റി.
ഇതിനു ശേഷം യുഎസ് മിലിട്ടറിയുടെ കേന്ദ്രങ്ങളിലൊന്ന് ഇവിടെ ആരംഭിച്ചു.
നിലവിൽ ബിഐഒടിയുടെ കീഴിൽ ആൾതാമസമുള്ള ഒരേയൊരു ദ്വീപാണ് ഡിയഗോ ഗാർസിയ. ബ്രിട്ടീഷ് നാവികസേനാ ഉദ്യോഗസ്ഥരും യുഎസ് മിലിട്ടറി സ്റ്റേഷനിലെ ആളുകളും അവരുടെ ജോലിക്കാരും മാത്രമാണ് ഈ ദ്വീപിലുള്ളത്.
അമേരിക്കയുടെ ഏറെ പ്രധാനപ്പെട്ട സൈനിക കേന്ദ്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ഇക്കാരണത്താലും പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശമായതിനാലുമാണ് ഇവിടെ മറ്റുള്ളവർക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
കേരളത്തിൽ തിരുവനന്തപുരം, തോപ്പുംപടി ഭാഗത്തുനിന്ന് നിരവധി മത്സ്യബന്ധന ബോട്ടുകൾ ഈ മേഖലയിലേക്ക് പോകാറുണ്ട്. ചിലരെല്ലാം ബ്രിട്ടീഷ് നാവിക സേനയുടെ പിടിയിലായെന്ന റിപ്പോർട്ടുകളും നേരത്തേ വന്നിരുന്നു.
കേരളത്തിൽ നിന്ന് ഒരുമാസത്തോളം നീളുന്ന യാത്രയോടെയാണ് മീൻപിടിത്ത ബോട്ടുകൾ ഡീഗോ ഗാർഷ്യയുടെ മേഖലയിൽ എത്തുന്നത്.
∙ വിഴിഞ്ഞം, കന്യാകുമാരി തീരത്തു നിന്നു കൊച്ചി വഴി എത്തിച്ചേരാൻ ഏഴു മുതൽ ഒൻപതുവരെ ദിവസം. തിരുവനന്തപുരത്തുനിന്ന് 2,200 കിലോമീറ്റർ ദൂരം.
∙ ഒരു ദിവസത്തേയ്ക്കു 300 ലീറ്റർ എന്ന കണക്കിൽ 9000 ലീറ്ററോളം ഡീസൽ ആവശ്യം
∙രണ്ടു ലക്ഷം രൂപയുടെ ഐസ്
∙ 20 മുതൽ 25 അടിവരെ നീളമുള്ള ബോട്ടിൽ സ്റ്റോർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. ∙ ഏഴു മുതൽ പത്തുവരെ തൊഴിലാളികൾ ചിലപ്പോൾ അതിലും കൂടും
∙ പോയിവരുമ്പോൾ ചെലവ് 8-10 ലക്ഷം രൂപവരെ
∙ പിടിക്കപ്പെട്ടാൽ പിഴയായി നൽകേണ്ടതും വലിയതുകയാണ്.
∙ പത്തുലക്ഷം മുതൽ 25 ലക്ഷം രൂപയുടെ മൽസ്യവുമായാകും മടക്കും
∙ സ്രാവ്, ചുവന്ന ചെമ്മീൻ, ചൂര, മഞ്ഞച്ചൂര എന്നിവ സമൃദ്ധം
∙ മിക്ക ബോട്ടുകളും അടുക്കുന്നതു കേരള തീരത്ത്, പ്രത്യേകിച്ചു കൊച്ചിയുടെ തീരങ്ങളിൽ.
ഡീഗോ ഗാർഷ്യയിൽ നേരത്തേ ബ്രിട്ടീഷ് നാവികസേനയുടെ പിടിയിലായ ഇന്ത്യൻ ബോട്ടുകളിൽ പകുതിയോളം തിരുവനന്തപുരത്തു നിന്നുള്ളവയായിരുന്നു.
തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് കൊച്ചി തോപ്പുംപടി ഹാർബറിൽ നിന്നു യാത്ര തിരിക്കുന്ന ബോട്ടുകൾ.
അധികമാരും കാണാത്ത അറിഞ്ഞിട്ടില്ലാത്ത മൽസ്യസമ്പത്താണു ഡീഗോ ഗാർഷ്യയുടെ പ്രത്യേകത. മഞ്ഞച്ചൂര, കറുത്ത നിറത്തിലുള്ള ചൂര, സ്രാവ് എന്നിവയാണു പ്രധാന ആകർഷണം.
ചൂണ്ട ഉപയോഗിച്ചാണ് ഈ മൽസ്യങ്ങളെ പിടികൂടുന്നതും.
കടലിൽ 500 മീറ്ററിലും താഴ്ചയിലാണു സാധാരണ ഇത്തരം മൽസ്യങ്ങൾ കാണുന്നത്. സ്രാവിനാണു മാർക്കറ്റിൽ ഏറ്റവുമധികം മൂല്യം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

