തൃക്കരിപ്പൂർ ∙ കാഴ്ചക്കാരുടെ ഉള്ളിൽ നിറഞ്ഞ ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പതിറ്റാണ്ടുകളോളം അരങ്ങിൽ നിറഞ്ഞ ഉഷ നടക്കാവ് എന്ന ഉഷ മാരാർ ഓർമയിലേക്കു മറഞ്ഞു. തൃക്കരിപ്പൂർ നടക്കാവിൽ കുടുംബസമേതം താമസിച്ചു വന്ന ഉഷ, ഇന്നലെയാണ് അന്തരിച്ചത്.
ആയിരക്കണക്കിന് തുളളൽ വേദികളിൽ കുഞ്ചന്റെ പ്രഖ്യാതങ്ങളായ കഥകളവതരിപ്പിച്ച് അരങ്ങിൽ നിറഞ്ഞ പയ്യന്നൂർ വി.കെ.കുട്ടിക്കൃഷ്ണമാരാരുടെ മകളായ ഉഷാ മാരാർ ആദ്യകാലത്ത് തുള്ളൽ കലാകാരിയായിരുന്നു. അച്ഛനൊപ്പം ദീർഘകാലം യാത്ര ചെയ്ത ഉഷ, തുള്ളൽ പഠിക്കുകയും അധികം വൈകാതെ മലബാറിന്റെ ആദ്യ തുള്ളൽക്കാരിയായി പ്രശസ്തയാവുകയും ചെയ്തു.
പിന്നീട് നാടകവേദിയിലെത്തി. ദുരിതബാല്യത്തിന്റെ ആരംഭകാലത്തു തന്നെ പ്രാഥമിക വിദ്യാഭ്യാസത്തോടെ പഠനം അവസാനിപ്പിച്ച ഉഷ പാപ്പിനിശേരിയിലെ നൃത്തനാടക സംഘങ്ങളിലും കണ്ണൂർ രാഘവൻ നായരുടെ ബാലെ ടീമിലും നാരദനെയും കൃഷ്ണനെയും അവതരിപ്പിച്ച് ആസ്വാദകരെ വിസ്മയിപ്പിച്ചു.
പിന്നീട് മലബാറിലെ അമച്വർ നാടക സംഘങ്ങളിലെ അഭിനേത്രിയായി ഉഷ മാറി.
പയ്യന്നൂർ നാടക സംഘത്തിന്റെ മാറ്റിവച്ച തലകൾ എന്ന നാടകത്തിലെ നായികാ കഥാപാത്രമായ സീത, ഉഷയുടെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രമായിരുന്നു. രാജ് മോഹൻ നീലേശ്വരം രചനയും വി.ശശി സംവിധാനവും നിർവഹിച്ച ഈ നാടകത്തിലെ അഭിനയത്തിനു മികച്ച നടിയ്ക്കുള്ള പുരസ്കാരം ഉഷയ്ക്കായിരുന്നു.
പിന്നീട് കേരളത്തിലെ വിവിധ സംഘങ്ങളിൽ ഒട്ടേറെ നാടകങ്ങളിൽ ഉഷ നിറഞ്ഞുനിന്നു.
കഴിമ്പ്രം വിജയന്റെ നാടക സംഘത്തിനൊപ്പം സഞ്ചരിക്കവെ 1995 ലെ വാഹനാപകടം ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായി. വിജയനുൾപ്പെടുന്നവർ ഈ അപകടത്തിൽ മരിച്ചു.
ഉഷയും മറ്റും രക്ഷപ്പെട്ടു. അഭിനയ ജീവിതത്തിൽ പിൽക്കാലത്ത് ഒന്നുരണ്ട് നാടകങ്ങളിൽ അവർ അഭിനയിച്ചുവെങ്കിലും ആ ശ്രമം പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായത്.
2 വർഷം മുമ്പുള്ള ഒരു വീഴ്ചയിൽ ഉഷയുടെ ഒരു കാൽ തകർന്നു.
തുടയെല്ലു പൊട്ടിയതിനെ തുടർന്ന് ചികിൽസയിലായിരുന്നു. മികച്ച അഭിനേത്രിയായ ഉഷയെ, അരങ്ങിനു ഒരിക്കലും മറക്കാൻ കഴിയില്ലെന്നും പ്രതിഭയുള്ള കലാകാരിയായിരുന്നു ഉഷയെന്നും മാറ്റിവച്ച തലകളിലെ നായകനായ പ്രശസ്ത നടൻ ഉദിനൂർ ബാലഗോപാലൻ പറഞ്ഞു.
കണ്ണൂർ– കാസർകോട് ജില്ലകളിലെ വിവിധ നാടക പ്രവർത്തകർ അനുശോചിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

