ഉത്തരേന്ത്യൻ സൈബർ തട്ടിപ്പുസംഘങ്ങൾ പണം തട്ടിയെടുക്കാൻ മറയാക്കുന്നത് വാടകയ്ക്കെടുക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ്. മോശമല്ലാത്ത തുക വാഗ്ദാനം ചെയ്യുമ്പോൾ പലരും അക്കൗണ്ടുകൾ വാടകയ്ക്കു നൽകാൻ തയാറാകും.
ഒടുവിൽ പിടിവീഴുന്നത് യഥാർഥ ബാങ്ക്അക്കൗണ്ട് ഉടമയ്ക്ക് ആകും. ട്രിപ് പോകാനായി ‘റെന്റ് എ കാർ’ എടുത്ത് പരമാവധി ഓടിക്കുന്നതു പോലെയാണ് ഉത്തരേന്ത്യൻ തട്ടിപ്പു സംഘങ്ങൾ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുന്നത്.
തട്ടിയെക്കുന്ന പണം ആദ്യഘട്ടത്തിൽ മറ്റ് അക്കൗണ്ടുകളിലേക്ക് വേഗം ട്രാൻസ്ഫർ ചെയ്യാനാണ് വാടകയ്ക്ക് അക്കൗണ്ടുകൾ എടുക്കുന്നത്. മോശമല്ലാത്ത തുക കിട്ടുമ്പോൾ ആവേശത്തോടെ അക്കൗണ്ടുകൾ വാടകയ്ക്കു നൽകാൻ പലരും തയാറാകും.
കോളജ് വിദ്യാർഥികളടക്കം ഇവരുടെ വലയിൽ കുടുങ്ങിയെന്ന് പൊലീസ് പറയുന്നു.
ആറു മാസം വരെയുള്ള വാടക മുൻകൂറായി ലഭിക്കുമെന്നതാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്, 10,000 മുതൽ 25000 രൂപ വരെ! വലിയ ഇടപാടുകൾ സ്ഥിരമായി നടക്കുന്ന അക്കൗണ്ടുകൾ ദിവസ വാടകയ്ക്കു നൽകുന്നവരുമുണ്ടെന്നും പൊലീസ് പറയുന്നു.
വാടകയ്ക്കു കൊടുത്ത അക്കൗണ്ടിൽ എന്താണ് സംഭവിക്കുന്നതെന്നു ഉടമ അറിയാറില്ല.
ജോലിയില്ലെങ്കിലും കോടീശ്വരൻ
ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ വാടകയ്ക്ക് എടുത്ത അക്കൗണ്ടുകൾ വഴി കോട്ടയം ജില്ലയിൽ 5 കോടി രൂപയുടെ ഇടപാടു നടന്നെന്നാണു പൊലീസിന്റെ കണ്ടെത്തൽ. സൈബർ തട്ടിപ്പുകൾ തടയുന്നതിനു നടത്തിയ ഓപ്പറേഷൻ സൈ– ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തൽ.
ജില്ലയിൽ ഈയിടെ സൈബർ തട്ടിപ്പു കേസുകളിൽ അറസ്റ്റിലായവരിൽ നിന്നുള്ള അന്വേഷണം ചെന്നെത്തിയതു മലപ്പുറം സ്വദേശിയിലേക്കാണ്. ഇയാൾക്കു പ്രത്യേകിച്ച് ജോലിയില്ല.
അതേസമയം 1.5 കോടി മുടക്കി നിർമിച്ച വീടും ആഡംബര വാഹനങ്ങളുമുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കേസ് മുന്നോട്ട് പോയില്ല.
അഭിഭാഷകർ റെഡി
സൈബർ തട്ടിപ്പിന് പണം കൈമാറ്റം ചെയ്ത കോട്ടയം സ്വദേശിയായ യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച ഉടനെ ഉദ്യോഗസ്ഥന്റെ ഫോണിലേക്കു ഹൈക്കോടതിയിലെ അഭിഭാഷകന്റെ വിളിയെത്തി.
കേസിന്റെ വിവരങ്ങൾ തേടിയാണ് വിളിച്ചത്. യുവാവിന്റെ ഫോൺ പൊലീസ് പരിശോധിച്ചു.
ആരെയും വിളിച്ച് വിവരം പറഞ്ഞതായി കണ്ടെത്താൻ കഴിഞ്ഞില്ല. സൈബർ തട്ടിപ്പ് സംഘം ഇത്ര വേഗം വിവരങ്ങൾ അറിയുന്നത് ഏത് വഴിയെന്നതു പൊലീസിനെയും കുഴക്കി.മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നു സൈബർ തട്ടിപ്പ് കേസുകളിലെ പ്രതികളെ ജാമ്യത്തിൽ എടുക്കാൻ വരുന്ന അഭിഭാഷകരുണ്ട്.
പരാതിക്കാരനു മുഴുവൻ പണവും നൽകി കേസ് ഒഴിവാക്കിയ സംഭവങ്ങളും നടന്നു.
പിടികിട്ടി, കിട്ടിയില്ല
ഓൺലൈനിലൂടെ 1.64 കോടി രൂപ തട്ടിയ പ്രതിയെത്തേടി 2025 ജൂലൈയിൽ വിശാഖപട്ടണത്തെത്തിയ കോട്ടയം സൈബർ പൊലീസിനെ നാട്ടുകാർ വളഞ്ഞു. സിനിമാ രംഗങ്ങളെപ്പോലും അതിശയിപ്പിക്കുന്ന തരത്തിൽ വാഹനം ഓടിച്ചാണു വീടുകൾക്കിടയിൽ നിന്ന് അന്നു പൊലീസ് പുറത്തുകടന്നത്.
ഓഹരി വ്യാപാര സ്ഥാപനത്തിന്റേതിനു സമാനമായ വ്യാജ വെബ്സൈറ്റ് നിർമിച്ച് 1.64 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി രമേശ് വെല്ലംകുളയെ(33) പിടികൂടാനായാണു അഞ്ചു പൊലീസുകാർ വിശാഖപട്ടണത്ത് എത്തിയത്.
പണം മാറ്റിയ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ രമേശിന്റെ ലൊക്കേഷൻ പൊലീസ് മനസ്സിലാക്കി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ ഒരു വീടിനടുത്തുവരെ പൊലീസെത്തിയെങ്കിലും ജനങ്ങൾ സംഘടിച്ചതോടെ പിന്മാറേണ്ടി വന്നു.
വാടക അക്കൗണ്ടുകൾവഴി തട്ടിപ്പ് ഇങ്ങനെ
ഒരാളുടെ ബാങ്ക് അക്കൗണ്ട് മറ്റൊരാൾക്കു പണം ഇടപാടുകൾക്കായി ഉപയോഗിക്കാൻ ‘വാടകയ്ക്ക്’ കൊടുക്കുന്നതാണ് ഈ തട്ടിപ്പ്.
തട്ടിപ്പിന്റെ വഴികൾ
∙ ജോലിയില്ലാത്തവർ, വിദ്യാർഥികൾ, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ എന്നിവരെ തട്ടിപ്പുകാർ ലക്ഷ്യമിടുന്നു.
∙ അക്കൗണ്ട് വാടകയ്ക്ക് നൽകിയാൽ ആകർഷകമായ പ്രതിഫലം വാഗ്ദാനം ചെയ്യും. ∙ ബാങ്ക് അക്കൗണ്ട്, എടിഎം കാർഡ്, നെറ്റ് ബാങ്കിങ് വിവരങ്ങൾ എന്നിവ തട്ടിപ്പുകാർ വാങ്ങും.
∙ ഓൺലൈൻ തട്ടിപ്പിലൂടെ കിട്ടുന്ന പണം ആദ്യം ഈ അക്കൗണ്ടിലേക്ക് എത്തും. ∙ പണം ഉടൻ മാറ്റിക്കൊണ്ടിരിക്കും.
∙ അവസാനം കുടുങ്ങുന്നത് അക്കൗണ്ട് ഉടമ
∙ പൊലീസ് അന്വേഷണം വരുമ്പോൾ അക്കൗണ്ട് ഉടമയാണ് ആദ്യം പ്രതിയാകുന്നത്.
ശ്രദ്ധ വേണം
∙ ചെയ്യുന്നത് സാമ്പത്തിക കുറ്റകൃത്യമാണ്. ∙ ബാങ്ക് അക്കൗണ്ട് ഫ്രീസ് ആകാം
∙ പൊലീസ് കേസ് വരാം, അറസ്റ്റും നിയമ പ്രശ്നങ്ങളും പിന്നാലെ
∙ ഭാവിയിൽ ബാങ്ക് സേവനങ്ങൾ കിട്ടാൻ ബുദ്ധിമുട്ട്
തട്ടിപ്പിൽപെടാതെ രക്ഷപ്പെടാം
∙ ബാങ്ക് അക്കൗണ്ട് വേറെ ആർക്കും ഉപയോഗിക്കാൻ നൽകരുത്.
∙ എടിഎം, ഒടിപി, നെറ്റ് ബാങ്കിങ് വിവരങ്ങൾ എന്നിവ പങ്കിടരുത് ∙ ‘എളുപ്പത്തിൽ പണം’ എന്ന ഓഫറുകളിൽ വീഴരുത് ∙ സംശയാസ്പദമായ ഓഫറുകൾ പൊലീസിൽ അറിയിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

