ദേശീയ തലത്തിൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് ഇന്ത്യാ മുന്നണി രൂപീകരിക്കും മുൻപേ, ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ കോൺഗ്രസും സിപിഎമ്മും കൈകോർത്തിട്ടുണ്ട് ആലപ്പുഴയിൽ. വലിയ ഒറ്റകക്ഷിയായിട്ടും 5 പഞ്ചായത്തുകളിലാണു ബിജെപി ഇതുമൂലം അധികാരത്തിനു പുറത്തിരുന്നത്.
സിപിഐയിൽ ചേർന്ന സിപിഎം വിമതർ അധികാരത്തിലെത്തുന്നതു തടയാൻ സിപിഎമ്മിലെ ഔദ്യോഗികപക്ഷം കോൺഗ്രസിനെ പിന്തുണച്ചത് കുട്ടനാട്ടിലെ രാമങ്കരിയിലാണ്. ശാന്തതയുടെ സൗന്ദര്യത്തിനുള്ളിലും ഇത്തരം ചുഴികൾ ഉള്ളിലൊളിച്ചുവച്ച കായൽപ്പരപ്പുപോലെയാണ് ആലപ്പുഴയുടെ രാഷ്ട്രീയം.
അപ്രതീക്ഷിത കൂട്ടുകെട്ടുകളുടെ 5 വർഷത്തിനു ശേഷം 3 മുന്നണികളും കരുതലോടെയാണു കളത്തിലിറങ്ങുന്നത്.
വിപ്ലവമണ്ണിൽ മേധാവിത്വം നിലനിർത്താൻ എൽഡിഎഫും തിരിച്ചടിയിൽനിന്നു കരകയറാൻ യുഡിഎഫും കച്ചകെട്ടുമ്പോൾ ജയിച്ചിട്ടും ഭരണം ലഭിക്കാത്ത സാഹചര്യം മറികടക്കാൻ കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ടാണ് എൻഡിഎ ഇറങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത്തോട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ വലത്തോട്ടും ചായുമെങ്കിലും തദ്ദേശത്തിൽ എക്കാലവും ജില്ലയിൽ ഇടതുപക്ഷത്തിനാണു മേൽക്കൈ. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതു മുതൽ എൽഡിഎഫിനാണു ഭരണം.
23 ഡിവിഷനുകളിൽ കഴിഞ്ഞ വട്ടം യുഡിഎഫ് ജയിച്ചത് രണ്ടിടത്തു മാത്രം. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 11 ലും 72 പഞ്ചായത്തുകളിൽ 54ലും എൽഡിഎഫിനായിരുന്നു ഭരണം.
നഗരസഭകളിൽ മാത്രമാണ് യുഡിഎഫ് ഒപ്പത്തിനൊപ്പമെത്തിയത്. ഇരുമുന്നണിക്കും 3 നഗരസഭകൾ വീതം.
മുന്നണിയിലെ മുറിവുകൾ
രാമങ്കരിയിലെ സിപിഎം–സിപിഐ പോര് കുട്ടനാട്ടിലെ 5 പഞ്ചായത്തുകളിലേക്കു പടർന്നിട്ടുണ്ട്.
അഞ്ചിടത്തും ഇരു പാർട്ടികളും പരസ്പരം മത്സരിക്കുന്നു. രാമങ്കരിയിൽ സിപിഎം സ്ഥാനാർഥികൾക്കെതിരെ പാർട്ടി ചിഹ്നത്തിലാണു സിപിഐയുടെ മത്സരം.
എൻഡിഎയിലെ അവഗണനയിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്തിലെ 4 ഡിവിഷനുകളിൽ തനിച്ചു മത്സരിക്കാനുള്ള ബിഡിജെഎസ് തീരുമാനം ബിജെപി– ബിഡിജെഎസ് സംസ്ഥാന നേതൃത്വം ഇടപെട്ടു പിൻവലിപ്പിച്ചെങ്കിലും മുറിവുണങ്ങിയിട്ടില്ലെന്നു ബിഡിജെഎസ് പറയുന്നു.
കോൺഗ്രസും മുസ്ലിം ലീഗും ഓരോ സീറ്റുകളിൽ പരസ്പരം നൽകിയ പത്രികകൾ പിൻവലിച്ചെങ്കിലും ഒരിടത്തു പരസ്പരം മത്സരിക്കുന്നു. യുഡിഎഫിലെക്കാൾ വിമത ഭീഷണി ഇക്കുറി എൽഡിഎഫിനാണെന്നതും കൗതുകം. നാൽപതോളം വാർഡുകളിൽ എൻഡിഎ സ്ഥാനാർഥികളെ നിർത്താത്തത് ആരെ സഹായിക്കാനാണെന്നതിൽ മുന്നണികൾ പരസ്പരം പഴിചാരുന്നു.
രാഷ്ട്രീയം ഓരോ വോട്ടിലും
സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികൾ എൽഡിഎഫ് പ്രചാരണവിഷയമാക്കുമ്പോൾ കയർമേഖലയുടെ തകർച്ചയും നെല്ലുസംഭരണത്തിലെ പ്രതിസന്ധിയും യുഡിഎഫ്, എൻഡിഎ മുന്നണികൾ ചർച്ചയാക്കുന്നു.
ശബരിമല സ്വർണക്കൊള്ളയും നികുതിവർധനയും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറിച്ചതുമെല്ലാം പ്രചാരണത്തിന്റെ മൂർച്ച കൂട്ടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

