കൊച്ചി∙ സ്പായിൽ ബോഡി മസാജിങ്ങിനു പോയ വിവരം ഭാര്യയെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന് എസ്ഐക്കെതിരെ കേസ്. പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവാണു കേസിലെ ഒന്നാം പ്രതി. ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്പായിലെ ജീവനക്കാരി രമ്യ, ഇവിടത്തെ ജീവനക്കാരൻ ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
ഷിഹാമിനെ ഇന്നലെ രാത്രി ഇടക്കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു.ബൈജുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശക്തമായ വകുപ്പുതല നടപടിയുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
കൊച്ചി സിറ്റി എആർ ക്യാംപിൽ ജോലി ചെയ്യുന്ന മരട് സ്വദേശിയായ പൊലീസുകാരനാണു പണം നഷ്ടമായത്.
ഓഗസ്റ്റ് 8ന് വൈകിട്ട് അഞ്ചരയോടെയാണ് ഇയാൾ സ്പായിലെത്തി ബോഡി മസാജ് ചെയ്തത്. പിറ്റേന്നു രാവിലെ പത്തു മണിയോടെ മൂന്നാം പ്രതിയായ രമ്യ പൊലീസുകാരനെ വിളിച്ചു.
മസാജ് ചെയ്യുന്ന സമയത്തു താൻ ഊരിവച്ച മാല കാണുന്നില്ലെന്നും മാലയോ അല്ലെങ്കിൽ പണമായി ആറര ലക്ഷം രൂപയോ നൽകണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, താൻ മാല എടുത്തിട്ടില്ലെന്നും പണം നൽകില്ലെന്നും കേസു കൊടുക്കാനും പൊലീസുകാരൻ മറുപടി പറഞ്ഞു. പിന്നാലെ രണ്ടാം പ്രതി ഷിഹാം പലതവണ വിളിച്ചു സ്പായിൽ പോയ വിവരം ഭാര്യയെയും ബന്ധുക്കളെയും അറിയിച്ചു നാണം കെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. തുടർന്ന് എസ്ഐ ബൈജു മുഖേന 4 ലക്ഷം രൂപ പൊലീസുകാരന്റെ കയ്യിൽ നിന്നു വാങ്ങി.
ഇതിൽ രണ്ടു ലക്ഷം രൂപ ബൈജുവും ബാക്കി രണ്ടു ലക്ഷം മറ്റു രണ്ടു പ്രതികളും എടുത്തുവെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം.വീണ്ടും പണം നൽകാനുള്ള ആവശ്യം ഉയർന്നതോടെയാണു പൊലീസുകാരൻ പാലാരിവട്ടം ഇൻസ്പെക്ടർ എസ്.ആർ.സനീഷിനു പരാതി നൽകിയത്.
പിടിച്ചുപറി കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസ്. സ്പായിലെ ക്യാമറ ദൃശ്യങ്ങൾ പുറത്തു വിടുമെന്നായിരുന്നു പ്രതികളുടെ ഭീഷണിയെന്നാണു പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

