അടിമാലി∙ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ബ്ലഡ് ബാങ്ക് തുറന്നുപ്രവർത്തിക്കാൻ നടപടി വൈകുന്നു. കാഷ്വൽറ്റി ബ്ലോക്കിൽ ഇതിനുള്ള സൗകര്യങ്ങളും ഉപകരണങ്ങളും എത്തിയിട്ട് വർഷങ്ങൾ പിന്നിടുകയാണ്.
താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നടത്തുന്നതിനു വേണ്ടി 2024 സെപ്റ്റംബർ 23ന് എത്തിയപ്പോൾ ഒക്ടോബറിൽ അല്ലെങ്കിൽ നവംബറിൽ ബ്ലഡ് ബാങ്ക് പ്രവർത്തന സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പ്രഖ്യാപനത്തിന് ഒരു വർഷത്തോളം പഴക്കമാകുമ്പോഴും ബ്ലഡ് ബാങ്ക് പ്രവർത്തന സജ്ജമാക്കുന്നതിനു വേണ്ട പതോളജിസ്റ്റ്, ജീവനക്കാർ എന്നിവരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. രക്തം ആവശ്യമായി വരുന്നവർക്ക് സന്നദ്ധ സംഘടനകളാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. രക്തം നൽകാൻ സന്നധരാകുന്നവർക്ക് ക്രോസ് മാച്ചിങ്ങിനുള്ള സൗകര്യവും ഇവിടെ അന്യമായതിനാൽ 1,000 രൂപയോളം മുടക്കി സ്വകാര്യ ആശുപത്രിയിലെത്തി ക്രോസ് മാച്ച് നടത്തേണ്ട
സാഹചര്യമാണുള്ളത്.
3 പതിറ്റാണ്ട് മുൻപ് വി.എം.സുധീരൻ ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് അനുവദിച്ചിരുന്നു. ഇതിനുള്ള ഉപകരണങ്ങളും അക്കാലത്ത് അനുവദിച്ചു.
തുടർന്ന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്ത് ഡോക്ടേഴ്സ് ക്വാർട്ടേഴ്സിന് സമീപം കെട്ടിട നിർമാണത്തിന് നടപടി സ്വീകരിക്കുകയും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് എത്തി നിർമാണ ഉദ്ഘാടനവും നടത്തി.
സമയ ബന്ധിതമായി പണികൾ പൂർത്തീകരിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെ ചില മുടന്തൻ ന്യായങ്ങൾ ബ്ലഡ് ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നതിന് വിലങ്ങുതടിയായി മാറുകയായിരുന്നു.
ഇതോടെ ഇതിനു വേണ്ടി എത്തിച്ച സാമഗ്രികളിൽ ചിലത് ആരോഗ്യ വകുപ്പ് ആലപ്പുഴ മെഡിക്കൽ കോളജിന് കൈമാറുകയായിരുന്നു. ബ്ലഡ് ബാങ്ക് കെട്ടിടം ഇപ്പോൾ ജീവനക്കാരുടെ ക്വാർട്ടേഴ്സാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

