കൽപറ്റ ∙ വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന പുനരധിവാസ ടൗൺഷിപ് ലോകത്തിന് മാതൃകയാകുമെന്നും ടൗൺഷിപ് മികച്ച പുനരധിവാസ സെറ്റിൽമെന്റാണെന്നും റവന്യു മന്ത്രി കെ.രാജൻ. ടൗൺഷിപ് സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ തൊഴിലാളികളെയും ആധുനിക യന്ത്രോപകരണങ്ങളും എത്തിച്ച് ടൗൺഷിപ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
അഞ്ച് സോണുകളിലും ഒരേപോലെ നിർമാണ പ്രവൃത്തികൾ നടക്കുന്നു. കാലവർഷത്തിനും തുലാവർഷ മഴയ്ക്കുമിടയിൽ സാധാരണ ലഭിച്ചിരുന്ന ഇടവേള ലഭിക്കാതെ മഴ പെയ്യുന്നത് പ്രശ്നമാണെങ്കിലും ടൗൺഷിപ് നിർമാണ പൂർത്തീകരണത്തിന്റെ സമയപരിധി ദീർഘിപ്പിക്കില്ല.
മഴ കണക്കിലെടുത്ത് നിർമാണ പ്രവർത്തനത്തിൽ ആവശ്യമായ മാറ്റം വരുത്തി പ്രതിസന്ധി തരണം ചെയ്യാനാണ് തീരുമാനം. നിലവിൽ 533 തൊഴിലാളികളാണ് ടൗൺഷിപ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്നത്.
സോൺ ഒന്നിൽ 121 വീടുകളുടെയും സോൺ രണ്ടിൽ 12, സോൺ മൂന്നിൽ 28, സോൺ നാലിൽ 37, സോൺ അഞ്ചിൽ 99 വീടുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
നിർമാണ പ്രവർത്തനങ്ങൾക്കായി പനമരത്ത് നിന്നാണ് കോൺക്രീറ്റ് മിക്സ് എത്തിക്കുന്നത്. കോൺക്രീറ്റ് മിക്സ് എത്തിക്കുന്നതിൽ കാലതാമസം ഒഴിവാക്കാനായി ടൗൺഷിപ് നിർമാണ സ്ഥലത്ത് തന്നെ മണിക്കൂറിൽ 18 മീറ്റർ ക്യൂബ് ശേഷിയുള്ള മിക്സിങ് പ്ലാന്റ് സ്ഥാപിച്ചു.
ഒരാഴ്ചയ്ക്കകം പ്ലാന്റ് പ്രവർത്തന സജ്ജമാവും. ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യങ്ങളിൽ നിർമാണ സ്ഥലത്തെ റോഡുകളിലൂടെ വലിയ മെഷീനുകൾ എത്തിക്കാൻ പ്രയാസം നേരിടുന്നത് പരിഹരിക്കാൻ പ്രദേശത്ത് അഞ്ചര മീറ്റർ വീതിയിൽ താൽകാലിക റോഡ് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന ഹൈ ടെൻഷൻ വൈദ്യുതി ലൈനും വൈദ്യുതി വിതരണ ലൈനും മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ കെഎസ്ഇബിയുമായി ചേർന്ന് സ്വീകരിക്കും.
ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് തയാറാക്കിയ ഗുണഭോക്തൃ പട്ടിക സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ 402 കുടുംബങ്ങളെയും രണ്ടാം ഘട്ടത്തിൽ 49 കുടുംബങ്ങളെയും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ദുരന്തം നേരിട്ട് ബാധിക്കാത്തവരുടെ പട്ടികയിലെ ആളുകളുടെ ആവശ്യങ്ങൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റിയും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. ദുരന്ത ബാധിത മേഖലയിലെ ഒരു പ്രദേശത്തോടും സർക്കാരിന് പ്രത്യേക വിരോധമില്ല.
എല്ലാവരെയും ചേർത്തുപിടിക്കുമെന്നും ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ ഒരു ദുരന്ത ബാധിതനെയും കടത്തിന്റെ പേരിൽ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]