
കടി നഹി, കുട്ടി ഹേ ! ചീറി തെരുവുനായ്ക്കൾ; അലറിയോടി കുരുന്നുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ പേവിഷബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എല്ലാ സർക്കാർ /എയ്ഡഡ് സ്കൂളുകളിലും ഇന്ന് പേവിഷബാധയ്ക്കെതിരെ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി അസംബ്ലിയിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലാസ് നടത്തും. കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണു നടപടി.
മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും വാക്സീനും പ്രധാനമാണ്. തെരുവുനായ്ക്കളുടെ കടിയേറ്റാൽ കുട്ടികൾക്ക് പെട്ടെന്ന് രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ, മാന്തലോ, പോറലോ ഏറ്റാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൽകേണ്ട പ്രഥമശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളോടു ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി ബോധവൽക്കരണം നൽകും. ഇതിനു പുറമേ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും പിടിഎ യോഗങ്ങളിലൂടെ ബോധവൽക്കരണ ക്ലാസുകളും നടത്തും.
കുട്ടികളേ… പ്രത്യേകം ശ്രദ്ധിക്കാം
∙ തെരുവുനായ്ക്കളെ കല്ലെടുത്ത് എറിയരുത്
∙ തെരുവുനായ്ക്കളെ കണ്ട് ഓടിയാൽ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്
∙ നായയുടെ കണ്ണിലേക്ക് നേരിട്ടു നോക്കരുത്. ചെറുതായി പിന്നിലേക്ക് നീങ്ങുക.
∙ നായ കടിക്കാൻ വന്നാൽ കുട, ബാഗ് എന്നിവ ഉപയോഗിച്ച് തടയുക. കയ്യിലുള്ള വസ്തുവിൽ നായ കടിക്കുമ്പോൾ പിന്നിലേക്കു മാറി സുരക്ഷിതമായ അകലം ഉണ്ടാക്കി രക്ഷപ്പെടാം.
∙ കഴുത്ത്, മുഖം മുതലായ ഭാഗത്ത് കടിയേൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം.
രോഗമുള്ള മൃഗം കടിച്ചാൽ എന്തു ചെയ്യണം?
രോഗം ബാധിച്ച മൃഗങ്ങൾ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ പ്രവേശിക്കും. അണുക്കൾ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തിയാണു രോഗമുണ്ടാകുന്നത്. നായ, പൂച്ച, കുറുക്കൻ എന്നിവയിലൂടെയാണ് മനുഷ്യർക്ക് പ്രധാനമായും പേവിഷബാധയേൽക്കുന്നത്.
മൃഗങ്ങളുടെ കടിയേറ്റ / മാന്തിയ ഭാഗം തുറന്ന ടാപ്പിനു ചുവടെ പിടിച്ച് 15 മുതൽ 20 മിനിറ്റ് വരെ സോപ്പ് ഉപയോഗിച്ച് കഴുകണം. എത്രയും വേഗം അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിൽ ചികിത്സയ്ക്ക് എത്തണം. മുറിവിന്റെ സ്വഭാവം തലച്ചോറിൽ നിന്നുള്ള മുറിവിന്റെ അകലം എന്നീ കാര്യങ്ങൾ പരിശോധിച്ചാണ് വാക്സീനേഷന്റെ രീതി നിശ്ചയിക്കുന്നത്.