
18 വർഷം കെഎസ്ആർടിസിയിൽ ജോലി ചെയ്ത ഭിന്നശേഷിക്കാരനെ പുറത്താക്കി; പിരിച്ചുവിട്ടിട്ട് ഒരുമാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടത്വ ∙ ബിരുദധാരിയും നാൽപതു ശതമാനത്തിലേറെ ഭിന്നശേഷിയുമുള്ള താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്നു പുറത്താക്കി കെഎസ്ആർടിസി അധികൃതർ. മേയ് 17നായിരുന്നു നടപടി. എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ 2007 മുതൽ ജൂനിയർ അസിസ്റ്റന്റ് ആയി താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്തു വന്നിരുന്ന എം.ജി.കൊച്ചുമോനെ ഒരുമാസം മുൻപാണ് ജോലിയിൽ നിന്നും മാറ്റി നിർത്തിയത്.
പതിവുപോലെ ടിക്കറ്റ് ആൻഡ് കാഷ് കൗണ്ടറിൽ രാത്രി ഡ്യൂട്ടി ചെയ്യുമ്പോഴാണ് കെഎസ്ആർടിസിയുടെ ചീഫ് ഓഫിസിൽ നിന്നുള്ള ഫോൺ സന്ദേശം എത്തിയത്. കൊച്ചുമോനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തണം എന്നായിരുന്നു സന്ദേശം. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് അറിയിച്ചത്. 18 വർഷമായി കെഎസ്ആർടിസിയിലെ ജോലിയാണ് രണ്ടുകുട്ടികളുടെ പിതാവായ കൊച്ചുമോന്റെ ഏക ആശ്രയം.
ഇതിനെത്തുടർന്ന് മനുഷ്യാവകാശ കമ്മിഷനും മന്ത്രി സജി ചെറിയാനും അപേക്ഷ നൽകി കാത്തിരിക്കുകയാണ് കൊച്ചുമോൻ. ബിരുദാനന്തര ബിരുദധാരിയായ കൊച്ചുമോൻ 2007ലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കെഎസ്ആർടിസിയിൽ ജൂനിയർ അസിസ്റ്റന്റ് ആയി ജോലി നേടിയത്. ആദ്യത്തെ ഒരുമാസം ആലപ്പുഴ യൂണിറ്റിലും തുടർന്ന് 18 വർഷം തുടർച്ചയായി എടത്വ യൂണിറ്റിലും ജോലി ചെയ്തു വരികയായിരുന്നു.
കൊച്ചുമോൻ ഊന്നുവടിയുടെ സഹായത്തോടെയാണ് ജീവിതം തള്ളി നീക്കുന്നത്. എല്ലാ തൊഴിൽ നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും പരിഗണിക്കാതെ ഭിന്നശേഷിക്കാരനെ പിരിച്ചുവിട്ടതിനെതിരെ ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷന്റെ (കെഎസ്ആർടിഇഎ സിഐടിയു) നേതൃത്വത്തിൽ എടത്വ ഡിപ്പോയിൽ ധർണ സമരവും നടത്തി.