
ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി: ദക്ഷിണേന്ത്യയിലെ മികച്ച വ്യവസായ മഹാനഗരങ്ങളിലൊന്നായി പാലക്കാട് ഉയരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി ഭാവികേരളത്തിന്റെ വ്യവസായ പുരോഗതിയുടെ ജീവനാഡിയാണ്. ഒപ്പം, ദക്ഷിണേന്ത്യയിലെ മികച്ച വ്യവസായ മഹാനഗരങ്ങളിലൊന്നായി പാലക്കാട് ഉയരാനുള്ള പുതുവഴിയും തെളിയും. വ്യവസായ ഇടനാഴി പദ്ധതി വ്യവസായ മേഖലയ്ക്കു മാത്രമല്ല കാർഷികമേഖലയ്ക്കും വലിയ നേട്ടമാകും. 1710 ഏക്കറിൽ നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ 8729 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ടാകുമെന്നാണു വിലയിരുത്തൽ.
ഒരു ലക്ഷത്തോളം പേർക്കു നേരിട്ടും അല്ലാതെയും തൊഴിൽ പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാർ അനുമതി നൽകിയ 12 വ്യവസായ ഹബ്ബുകളിൽ മുതൽമുടക്കിൽ രണ്ടാം സ്ഥാനം പാലക്കാടിനാണ്. ഡൽഹി – മുംബൈ ഇടനാഴിയാണ് ഒന്നാമത്. മെഡിക്കൽ, കെമിക്കൽ, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ഹൈടെക് ഇൻഡസ്ട്രി, നോൺ–മെറ്റാലിക് മിനറൽ ഉൽപന്നങ്ങൾ, ഫാബ്രിക്കേറ്റഡ് മെറ്റൽ, റബർ–പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, മെഷിനറി ആൻഡ് എക്യുപ്മെന്റ് എന്നിവയാണ് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിക്കു കീഴിൽ വരുന്ന വ്യവസായങ്ങൾ.
നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) കേരള സർക്കാരും ചേർന്നു രൂപംകൊടുത്ത കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെഐസിഡിസി) എന്ന കമ്പനിയാണു വ്യവസായ ഇടനാഴിയുടെ നടപടികൾ ഏകോപിപ്പിക്കുക.
1 ലക്ഷം തൊഴിൽ
∙ പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതി – നേരിട്ടുള്ള തൊഴിൽ പ്രതീക്ഷിക്കുന്നത്: 27,981
∙ പരോക്ഷ തൊഴിൽ സാധ്യത: 20,986
∙ അനുബന്ധ തൊഴിൽസാധ്യത: 48,697
വ്യവസായ നഗരം പദ്ധതി: മലയാള മനോരമ കോൺക്ലേവ് ഇന്ന്
പാലക്കാട് ∙ കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ വ്യവസായ നഗരം പദ്ധതി സംബന്ധിച്ച് മലയാള മനോരമയുടെ നേതൃത്വത്തിൽ ഇന്ന് കോൺക്ലേവ് നടത്തും. കഞ്ചിക്കോട് ഡിസ്ട്രിക്ട് 9 ഹോട്ടലിൽ രാവിലെ 9നു നടക്കുന്ന കോൺക്ലേവിൽ മന്ത്രി പി.രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, വ്യവസായ വകുപ്പ്, കിൻഫ്ര, കെഎസ്ഐഡിസി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.